കൊച്ചി > കാട്ടാക്കടയിൽ കെഎസ്‌ആർടിസി ജീവനക്കാർ മകളുടെ മുന്നിലിട്ട് അച്ഛനെ മർദിച്ച സംഭവത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. കെഎസ്‌ആർടിസി സ്‌റ്റാൻഡിങ് കോൺസലിനെ ഫോണിൽ വിളിച്ചാണ് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ റിപ്പോർട്ട് തേടിയത്. കെഎസ്‌ആർടിസി സിഎംഡിയുടെ റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്.
ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കോളേജ് വിദ്യാർത്ഥിനിയായ മകളുടെ മുന്നിലിട്ട് ജീവനക്കാര്‍ മര്‍ദിച്ചത്. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലായിരുന്നു സംഭവം. മര്‍ദനമേറ്റ പ്രേമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകളുടെ കണ്‍സഷന് അപേക്ഷ നല്‍കാനായാണ് പ്രേമന്‍ കാട്ടാക്കട ഡിപ്പോയില്‍ എത്തിയത്.
മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മകളുടെ മുന്നിലിട്ട് ഒന്നുംചെയ്യരുതെന്ന് ചിലര്‍ പറഞ്ഞിട്ടും ഇതൊന്നും കേള്‍ക്കാതെ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രേമനെ മര്‍ദിക്കുകയായിരുന്നു. ജീവനക്കാര്‍ തന്നെയും മര്‍ദിച്ചിട്ടുണ്ടെന്നാണ് മകളുടെ ആരോപണം. അച്ഛനെ തല്ലിയ ജീവനക്കാരെ മകള്‍ ചോദ്യംചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..