26 April Friday

പാഠ്യപദ്ധതി പരിഷ്‌കരണം : നെല്ലും പതിരും - പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Dec 16, 2022

കേരള സർക്കാർ തുറന്ന മനസ്സോടെയാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തയ്യാറെടുപ്പുകൾ നടത്തിവരുന്നത്. മികച്ച ഭാവിതലമുറയെ രൂപപ്പെടുത്താനുള്ള പാഠ്യപദ്ധതി രൂപീകരിക്കുന്നതിന് ഒരേ മനസ്സോടെ കേരളം മുന്നിട്ടിറങ്ങേണ്ട കാലമാണ്. കുട്ടികളുടെ ഭാവിക്ക് ഏറ്റവും ഉചിതമായത് നിശ്ചയിക്കുകയെന്ന സമീപനമാണ് സർക്കാരിനുള്ളത്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിച്ച്‌ ഏറ്റവും ശാസ്‌ത്രീയമായ പാഠ്യപദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ്) 2005ന്റെ ചുവടുപിടിച്ച് കേരള പാഠ്യപദ്ധതി ചട്ടക്കൂട് –-2007 രൂപപ്പെടുത്തിയതിനുശേഷം സമഗ്രമായി പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനാണ് ഒരുങ്ങുന്നത്. 12–-ാം ക്ലാസുവരെയുള്ള 64.23 ലക്ഷം കുട്ടികളിൽ 46.29 ലക്ഷവും (72.06 ശതമാനം) പഠിക്കുന്ന പൊതുവിദ്യാലയങ്ങളെ ലക്ഷ്യംവച്ചാണ് സമഗ്രമായ പരിഷ്കരണം. അൺ എയ്ഡഡ് മേഖലയിൽ നിശ്ചിത ശതമാനമെങ്കിലും കേരള സിലബസാണ് പിന്തുടരുന്നത്. ചുരുക്കത്തിൽ വലിയൊരു വിഭാഗത്തിനും മികച്ച ഭാവി ഉറപ്പാക്കുന്നതിനാണ് പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

കേന്ദ്ര സർക്കാർ 2020ൽ പ്രസിദ്ധീകരിച്ച ദേശീയവിദ്യാഭ്യാസ നയത്തിന്റെ തുടർച്ചയായി സംസ്ഥാനങ്ങളോട് പാഠ്യപദ്ധതി ചട്ടക്കൂടുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രീ സ്കൂൾ വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലയിലായി സംസ്ഥാനം പാഠ്യപദ്ധതി ചട്ടക്കൂടുകൾ വികസിപ്പിക്കേണ്ടതുണ്ട്. ജനകീയ സംവാദങ്ങളിലൂടെ 2007ൽ തയ്യാറാക്കിയ പാഠ്യപദ്ധതിയാണ് നാം പിന്തുടരുന്നത്. 2013ൽ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. 10 വർഷമായി വൈജ്ഞാനിക–-സാങ്കേതികരംഗത്തും ബോധനശാസ്ത്ര രംഗത്തും ഉണ്ടായ മാറ്റങ്ങളെ ഉൾക്കൊള്ളുന്നില്ല എന്നതാണ് പാഠ്യപദ്ധതി പരിഷ്കരണം  അനിവാര്യമാക്കുന്നത്. തൊഴിൽ മേഖലകളിൽ ആത്മവിശ്വാസത്തോടെ ഇടപെടുന്നതിന് അറിവ്, കഴിവ്,  നൈപുണി എന്നിവ ആവശ്യമാണ്. തൊഴിൽ വിദ്യാഭ്യാസത്തെ പാഠ്യപദ്ധതിയുമായി ശാസ്ത്രീയമായി ഉൾച്ചേർക്കണം. ക്ലാസ് മുറികളെല്ലാം സാങ്കേതികവിദ്യാ സൗഹൃദമായെങ്കിലും ആധുനിക സാങ്കേതികവിദ്യ അനിവാര്യമായ തരത്തിലല്ല പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും നിലവിലുള്ളത്. കാലാവസ്ഥാ വ്യതിയാനം  വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും പ്രകൃതി ദുരന്തങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്ന കാര്യവും കുട്ടികൾ അറിയണം. സാമൂഹ്യമായി സ്വീകരിക്കപ്പെട്ടിട്ടുള്ള വിജ്ഞാന സമൂഹത്തെ സൃഷ്ടിക്കൽ, പ്രാദേശിക സമ്പദ്ഘടന ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് അനുസൃതമായും പാഠ്യപദ്ധതിയെ പരിവർത്തിപ്പിക്കണം. ഈ സന്ദർഭത്തിലുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ സമൂഹത്തിലെ എല്ലാ തുറയിൽ നിന്നുള്ളവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും ജനകീയ പാഠ്യപദ്ധതി രൂപീകരണത്തെ സഹായിക്കും.

