26 April Friday

സംസ്ഥാനത്ത്‌ ആദ്യ സോളാർ ചാർജിങ്‌ സ്‌റ്റേഷൻ; ചിന്നക്കടയിൽ നിർത്തിയാൽ ‘കറന്റടിച്ചു’ പോകാം

സ്വന്തം ലേഖികUpdated: Wednesday Oct 20, 2021

ചിന്നക്കട എൻ തങ്കപ്പൻ സ്‌മാരക മുനിസിപ്പൽ ബിൽഡിങ്ങിൽ സ്ഥാപിച്ച സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്‌ട്രിക്‌ വെഹിക്കിൾ ചാർജിങ് സ്‌റ്റേഷൻ

കൊല്ലം > ഓട്ടത്തിനിടെ ചാർജ്‌ തീർന്ന്‌ വഴിയിൽ പെട്ടുപോകുമെന്ന ആശങ്ക വേണ്ട. വൈദ്യുതി വാഹനങ്ങൾക്കുള്ള ചാർജിങ്‌ സ്റ്റേഷൻ നിർമാണം  ചിന്നക്കടയിൽ പൂർത്തിയായി. സൗരോർജത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്ത ആദ്യ ചാർജിങ്‌ സ്റ്റേഷൻ കൊല്ലം കോർപറേഷന്റെ  നേതൃത്വത്തിൽ തങ്കപ്പൻ സ്മാരക കോർപറേഷൻ  കെട്ടിടത്തിനോട്‌ ചേർന്ന പാർക്കിങ്‌ സ്ഥലത്താണ്‌ സ്ഥാപിച്ചിട്ടുള്ളത്‌. മേൽക്കൂരയിൽ ആറു കിലോ വാട്ടിന്റെ 18 പാനലുകൾ സ്ഥാപിച്ചാണ്‌ സൗരോർജ ഉൽപ്പാദനം. പ്രതിദിനം 25 യൂണിറ്റ് ഉൽപ്പാദിപ്പിക്കുന്ന ഇവിടെനിന്ന്‌ കെഎസ്‌ഇബിയുടെ ഗ്രിഡിലേക്ക്‌ വൈദ്യുതി കൈമാറുന്നതിനാൽ ഇരട്ടി വരുമാനവും ഉറപ്പ്‌.

3 വാഹനത്തിന് ഒരേസമയം
 
പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് അനുവദിച്ച 6.74 ലക്ഷം വിനിയോഗിച്ചാണ്‌ സജ്ജമാക്കിയത്‌. ടികെഎം എൻജിനിയറിങ്‌ കോളേജിലെ ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്‌ വിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ സ്റ്റേഷനിൽ കെഎസ്‌ഇബി വൈദ്യുതി ഉപയോഗിച്ച്‌ ചാർജ്‌ ചെയ്യാനുള്ള പോയിന്റുകളും ലഭ്യമാണ്‌. 3.3 കിലോവാട്ട് വരെ പവർ കപ്പാസിറ്റിയുള്ള മൂന്നു വാഹനങ്ങൾക്ക്‌ ഒരേസമയം ചാർജ് ചെയ്യാം. സ്ലോ ചാർജ് സംവിധാനമാണ്. മൊബൈൽ ആപ്‌ വഴിയാണ് പ്രവർത്തനം. പണവും ഓൺലൈനായി അടയ്ക്കാം. ആപ്പിൽ കയറിയാൽ ലൊക്കേഷനും ലഭ്യമാകും. സൗരോർജത്തിൽ നിന്നുള്ള  വൈദ്യുതിയായതിനാൽ നിരക്കും കുറയും.
 
7 യൂണിറ്റിൽ ഫുൾ ചാർജ്‌
 
പ്രകൃതി സൗഹൃദമെന്ന നിലയിൽ സർക്കാർ വായ്‌പയും സബ്സിഡിയും വിനിയോഗിച്ച്‌ ഇറക്കിയ നിരവധി ഇലക്‌ട്രിക് ഓട്ടോകൾ ഉണ്ടെങ്കിലും പലതും ചാർജിങ് പോയിന്റുകൾ ഇല്ലാതെ ബുദ്ധിമുട്ടിയിരുന്നു. ഒരു ഓട്ടോ ഫുൾ ചാർജ്‌ ചെയ്യാൻ ഏഴു യൂണിറ്റ് വൈദ്യുതി മതി. ഇതിൽ 80 – 130 കിലോമീറ്റർവരെ ഓടും. പദ്ധതിയുടെ പ്രിൻസിപ്പിൾ ഇൻവെസ്റ്റിഗേറ്ററായ കൊല്ലം ടികെഎം എൻജിനിയറിങ്‌ കോളേജിലെ ഡോ. ആർ ഷീബ, അസിസ്റ്റന്റ്‌ പ്രൊഫ. ഷെയ്ഖ് മുഹമ്മദ്, വിദ്യാർഥികളായ വരുൺ എസ് പ്രകാശ്, പി അഭിരാജ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ പദ്ധതി പൂർത്തിയാക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top