26 April Friday

ലക്ഷ്യമിട്ടതിനേക്കാള്‍ 82 ശതമാനം അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020

തിരുവനന്തപുരം> നൂറുദിന കര്‍മ പരിപാടിയില്‍ 155 പദ്ധതികളിലായി 912 ഘടകങ്ങളാണ് ഉണ്ടായിരുന്നതെന്നും അതില്‍ 799 ഘടകങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  ബാക്കിയുള്ള 113 ഘടകങ്ങളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. ഇതില്‍ നല്ല പങ്കും പൂര്‍ത്തിയായിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലവിലുള്ളതുകൊണ്ടാണ് ഉദ്ഘാടനം ചെയ്യാനോ തുറന്നുകൊടുക്കാനോ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു.

 ബാക്കിയുള്ള പദ്ധതികള്‍ ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കാനും കഴിയും.എടുത്തുപറയേണ്ട നേട്ടങ്ങളില്‍ ഒന്ന് തൊഴിലവസരം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിപാടിയാണ്. 100 ദിവസം കൊണ്ട് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിനകം വിവിധ വകുപ്പുകളിലായി 91,383 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു.

ലക്ഷ്യമിട്ടതിനേക്കാള്‍ 82 ശതമാനം അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.നൂറുദിന കര്‍മ പരിപാടിയില്‍ ഏതാനും വന്‍കിട പദ്ധതികളും ഉള്‍പ്പെടുത്തിയിരുന്നു. ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈനിന്റെ പൂര്‍ത്തീകരണമായിരുന്നു അതിലൊന്ന്. അതു പൂര്‍ത്തിയാക്കി. ഇപ്പോള്‍ മംഗലാപുരത്തെ വ്യവസായങ്ങള്‍ക്ക് ഇവിടെ നിന്നുള്ള പ്രകൃതിവാതകം ഉപയോഗിക്കാന്‍ സാധ്യമാണ്.

ഇനിയും പൂര്‍ത്തിയാകാനുള്ള പദ്ധതികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അവലോകന യോഗത്തില്‍ വ്യക്തമായത്. യോഗത്തില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.

15 കേര ഗ്രാമം പദ്ധതികള്‍, നെല്‍വയലുകള്‍ക്ക് റോയല്‍റ്റി നല്‍കുന്ന പരിപാടി, പച്ചക്കറികളുടെ തറവില നിശ്ചയിക്കല്‍, കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി, കെ.എസ്.എഫ്.ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ അഞ്ചുലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കാനുള്ള വിദ്യാശ്രീ പദ്ധതി, ഒരു നിയോജകമണ്ഡലത്തില്‍ ഒരു മത്സ്യഫെഡ് സ്റ്റാള്‍, കൊച്ചി, മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖങ്ങളുടെ ഉദ്ഘാടനം, പ്രതിമാസ ഭക്ഷ്യക്കിറ്റ് വിതരണം, 5 കോടി രൂപ ചെലവില്‍ നവീകരിച്ച 34 സ്‌കൂളുകളുടെ ഉദ്ഘാടനം, ഹൈടെക് സ്‌കൂള്‍ പദ്ധതി പൂര്‍ത്തീകരണം, 153 പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 18 ജില്ലാ-താലൂക്ക് ആശുപത്രികളുടെ പുതിയ കെട്ടിടം, 32 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടം,

കോളേജുകളില്‍ 150 പുതിയ കോഴ്‌സുകള്‍, ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ ഉദ്ഘാടനം, 15 സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, കെല്‍ട്രോണ്‍ യൂണിറ്റുകളിലെ വൈവിധ്യവല്‍ക്കരണം, കേരള സെറാമിക്‌സിന്റെ നവീകരിച്ച പ്ലാന്റ്, 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം, ആയിരം പച്ചത്തുരുത്തുകളുടെ പ്രഖ്യാപനം, ലൈഫ് പദ്ധതിയില്‍ 29 ഭവന സമുച്ചയങ്ങള്‍, 1273 കോടി ചെലവില്‍ 181 പൊതുമരാമത്ത് റോഡുകള്‍, 19 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍, പട്ടികജാതി വികസന വകുപ്പിന്റെ 6000 പഠന മുറികള്‍, 100 യന്ത്രവല്‍കൃത കയര്‍ ഫാക്ടറികളുടെ പൂര്‍ത്തീകരണം, കടമക്കുടി കുടിവെള്ള പദ്ധതി, 200 കോടി രൂപയുടെ തീര സംരക്ഷണ പദ്ധതിക്ക് തുടക്കം കുറിക്കല്‍ എന്നിവ പൂര്‍ത്തിയാക്കിയ പരിപാടികളില്‍ ഉള്‍പ്പെടുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top