തിരുവനന്തപുരം > സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ സര്‍ക്കാരിന് ലഭിച്ച 50 ശതമാനം എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്‍പ്പെടെ മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലേക്കുമുള്ള അലോട്ട്മെന്റ് ചൊവ്വാഴ്ച നടക്കും. സ്വാശ്രയ, മെഡിക്കല്‍ ദന്തല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള ഓപ്ഷന്‍ ചൊവ്വാഴ്ച പകല്‍ ഒന്നുവരെ നല്‍കാം. അലോട്ട്്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയ ഫീസ് ഏഴു മുതല്‍ ഒമ്പതു വരെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തെരഞ്ഞെടുത്ത ശാഖകളിലൊന്നിലോ ഓണ്‍ലൈന്‍ പേമെന്റ് മുഖേനയോ ഒടുക്കണം.
ഫീസ് അടച്ചശേഷം അലോട്ട്മെന്റ് ലഭിച്ച കോളജില്‍ ഒമ്പതിനു വൈകിട്ട് അഞ്ചിന് മുമ്പ് പ്രവേശനം നേടണം. സര്‍ക്കാരും സ്വാശ്രയ മാനേജ്മെന്റുകളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച ഫീസ് കോടതിയോ മറ്റ് അധികാരപ്പെട്ട സ്ഥാപനങ്ങളോ അംഗീകരിക്കാത്തപക്ഷം ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് എല്ലാ വിദ്യാര്‍ഥികളും അടയ്ക്കണം. എന്‍ജിനീയറിങ് കോളജുകളില്‍പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കു മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്ക് അലോട്ട്മെന്റ് ലഭിക്കുന്നപക്ഷം ലിക്വിഡേറ്റഡ് ഡാമേജസ് നല്‍കിയശേഷമേ പുതിയ അലോട്മെന്റ് സ്വീകരിക്കാനാകൂ.
ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കല്‍/ദന്തല്‍ കോളജുകളില്‍ ലഭ്യമായേക്കാവുന്ന കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കു പ്രവേശനം ആഗ്രഹിക്കുന്നവരും മറ്റു വിദ്യാര്‍ഥികളെപ്പോലെ താല്‍പര്യമുള്ള എല്ലാ കോളേജുകളിലേക്കും www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ യഥാസമയം ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം. കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷനുകീഴിലുള്ള സ്വാശ്രയ മെഡിക്കല്‍/ദന്തല്‍ കോളേജുകളില്‍ നിലവിലുള്ള 15 ശതമാനം കമ്യൂണിറ്റിക്വോട്ട സീറ്റിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ കോളേജ് തിരിച്ചുള്ള ഫൈനല്‍ലിസ്റ്റ് www.cee-kerala.org വെബ്സെറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee-kerala.org എന്ന വെബ്സൈറ്റില്‍. വിവരങ്ങള്‍ക്ക് പ്രവേശന കമീഷണറുടെ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിക്കാം: 0471 2339101, 2339102, 2339103, 2339104.
എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള രണ്ടാമത്തെ അലോട്ട്മെന്റിനൊപ്പം അഗ്രിക്കള്‍ച്ചറല്‍, ഫോറസ്ട്രി, വെറ്റിനറി, ഫിഷറീസ് കോഴ്സുകളിലേക്ക് മൂന്നാമത്തെ അലോട്ടുമെന്റും ചൊവ്വാഴ്ച വൈകിട്ട് നടത്തുമെന്ന് പ്രവേശന പരീക്ഷാ കമീഷണര്‍ ബി എസ് മാവോജി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..