ന്യൂഡൽഹി > ഒരു കോടിക്കുമേല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലെ കോവിഡ് പരിശോധനതോതില്‍ കേരളം മൂന്നാമത്. 10 ലക്ഷം പേരിൽ 534 എന്ന തോതിലാണ് കേരളത്തിലെ പരിശോധനയെന്നാണ് ചൊവ്വാഴ്ചത്തെ കണക്ക്. ഡൽഹിയും (പത്തുലക്ഷം പേരിൽ 1063) തമിഴ്‌നാടു(546)മാണ് മുന്നില്‍. ലോകാരോഗ്യസംഘടന മാനദണ്ഡപ്രകാരം 10 ലക്ഷം പേരിൽ കുറഞ്ഞത് 140 പ്രതിദിന പരിശോധന വേണം.
ബിഹാറും ബംഗാളും ഗുജറാത്തുമാണ് ഏറ്റവും പിന്നില്‍. ബിഹാറിൽ പത്തുലക്ഷം പേരിൽ പരിശോധന 84മാത്രം. 11.95 കോടി ജനസംഖ്യയുള്ള ബിഹാറിൽ ചൊവ്വാഴ്‌ച 10018 പരിശോധന നടത്തി. ബംഗാളിൽ പത്തുലക്ഷത്തില്‍ 114, ഗുജറാത്തിൽ 119. ആറേമുക്കാല്‍ കോടിയിലേറെ ജനസംഖ്യയുള്ള ഗുജറാത്തിൽ ചൊവ്വാഴ്‌ച നടത്തിയത് 8102 പരിശോധന. ചൊവ്വാഴ്‌ച രാജ്യത്താകെ നടത്തിയത് 3.2 ലക്ഷം പരിശോധന. 10 ലക്ഷത്തില്‍ 237 എന്നതാണ് തോത്. മഹാരാഷ്ട്ര (-254), കർണാടക (345), തെലങ്കാന (354), ആന്ധ്ര (434), രാജസ്ഥാൻ (367), അസം (361), പഞ്ചാബ് (290), ഉത്തരാഖണ്ഡ് (248) എന്നീ സംസ്ഥാനങ്ങളാണ് പരിശോധനയിൽ ദേശീയ ശരാശരിയേക്കാൾ മുന്നില്‍.
ബിഹാറിനും ബംഗാളിനും ഗുജറാത്തിനും പുറമെ യുപി (182), മധ്യപ്രദേശ് (152), ഒഡിഷ (130), ഛത്തീസ്‌ഗഢ് (140), ജാർഖണ്ഡ് (139) എന്നീ സംസ്ഥാനങ്ങള്‍ ദേശീയ ശരാശരിയേക്കാൾ പിന്നില്‍. ചൊവ്വാഴ്‌ച നടത്തിയ ആകെ പരിശോധനകളില്‍ കേരളം രാജ്യത്ത് എട്ടാമതാണ്. 18761 പരിശോധനയാണ് കേരളത്തിൽ നടന്നത്. മഹാരാഷ്ട്ര (31075), തമിഴ്‌നാട് (41357), ഡൽഹി (21063), കർണാടക (23674), യുപി (40984), ആന്ധ്ര (22670), രാജസ്ഥാൻ (28413).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..