കൊച്ചി> കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജന്റെ സ്ഥലംമാറ്റ ഉത്തരവില്‍ അപാകതകള്‍. ധൃതിപിടിച്ച് ഉണ്ടാക്കിയതാണ് ഉത്തരവ് എന്നു വെളിവാകുന്ന തരത്തിലുള്ള തെറ്റുകളാണ് ഉത്തരവിലുള്ളത്. സ്ഥലംമാറ്റ ഉത്തരവില്‍ രണ്ടു സ്ഥലത്ത് അനീഷ് പി രാജനെ അവള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
ബുധനാഴ്ചയാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. 30ന് തന്നെ ഇപ്പോഴത്തെ ചുമതലയില്‍ നിന്നൊഴിയാനും ആഗസ്ത് പത്തിനകം നാഗ്പൂരില്‍ ജോലിക്ക് എത്താനുമാണ് ഉത്തരവിലെ നിര്‍ദ്ദേശത്തിലുണ്ടായിരുന്നത്.
ഒന്നരവര്‍ഷമായി കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന അനീഷ്, നയതന്ത്ര ബാഗേജ് ഉപയോഗിച്ചുള്ള സ്വര്‍ണ്ണക്കടത്ത് പിടിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചയാളാണ്.
കേസിലെ പ്രതികളെ അതിവേഗം കുടുക്കാനും യുഎഇ കോണ്‍സുലേറ്റിലേക്ക് വരെ അന്വേഷണം നീട്ടാനും അനീഷിന് കഴിഞ്ഞു. അന്വേഷണത്തിന്റെ ഒരുഘട്ടത്തില്‍ ബിജെപി, കോണ്‍ഗ്രസ് നേതൃത്വം അനീഷിനെതിരെ പരസ്യ ആക്ഷേപവുമായി രംഗത്തുവന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സ്ഥലം മാറ്റമെന്നും സൂചനയുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..