കേരളത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ വസ്‌തുനിഷ്ഠമായി പരിശോധിക്കാൻ വിവാദങ്ങൾക്കൊപ്പം നീങ്ങുന്നവർ തയ്യാറാകണം. എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി പാഠ്യപദ്ധതി രൂപീകരിക്കാനാണ് സർക്കാർ തീരുമാനിച്ചത്. കേരളത്തെപ്പോലെ വിദ്യാസമ്പന്നമായ സമൂഹത്തിൽ പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് ആധാരമായ നിലപാട് രേഖകൾ തയ്യാറാക്കുന്നതിലും ജനങ്ങളുടെ അഭിപ്രായം ഉണ്ടാകണമെന്നാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ജനകീയ ചർച്ചയ്‌ക്കാവശ്യമായ കുറിപ്പുകൾ തയ്യാറാക്കുന്നതിന് പാഠ്യപദ്ധതി പരിഷ്‌കരണത്തിനു ചുമതലയുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതിയെയാണ് ചുമതലപ്പെടുത്തിയത്. വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി  തയ്യാറാക്കിയ ജനകീയ ചർച്ചയ്‌ക്കാവശ്യമായ കരടുരേഖ പാഠ്യപദ്ധതി കോർ കമ്മിറ്റി മുമ്പാകെ മെച്ചപ്പെടുത്തുന്നതിനും നിർദേശങ്ങൾ നൽകുന്നതിനുമായി സമർപ്പിച്ചു. വ്യത്യസ്‌ത  സംഘടനകൾ ഉൾപ്പെടുന്ന കോർ കമ്മിറ്റി അംഗീകരിച്ച ചർച്ചാക്കുറിപ്പുകളാണ് ജനകീയ ചർച്ചയ്‌ക്കായി പൊതുസമൂഹത്തിൽ നൽകിയത്.


 

പാഠ്യപദ്ധതി പരിഷ്‌കരണത്തിന് നേതൃത്വം നൽകാൻ 26 മേഖലയുടെ അടിസ്ഥാനത്തിൽ ഫോക്കസ് ഗ്രൂപ്പുകൾ നിശ്ചയിച്ചു. ഈ ഗ്രൂപ്പുകളിൽ അതത് വിഷയത്തിന്റെ വിദഗ്ധർ, സർവകലാശാലകളിലെ പ്രൊഫസർമാർ, വിദ്യാഭ്യാസ വിദഗ്ധർ, കോളേജ്, സ്‌കൂൾ അധ്യാപകർ, സമൂഹത്തിന്റെ വ്യത്യസ്‌ത മേഖലകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ തൽപ്പരരായ വ്യക്തികൾ എന്നിവരെയാണ് ഉൾപ്പെടുത്തിയത്. 

സ്കൂൾതലം മുതൽ ജില്ലാതലംവരെ വിപുലമായ ജനകീയ ചർച്ചകൾക്കായി മികച്ച തയ്യാറെടുപ്പുകളാണ്  നടത്തിയത്.  ജനകീയ ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിനായി റിസോഴ്സ് അധ്യാപകർക്ക് വിവിധ തലത്തിൽ സമഗ്രമായ പരിശീലനപരിപാടികൾ നടത്തി. ഇവരുടെയും പരിശീലനം ലഭിച്ച സമഗ്ര ശിക്ഷയിലെ അധ്യാപകരുടെയും നേതൃത്വത്തിലാണ് ചർച്ച നടന്നത്.  ക്രോഡീകരിച്ച വിവരങ്ങൾ ഉൾപ്പെടുത്തി സ്കൂൾതല ജനകീയ ചർച്ചയുടെ റിപ്പോർട്ട് തയ്യാറാക്കി. അതത് തദ്ദേശഭരണ സ്ഥാപനത്തിനു കീഴിലുള്ള എല്ലാ വിദ്യാലയത്തിലും നടന്ന ചർച്ചകൾ ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. അഭിപ്രായങ്ങൾ അവതരിപ്പിക്കുന്നതിനും അവസരം നൽകി.  വിദ്യാലയങ്ങളുടെ അഭിപ്രായങ്ങളും പഞ്ചായത്തുതല ചർച്ചകളും കൂട്ടിച്ചേർത്ത്‌  പഞ്ചായത്തുതല ക്രോഡീകരണ റിപ്പോർട്ട് തയ്യാറാക്കി ബ്ലോക്ക്,  ജില്ലാ തലങ്ങളിലും ചർച്ച ചെയ്തു.

