27 April Saturday

നാർക്കോട്ടിക്‌ ജിഹാദ്‌ പരാമർശം: പ്രകോപനം സൃഷ്‌ടിക്കാതിരിക്കുകയാണ്‌ വേണ്ടത്‌‐ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

തിരുവനന്തപുരം > പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്‌ ജിഹാദ്‌ പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണാറായി വിജയൻ. പ്രകോപനങ്ങൾ സൃഷ്‌ടിക്കാതിരിക്കുകയാണ്‌ വേണ്ടതെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി. ഏത്‌ പ്രശ്‌നവും പരസ്‌പരം ചർച്ച ചെയ്‌ത്‌ പരിഹരിക്കാനാകുന്ന സമൂഹമാണ്‌ നമ്മുടേത്‌. നാടിന്റെ മതനിരപേക്ഷതയും അതിന്റെ ഭാഗമായുള്ള പ്രത്യേകതകളും നിലനിൽക്കണമെന്ന്‌ ആഗ്രഹിക്കുന്നവരാണ്‌ ന്യൂനപക്ഷ‐ഭൂരിപക്ഷ വിഭാഗങ്ങളിലെ മഹാബഹുഭൂരിപക്ഷവും. സമൂഹത്തിന്റെ ആ പ്രത്യേകത നിലനിർത്താനുള്ള ശ്രമമാണ്‌ എല്ലാവരുടേയും ഭാഗത്ത്‌ നിന്നും ഉണ്ടാകേണ്ടത്. അതിന് വിരുദ്ധമായ രീതിയൽ സമൂഹത്തെ മാറ്റാനുള്ള നീക്കം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ല. മുതലെടുക്കാൻ ശ്രമിക്കുന്ന മറ്റ്‌ ശക്തികളുണ്ടെങ്കിലും അവർക്കല്ല പ്രാധാന്യമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

വിവാദത്തിൽ പാലാ ബിഷപ്പിന്റെ വിശദീകരണങ്ങൾ വന്നിട്ടുണ്ട്. അതിൽ മതസ്‌പർധയുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നൽകുക മാത്രമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്‌തു. അപ്പോൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ പ്രകോപനപമരായി പോകാതെ സൂക്ഷിക്കുക എന്നത് പ്രധാനമാണ്. പാലാ ബിഷപ്പിന്റെ പ്രസ്‌താവനയിൽ കേസെടുക്കാൻ ആലോചനയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലഹരിയ്‌ക്കെതിരെയുള്ള നീക്കങ്ങളിൽ എല്ലാവരും കൂടിയുള്ള പ്രവർത്തനമാണ്‌ വേണ്ടത്‌. ലഹരി മാഫിയയെ മാഫിയ ആയി തന്നെ കാണണം. അതിനൊരു മതചിഹ്നം നൽകരുത്‌. ആഭിചാര പ്രവൃത്തിയിലൂടെ വശീകരിക്കാനാവും എന്നൊക്കെ പറയുന്നത് പഴയ നാടുവാഴി കാലത്തുള്ള സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ നീക്കങ്ങൾ അന്നുണ്ടായിരുന്നു. അതൊന്നും ഈ ശാസ്‌ത്ര‌യുഗത്തിൽ ചെലവാകില്ല.

ഇങ്ങനെയൊരു പൊതുസാഹചര്യം നിലനിൽക്കുമ്പോൾ ഇതിനെ തെറ്റായ നിലയിൽ ഉപയോഗിക്കാൻ ശ്രമിക്കുന്ന ചില ശക്തികളുണ്ട്. ഈ സമൂഹത്തിൽ വർഗീയ ചിന്തയോടെ നീങ്ങുന്ന ശക്തികൾ ദുർബലമായി വരികയാണ്. അവർക്ക് ആരെയെങ്കിലും ചാരാൻ ഇടകിട്ടുമോ എന്ന് നോക്കി നടക്കുകയാണ്. അതെല്ലാവരും മനസിലാക്കണം. ഇരുവിഭാഗത്തേയും ഒന്നിച്ചിരുത്തിയുള്ള ചർച്ചയുടെ സാധ്യത സർക്കാർ പരിശോധിക്കും.

മതസ്‌പർധ ഉണ്ടാക്കുന്ന തരത്തിൽ പ്രചാരണം നടത്തുന്നവരെ കർശനമായി നേരിടും. ഒരു സമുദായം എന്ന നില‌യ്‌ക്ക് ആ സമുദായത്തിലെ മുഴുവൻ അംഗങ്ങളുടെ കാര്യങ്ങൾ ആ സമുദായം ആലോചിക്കും. ഇതൊക്കെ സാധരണ ഗതിയിൽ ഒരു തെറ്റല്ല. എന്നാൽ അത്തരം സന്ദർഭത്തിൽ ഇതര മതത്തെ അവഹേളിക്കുന്ന രീതി പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top