27 April Saturday

കേരളം മറ്റൊരു "വല്യേട്ടന്റെ’ തണലിലാണ് ഇപ്പോൾ ; വൈറലായി ഷാജി കൈലാസിന്റെ കുറിപ്പ്

ഷാജി കൈലാസ്Updated: Wednesday Apr 1, 2020

കൊറോണക്കാലത്ത് കേരളത്തെ ചേർത്തു പിടിച്ച് നയിക്കുന്ന മുഖ്യമന്ത്രിയുടെ നേതൃശേഷിയെപ്പറ്റി സംവിധായകൻ ഷാജി കൈലാസിന്റെ കുറിപ്പ് വൈറലായി

അച്ഛാ മുഖ്യമന്ത്രിയുടെ ബ്രീഫിങ് തുടങ്ങി;
ഇളയ മകന്റെ വിളി വന്നു. ചെടിക്ക് വെള്ളം ഒഴിക്കുകയായിരുന്നു ഞാൻ. കോവിഡ് എന്ന മഹാമാരി, അവനിൽ ഉണ്ടാക്കിയ ആശങ്ക, ആശ്വാസം നൽകാൻ ഒരാൾ, അത് (മുഖ്യമന്ത്രിയുടെ വാക്കുകൾ )അവനിൽ ഉണ്ടാക്കുന്ന വിശ്വാസം, ഇത് കുറിക്കാൻ ഇടയായത് അതാണ്.

വല്യേട്ടൻ എന്ന സിനിമ ചെയ്യുമ്പോൾ തിരക്കഥാകൃത്ത് രഞ്ജിത് പറഞ്ഞു, സഹോദരങ്ങൾക്ക് എല്ലാം ആശയും അഭയവും ആകുന്ന ഒരാളുടെ കഥയാണിത്. അറക്കൽ മാധവനുണ്ണിയുടെ സ്നേഹം ഉള്ളിൽ ഒളിപ്പിച്ചുവച്ച പരുക്കൻഭാവത്തെ പ്രേക്ഷകർ ഇരു കൈയുംനീട്ടി സ്വീകരിച്ചു. കേരളം മറ്റൊരു "വല്യേട്ടന്റെ’ തണലിലാണ് ഇപ്പോൾ. പിണറായി വിജയൻ എന്ന കരുത്തന്റെ കരുതലിന്റെയും ശ്രദ്ധയുടെയും മുമ്പിൽ ഞാനടക്കമുള്ള മലയാളികൾ സുരക്ഷിതത്വം അനുഭവിക്കുന്നു.

അമേരിക്കപോലുള്ള വൻ ശക്തികൾവരെ ഈ മഹാമാരിക്കുമുന്നിൽ പകച്ചു നിൽക്കുമ്പോഴാണ്, ഉള്ളിൽ നിറയെ സ്നേഹം സൂക്ഷിക്കുന്ന ഈ ഉത്തര മലബാറുകാരൻ യഥാർഥ നേതാവിനെപോലെ യുദ്ധമുഖത്തുനിന്ന് പട നയിക്കുന്നത്. വൈകുന്നേരത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ആബാലവൃദ്ധം ജനങ്ങളും ശ്വാസമടക്കി കാണുന്നതിന്റെ കാരണവും മറ്റൊന്നല്ല.

മമ്മുക്കയും പിണറായി വിജയനുംതമ്മിൽ പല കാര്യങ്ങളിലും സാമ്യമുണ്ട്. ഗൗരവമായ ഇമേജാണ് ഇരുവരെക്കുറിച്ചും സമൂഹത്തിന്റെ മുന്നിലുള്ളത്. എന്നാൽ, അടുത്ത് പെരുമാറുന്നവർക്ക്‌ അറിയാം ഇവർ എത്രമാത്രം ആർദ്രതയുള്ളവരാണെന്ന്. ഒരാൾക്കൊരു സഹായം വേണ്ടിവന്നാൽ മുഖം നോക്കാതെ അവർക്കുവേണ്ടി ഓടിവരുന്നവരാണ് ഇരുവരും.

ഈ സങ്കടകാലത്ത് ഞാൻ ഓർക്കുന്നത് മമ്മുക്കയെയും പിണറായി വിജയനെയുമാണ്. സാധാരണ ജനങ്ങൾ ഒരു ഭരണാധികാരിയിൽനിന്ന് പ്രതീക്ഷിക്കുന്ന സകല ഗുണങ്ങളും പിണറായി വിജയനിലുണ്ട് എന്നതാണ് സത്യം. കൊറോണ കാലത്തെ നടപടിക്രമങ്ങൾ മനസ്സിലാക്കിയാൽ അത് വ്യക്തമാകും. 20,000- കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു തുടക്കം. നിത്യവൃത്തിക്കുവേണ്ടി ദിവസക്കൂലിയെ ആശ്രയിക്കുന്നവരെ സമാശ്വസിപ്പിക്കുകമാത്രമല്ല, ക്ഷേമപെൻഷനുകൾ മുൻകൂറായി നൽകി അമ്മമാരുടെ സാമ്പത്തികഭദ്രതയ്‌ക്കും ഒരളവോളം സമാശ്വാസം നൽകി. കമ്യൂണിറ്റി കിച്ചൻ എന്ന ആശയം എത്രയോ ആലംബഹീനർക്ക്‌ ആശ്രയമായി.റേഷൻ കാർഡ് ഉള്ളവർക്കും ഇല്ലാത്തവർക്കും സൗജന്യ അരി, പലവ്യഞ്ജന കിറ്റ് എന്നിവ ഭരണനിപുണതയുടെ മികവായി.

പലപ്പോഴും ഒരു കുടുംബനാഥനെ പോലെയായി പിണറായി വിജയൻ. ഉപദേശവും ശാസനയും കരുതലും കാരുണ്യവും സുരക്ഷയും എല്ലാവർക്കും നൽകിയതുകൊണ്ട് ഈ കൊറോണ വ്യാപനകാലത്തും കേരളം ഭീതിരഹിതമായി നിലകൊള്ളുന്നു. എന്ത് പ്രശ്നം വന്നാലും നോക്കാൻ ഒരാളുണ്ട് എന്ന തോന്നൽ എല്ലാ മലയാളികളിലും പ്രകടമാണ്. എല്ലാത്തിനും കാരണമായി നിൽക്കുന്നത് പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ അചഞ്ചലവും അനിഷേധ്യവുമായ നിലപാടുകൾ. ഒരു നല്ല സുഹൃത്ത്; ഒരു നല്ല സഖാവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top