കൊച്ചി> ലക്ഷദ്വീപില്‍നിന്ന് വില്‍പ്പനയ്ക്കെത്തിച്ച 50 ലക്ഷം രൂപയുടെ തിമിംഗിലഛര്‍ദി (ആംബര്‍ഗ്രീസ്)യുമായി മൂന്നുപേര്‍ പിടിയില്‍. അന്ത്രോത്ത് അമ്പത്തിച്ചേറ്റ അബു മുഹമ്മദ് അന്‍വര്‍ (30), അന്ത്രോത്ത് പി എസ് മുഹമ്മദ് ഉബൈദുള്ള (29), പുതിയ ഇല്ലം സിറാജ് (39) എന്നിവരെയാണ് വനംവകുപ്പ് വൈറ്റിലയില്‍നിന്ന് പിടികൂടിയത്.
തിമിംഗിലഛര്‍ദി വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ടെന്ന് വൈല്‍ഡ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വിവരം കിട്ടിയതിനെ തുടര്‍ന്നാണ് വനംവകുപ്പ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത 1.4 കിലോയില്‍ ഒരുകിലോ കറുത്ത ഛര്‍ദിയും 400 ഗ്രാം വെളുത്ത ഛര്‍ദിയുമാണ്. ഇടപാടുകാരെന്ന വ്യാജേനയാണ് പ്രതികളെ സമീപിച്ചത്. ഒന്നരക്കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും 50 ലക്ഷം രൂപ വില ഉറപ്പിച്ചതോടെ ഛര്‍ദിയുമായി മൂവരും എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു. ലക്ഷദ്വീപിലെ ബീച്ചില്‍നിന്നാണ് ഛര്‍ദി ലഭിച്ചതെന്ന പ്രതികളുടെ മൊഴി വനംവകുപ്പ് വിശ്വസിച്ചിട്ടില്ല.
വനംവകുപ്പ് ഫ്‌ലൈയിങ് സ്‌ക്വാഡ് ഡിഎഫ്ഒ എ ജയമാധവന്‍, പെരുമ്പാവൂര്‍ ഫ്‌ലൈയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ജി അന്‍വര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം വി ജോഷി, മുഹമ്മദ് കബീര്‍, എം ആര്‍ ഷിബു, ബീറ്റ് ഓഫീസര്‍മാരായ കെ പി ലൈപിന്‍, ആര്‍ ശോഭ് രാജ്, പി ആര്‍ രജീഷ്, വി ഐ ജാഫര്‍, സി എം സുബീഷ്, ലിബിന്‍ സേവ്യര്‍, കെ ആര്‍ അരവിന്ദാക്ഷന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് പ്രതികളെ കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..