26 April Friday

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ബുധനാഴ്‌ചയിലേക്ക്‌ മാറ്റി; അതുവരെ അറസ്‌റ്റില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jan 27, 2022


കൊച്ചി> നടിയെ തട്ടിക്കൊണ്ടുപോയി  ആക്രമിച്ച്‌ പീഡിപ്പിച്ച  കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ്‌ നൽകിയ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത്‌ ഹൈക്കോടതി ബുധനാഴ്‌ചയിലേക്ക്‌  മാറ്റി. അതുവരെ കേസിൽ അറസ്‌റ്റ്‌ ചെയ്യരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.  ക്രൈംബ്രാഞ്ച്‌ ആണ്‌ കേസ്‌ എടുത്തിട്ടുള്ളത്‌.

കേസിൽ ദിലിപിന്റെയും കൂട്ടുപ്രതികളായ സഹോദരൻ അനൂപ്‌, സഹോദരി ഭർത്താവ്‌ സുരാജ്‌, ഡ്രൈവർ അപ്പു എന്നിവരുടെ അറസ്‌റ്റ്‌ ആണ്‌ അതുവരെ തടഞ്ഞിട്ടുള്ളത്‌.  

അതേസമയം കേസിൽ കഴിഞ്ഞ  മൂന്ന്‌ ദിവസവും  ദിലീപിനെ ക്രൈംബ്രാഞ്ച്‌ ചോദ്യം ചെയ്‌തു.  33 മണിക്കൂർ  ചോദ്യം ചെയ്‌തതിന്റെ  വിശദവിവരങ്ങൾ ക്രൈംബ്രാഞ്ച്‌ കോടതിയിൽ സമർപ്പിക്കും. ദിലീപിനെ കസ്‌റ്റഡിയിൽ വേണമെന്നും ആവശ്യപ്പെടും.

സംവിധായകൻ പി ബാലചന്ദ്രകുമാർ റെക്കോഡ്‌ ചെയ്‌ത ദിലീപിന്റെയും കൂട്ടരുടെയും സംഭാഷണം റാഫി, അരുൺ ഗോപി എന്നിവരെ കേൾപ്പിച്ചു. ശബ്ദ സാമ്പിൾ ശാസ്ത്രീയപരിശോധനയ്ക്ക് അയക്കുന്നതിന്റെ ഭാഗമാണിതെന്ന് ക്രൈംബ്രാഞ്ച് എസ്‌ പി മോഹനചന്ദ്രൻ പറഞ്ഞു. ദിലീപിന്റെ സഹോദരൻ അനൂപ്‌, സഹോദരീഭർത്താവ്‌ സുരാജ്‌ എന്നിവരെ പ്രത്യേകം ചോദ്യം ചെയ്‌തു. സാക്ഷികളെ സ്വാധീനിക്കാൻ ഇരുവരും ഇടപെട്ടുവെന്ന്‌ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. പണമായും  കായികമായും ഇടപെട്ടിട്ടുണ്ടെന്നും വെളിപ്പെടുത്തിയതിന്റെ സ്ഥിരീകരണത്തിനാണ്‌ ചോദ്യം  ചെയ്‌തത്‌. സുരാജിന്റെ  വരുമാനസ്രോതസ്സും ക്രൈംബ്രാഞ്ച്‌ അന്വേഷിക്കും.
 
അന്വേഷണത്തിന്റെ ഭാഗമായി സംവിധായകരായ റാഫി, അരുൺ ഗോപി, ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്‌ഷൻസിന്റെ മാനേജർ, മറ്റ്‌ രണ്ട്‌ ജീവനക്കാർ എന്നിവരെ അന്വേഷകസംഘം ക്രൈംബ്രാഞ്ച് ഓഫീസിൽ വരുത്തി മൊഴിയെടുത്തിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top