26 April Friday

ജാനകിക്കാട്‌ കൂട്ടബലാത്സംഗം: പെൺകുട്ടി മുമ്പും പീഡനത്തിനിരയായി; ബന്ധുവിനെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

പേരാമ്പ്ര > കോഴിക്കോട്‌ ജാനകിക്കാട്‌ കൂട്ടബലാത്സംഗത്തിനിരയായ കായക്കൊടിയിലെ പതിനേഴുകാരി രണ്ട്‌ വർഷം മുമ്പും പീഡനത്തിനിരയായതായി വെളിപ്പെടുത്തൽ.  പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അടുത്ത ബന്ധു ഉൾപ്പെടെ രണ്ടുപേർക്കെതിരെ വീണ്ടും പോക്സോ കേസ് രജിസ്റ്റർചെയ്‌ത് പെരുവണ്ണാമൂഴി പൊലീസ് അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ വർഷം ചെമ്പനോടയിലെ ഇല്ലിക്കൽ ഹൗസിങ്‌ കോളനിക്കടുത്ത വീട്ടിൽ ബന്ധുവും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്‌തുവെന്നാണ്‌ കുട്ടി ചൊവ്വാഴ്‌ച പെരുവണ്ണാമൂഴി പൊലീസിൽ മൊഴി നൽകിയത്. പത്താംതരത്തിൽ പഠിക്കുമ്പോഴാണ്‌ പീഡനത്തിനിരയായത്. ചെമ്പനോടയിലുള്ള അമ്മവീട്ടിലേക്ക് പോകുന്ന വഴിയിൽ ബന്ധുവും സുഹൃത്തും ബലമായി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ മൊഴിയനുസരിച്ച് രജിസ്റ്റർചെയ്യുന്ന മൂന്നാമത്തെ കേസാണിത്.

കഴിഞ്ഞ മൂന്നിനായിരുന്നു ആദ്യ കേസിനാസ്പദമായ കൂട്ടബലാത്സംഗം. ഇതിൽ പ്രതികളായ മരുതോങ്കര അടുക്കത്ത് പാറച്ചാലിൽ ഷിബു (24), മൊയിലോത്തറ തെക്കെ പറമ്പത്ത് സായൂജ് (24), മൊയിലോത്തറ തമഞ്ഞിമ്മൽ രാഹുൽ (22), ആക്കൽ പാലോളി അക്ഷയ് (22) എന്നിവരെ നാദാപുരം എ എസ്‌ പി നിതിൻ രാജ് അറസ്റ്റ് ചെയ്‌തിരുന്നു. കുറ്റ്യാടി പൊലീസാണ് ഈ കേസ് രജിസ്റ്റർ ചെയ്‌തത്.

കുട്ടിയെ കഴിഞ്ഞ 16ന് ചെമ്പനോട  പെരുവണ്ണാമൂഴി റോഡിൽ പന്നിക്കോട്ടൂർ വനത്തിലെത്തിച്ച് ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കുറ്റ്യാടി മാവിലപ്പാടിയിലെ ഗുരിക്കൽ പറമ്പത്ത് മെർവിനെ (22) പേരാമ്പ്ര ഡി വൈ എസ്‌ പി ജയൻ ഡൊമിനിക്ക് അറസ്റ്റു ചെയ്‌തിരുന്നു. ഈ കേസിൽ നേരത്തെ അറസ്റ്റിലായ രാഹുലും പ്രതിയാണ്. സംഭവത്തിൽ ഇതിനകം അഞ്ചു യുവാക്കൾ റിമാൻഡിലാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top