കുട്ടികളോടും അഭിപ്രായം ആരാഞ്ഞുകൊണ്ടാണ് പാഠ്യപദ്ധതി പരിഷ്കരണം പുരോഗമിക്കുന്നത്. കുട്ടികളുടെ അഭിപ്രായങ്ങൾ ഗൗരവത്തോടെ പരിഗണിക്കാനാണ് സർക്കാർ തീരുമാനം. വസ്തുനിഷ്ഠമായി കാര്യങ്ങളെ വിശകലനംചെയ്ത്‌ അഭിപ്രായപ്രകടനം നടത്താൻ കുട്ടികൾക്ക് കഴിഞ്ഞു. അവരുടെ  നിർദേശംകൂടി പരിഗണിച്ച്‌ രൂപപ്പെടുന്ന പാഠ്യപദ്ധതി ലോകത്തിനുതന്നെ മാതൃകയാകും. വിദ്യാലയങ്ങളിൽ ക്രോഡീകരിച്ച കുട്ടികളുടെ അഭിപ്രായങ്ങൾ ബ്ലോക്കിന് കൈമാറും. ഇവ  വീണ്ടും വിവിധ മേഖലയായി ക്രോഡീകരിക്കും. തുടർന്ന് എസ്‌സിഇആർടിക്ക്‌ കൈമാറും. ക്രോഡീകരിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും ആഴത്തിൽ പരിശോധിച്ച് പാഠ്യപദ്ധതി പരിഷ്കരണത്തിലും പാഠപുസ്തക രൂപീകരണത്തിലും പ്രയോജനപ്പെടുത്തും. ജനകീയ ചർച്ചകളിൽ നേരിട്ടു പങ്കെടുക്കാൻ കഴിയാത്തവരുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നതിനു വേണ്ടിയാണ് ടെക് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. ഏതൊരാൾക്കും വ്യക്തിഗതമായി കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണത്തിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള അവസരമാണ്‌ ഇത്.


 

ഫോക്കസ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ജനകീയ ചർച്ചകൾക്കൊപ്പംതന്നെ വ്യത്യസ്തങ്ങളായ സെമിനാറുകൾ, ചർച്ചകൾ, പഠനങ്ങൾ, സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകരുമായുള്ള അഭിമുഖങ്ങൾ, വിവിധ രാജ്യങ്ങളിലെ പാഠ്യപദ്ധതികളുടെ പരിശോധന എന്നിങ്ങനെ വിപുലമായ പഠനപരിപാടികൾ നടന്നുവരുന്നു.  പ്രധാന ശുപാർശകൾ ഉൾപ്പെടുത്തിയാണ് കരട് പാഠ്യപദ്ധതി ചട്ടക്കൂട് തയ്യാറാക്കുന്നത്. സ്കൂൾ, പ്രീ സ്കൂൾ, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാലു മേഖലയിലായി തയ്യാറാക്കുന്ന കരട് പാഠ്യപദ്ധതി ചട്ടക്കൂടുകളും വ്യത്യസ്ത തലങ്ങളിൽ ചർച്ച ചെയ്തതിനുശേഷം നവകേരള സൃഷ്ടിക്കായുള്ള പുതിയ പാഠ്യപദ്ധതി ചട്ടക്കൂടുകൾ രൂപീകരിക്കും. തുടർന്ന്  സിലബസ് ഗ്രിഡ് രൂപീകരിക്കും. പാഠ്യപദ്ധതി സമീപനരേഖയുടെ നിർദേശങ്ങൾ അക്കാദമിക വിദഗ്ധർ പരിശോധിച്ചാണ് സിലബസിന് അന്തിമരൂപം നൽകുക. അതിനെ അടിസ്ഥാനപ്പെടുത്തി പാഠപുസ്തകങ്ങൾ രചിക്കും. ഏറെ ജനകീയമായ പ്രവർത്തനങ്ങളിലൂടെയാണ് സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന് സർക്കാർ ആഗ്രഹിക്കുന്നത്.

പൊതുസമൂഹത്തിന്റെ അഭിപ്രായം സ്വരൂപിക്കുന്നതിന് തയ്യാറാക്കിയ  ചർച്ചാക്കുറിപ്പുകൾ അടങ്ങിയ കൈപ്പുസ്തകത്തിലെ സ്കൂൾ സമയമാറ്റം, ജൻഡർ എഡ്യൂക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങളെ സ്കൂൾ പാഠ്യപദ്ധതി ചട്ടക്കൂടിലെ തീരുമാനമായും സർക്കാർ നയമായും തെറ്റായി വ്യാഖ്യാനിച്ച്  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനു നടത്തുന്ന ശ്രമങ്ങൾ ദൗർഭാഗ്യകരമാണ്. എല്ലാവിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷകളും ആശങ്കകളും പരിഗണിച്ച് ഏറെ സുതാര്യമായി ഇവ നടപ്പാക്കുന്നതിനാണ്  ശ്രമിക്കുന്നത്. വിവാദങ്ങളെ സർക്കാർ ഭയക്കുന്നില്ല. സംവാദങ്ങൾക്ക് അവസരമൊരുക്കുന്നതിൽ മടിയുമില്ല. സംവാദങ്ങളും ചർച്ചകളും കേരളത്തിന് അനുകൂലമായ പാഠ്യപദ്ധതി രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തിൽ മാത്രമാണെങ്കിൽ ആവശ്യമായ എല്ലാ അവസരവുമൊരുക്കും, സംശയം വേണ്ട.  മികച്ച ഭാവിതലമുറയെ രൂപപ്പെടുത്തുന്നതിനുള്ള ചരിത്രദൗത്യത്തിൽ  കൂട്ടായി അണിചേരാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top