തിരുവനന്തപുരം> 2020 ജൂലായ് 22ന് ഒപ്പുവച്ച ബാങ്ക് ജീവനക്കാരുടെ വേതന പരിഷ്‌കരണ ധാരണാപത്രം അടിമുടി പൊളിച്ചെഴുതണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ബെഫി ദേശീയ വെബിനാര്‍ ആവശ്യപ്പെട്ടു. ബി.ഇ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയാണ് വെബിനാര്‍ സംഘടിപ്പിച്ചത്.
2017 ഒക്ടോബര്‍ 31 ന് കാലഹരണപ്പെട്ട ബാങ്ക് ജീവനക്കാരുടെ 10-ാം ഉഭയകക്ഷി വേതന കരാര്‍ പുതുക്കുന്നതിനായുള്ള കൂടിയാലോചനകള്‍ നടന്നു വരികയായിരുന്നു. കോവിഡ് മഹാമാരി മൂലം മുടങ്ങിയ ചര്‍ച്ചകള്‍ പെട്ടെന്ന് ജൂലായ് 22 ന് വിളിച്ചു കൂട്ടിയാണ് ധാരണാപത്രം ഒപ്പിട്ടത്.
പ്രസ്തുത ധാരണാപത്രത്തില്‍ തൊഴിലാളികള്‍ സമര്‍പ്പിച്ചിരുന്ന അവകാശപത്രികയോട് നീതി പുലര്‍ത്തിയില്ലെന്ന് വെബിനാര്‍ അഭിപ്രായപ്പെട്ടു. അവകാശപത്രികയില്‍ ഉള്‍പ്പെടാത്ത പല കാര്യങ്ങളും ധാരണാപത്രത്തില്‍ കയറിപ്പറ്റിയിരിക്കുന്നു. പെന്‍ഷന്‍, കുടുംബപെന്‍ഷന്‍ എന്നിവയെ സംബന്ധിച്ച് ധാരണാപത്രം നിശബ്ദത പാലിക്കുന്നു. അതേ സമയം വേതന തുല്യതയെന്ന സങ്കല്‍പം അട്ടിമറിച്ചിരിക്കുന്നു.
വിവിധ വിഷയങ്ങളെ അധികരിച്ച് ദേബാഷിഷ് ബസു ചൗധരി ( ബി.ഇ.എഫ്.ഐ) വെങ്കിടേശ്വര്‍ റെഡി (എ.ഐ.ആര്‍.ആര്‍.ബി.ഇ.എ.) കെ.വി.ജോര്‍ജ് (എ.കെ.ബി.ആര്‍.എഫ്) ഡോ.അനീഷ് കുമാര്‍ (എ.ഐ.ബി.ഓ.സി) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സി.പി. കൃഷ്ണന്‍ സ്വാഗതവും പ്രിയദര്‍ശിനി നന്ദിയും പറഞ്ഞു.
എ.ഐ.ബി.ഓ.സി. മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തോമസ് ഫ്രാങ്കോ മോഡറേറ്ററായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..