തിരുവനന്തപുരം > പണിക്ക് പോകും മുമ്പ് ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലെത്തും ധനീഷ്. മഴയായാലും വെയിലായാലും പരിശീലനം പൂർത്തിയാക്കിയശേഷമേ വെൽഡിങ് ജോലിക്ക് തിരിക്കൂ. പരിശീലനം മുടങ്ങുന്നത് ബസിന് ടിക്കറ്റെടുക്കാൻ കാശില്ലാത്തപ്പോൾ മാത്രം.
ആദ്യമായി മെഡൽ തിളക്കം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വട്ടപ്പാറ സ്വദേശിയായ യുവാവ്. ജില്ലാ അത്‌ലറ്റിക് മീറ്റിൽ 400 മീറ്റർ ഹർഡിൽസിലും 400 മീറ്ററിലുമാണ് ഒന്നാം സ്ഥാനം ഈ മിടുമിടുക്കൻ നേടിയത്. ഓട്ടത്തിലുള്ള ധനീഷിന്റെ ആഗ്രഹം മനസ്സിലാക്കിയ സുഹൃത്തുക്കളിൽ ഒരാളാണ് സെൻട്രൽ സ്‌റ്റേഡിയത്തിലേക്ക് അയച്ചത്. അവിടെ വച്ച് സ്‌പോർട്‌സ് കൗൺസിൽ പരിശീലകൻ ജഗദീഷിനെ കണ്ടുമുട്ടി.
ജഗദീഷ് സ്ഥലം മാറി പോയപ്പോൾ പൊലീസ് ടീമിന്റെ പരിശീലകൻ വിവേകിനായി പരിശീലനച്ചുമതല. രാവിലെയും വൈകിട്ടും വരാനുള്ള സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് ഒരു നേരമാക്കി പരിശീലനം. പറ്റാവുന്നസഹായങ്ങൾ കോച്ചും സഹതാരങ്ങളും നൽകുന്നുണ്ട്. സുമനസ്സുകൾ പിന്തുണച്ചാൽ മികച്ച കായിക താരമാകാനുള്ള ഈ ഇരുപത്തിനാലുകാരന്റെ സ്വപ്‌നം സഫലമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..