ചെന്നൈ > നാരായണന്റെ കഥ പറയുന്ന ‘റോക്കറ്ററി ദി നമ്പി എഫ്‌ക്‌ട്’ എന്ന ചിത്രം അടുത്ത വർഷം ഏപ്രിൽ 1ന് റിലിസ് ചെയ്യും. ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലിംസും മലയാളി ഡോക്‌ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്‌ചര്‍സിന്റെയും ബാനറിലാണ് നിർമ്മാണം. ആർ മാധവനാണ് സംവിധാനം നിർവ്വഹിക്കുന്നത്. രാജ്യത്തിന് വേണ്ടി കഠിനമായി പ്രയത്നിക്കുകയും പിന്നീട് ചതിക്കപ്പെടുകയും ഐസ്‌ആർഒ ശാസ്‌ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതമാണ് സിനിമ പറയുന്നത്.
ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ഏപ്രിൽ ഒന്നിന് റിലീസ് ചെയ്‌തിരുന്നു. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്‌പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. 100 കോടിക്ക് മുകളിൽ നിർമാണ ചെലവുവരുന്നതാണ് ചിത്രം. ഹിന്ദി, തമിഴ് പതിപ്പുകളിൽ ഷാരൂഖ് ഖാനും സൂര്യയും പ്രമുഖ വേഷത്തിലെത്തും.
നമ്പി നാരായണന്റെ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. ആറിലധികം രാജ്യങ്ങളിലായാണ് ചിത്രീകരണം. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കോവിഡിനെ തുടര്‍ന്ന് മാറ്റിവെയ്‌ക്കുകയായിരുന്നു. സിമ്രാനാണ് ചിത്രത്തില്‍ മാധവന്റെ നായിക. വെള്ളം സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്‌ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിങ് ബിജിത്ത് ബാല, സംഗീതം സാം സി എസ്, പിആര്‍ഒ ആതിര ദില്‍ജിത്ത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..