26 April Friday

ദുരന്തത്തിനുമുമ്പുള്ള അവസരം - മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടിUpdated: Wednesday Mar 25, 2020

കൊറോണ കേസുകൾ കൂടിവരുന്നതിനാൽ കേരളത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചല്ലോ. ലോകത്തിലെ 185 രാജ്യങ്ങളിൽ കൊറോണ എത്തിച്ചേർന്നു. ഇതിൽ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ഇപ്പോൾ കൊറോണ വളർച്ചയുടെ കാലഘട്ടമാണ്. ഇറ്റലിയുൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളൊന്നും കൊറോണയെ പിടിച്ചുകെട്ടാൻ പോയിട്ട് തടഞ്ഞുനിർത്താനുള്ള ശ്രമത്തിൽപ്പോലും വിജയിച്ചിട്ടില്ല. അതേസമയം, ചൈനയും ദക്ഷിണകൊറിയയും ജപ്പാനും ഈ യുദ്ധത്തിൽ താൽക്കാലമെങ്കിലും മേൽക്കൈ നേടിയിട്ടുമുണ്ട്. അപ്പോൾ ഈ യുദ്ധം വിജയിക്കാൻ പറ്റുന്നതാണ് എന്ന ഉദാഹരണങ്ങൾ ഉണ്ട്. സർക്കാരും ജനങ്ങളും ഒരുമിച്ച്‌ തയ്യാറെടുക്കണം, പോരാടണം എന്നുമാത്രം. എങ്ങനെയാണ് ഈ ലോക്ക്ഡൗൺ കാലത്ത് നമുക്ക് ഓരോരുത്തർക്കും ഈ കൊറോണയുദ്ധത്തിൽ പങ്കാളിയാകാൻ പറ്റുന്നതെന്ന് നോക്കാം.

ഇതൊരു സാധാരണ ഹർത്താലോ ബന്ദോ ഒന്നുമല്ല, കഴിഞ്ഞ നൂറുവർഷത്തിനിടയിൽ മനുഷ്യകുലം നേരിട്ടിട്ടുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. രണ്ടാം ലോകമഹായുദ്ധകാലത്തുപോലും ലോകത്തിലെ ഇത്രയും രാജ്യങ്ങൾ ഒരുമിച്ച് ഒരു വെല്ലുവിളിയെ നേരിട്ടിട്ടില്ല. വിമാനങ്ങളും റെയിൽവേയും ഉണ്ടായതിനുശേഷം പൂർണമായും നിർത്തലാക്കുന്ന കാലം ഉണ്ടായിട്ടില്ല. ഇനിയുള്ള കാലത്തെ ലോകചരിത്രം കൊറോണയ്‌ക്ക് മുമ്പും പിമ്പും എന്ന രണ്ട്‌ കാലഘട്ടമായിട്ടാണ് അറിയാൻ പോകുന്നത്. ഈ കാലഘട്ടത്തെ നിസ്സാരമായി കാണരുത്, തമാശയായി എടുക്കുകയുമരുത്.

പല തലമുറകൾക്കിടയ്‌ക്കുമാത്രം വന്നുചേരുന്ന ഒരു വെല്ലുവിളിയാണിത്. ലോകത്ത് ഒരു രാജ്യവും അതെത്ര സമ്പന്നമായാലും ഇങ്ങനെയൊരു വെല്ലുവിളിക്ക് സജ്ജമല്ല. ഈ വെല്ലുവിളിയെ ചൈനയും അമേരിക്കയും ജപ്പാനും ഇറ്റലിയും നേരിടുന്നതിന്റെ ചിത്രങ്ങൾ നമ്മുടെ മുന്നിലുണ്ട്. നമ്മുടെ ജനസംഖ്യയോട് ചേർന്നുനിൽക്കുന്ന ഉദാഹരണങ്ങൾ ദക്ഷിണകൊറിയയുടെയും ഇറ്റലിയുടെയും ആണ്. ഏതാണ്ട് ഒരു മാസംമുമ്പ്‌ (ഫെബ്രുവരി ഇരുപതിന്) രണ്ട്‌ സ്ഥലത്തും കൊറോണ പോസിറ്റീവ് കേസുകൾ നൂറിനടുത്തായിരുന്നു. ഇറ്റലിയിൽ വെറും നാല്‌ കേസുമാത്രം. ഇന്നിപ്പോൾ ഇറ്റലിയിൽ കേസുകളുടെ എണ്ണം അറുപതിനായിരം കവിഞ്ഞു, മരണം ആറായിരവും. ദക്ഷിണകൊറിയയിൽ ഇപ്പോൾ കേസുകൾ ആറായിരത്തിൽ താഴെയും മരണം നൂറിനടുത്തുമാണ്. ഓരോ ദിവസവും കേസുകൾ കുറഞ്ഞുവരികയുമാണ്.


 

ഈ രണ്ടുരാജ്യവും തമ്മിലുള്ള പ്രധാന വ്യത്യാസം രോഗവ്യാപനം തുടങ്ങി എത്ര നേരത്തേയാണ് അവർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്, അത് എത്ര ഫലപ്രദമായി നടപ്പാക്കി എന്നതാണ്. ഒരു മാസം കഴിയുമ്പോൾ രണ്ടു സ്ഥലത്തെയും ലോക്ക്ഡൗണിന്റെ രീതിയും ജനങ്ങൾക്ക് അതിനോടുള്ള സഹകരണവും മിക്കവാറും ഒരുപോലെയാണ്. പക്ഷേ, ഇറ്റലിയിൽ കാര്യങ്ങൾ അൽപ്പം വൈകിപ്പോയി. അതുകൊണ്ടുതന്നെ അവിടത്തെ ആരോഗ്യരംഗത്തിന് കൈകാര്യം ചെയ്യാവുന്നതിനപ്പുറത്തേക്ക് അസുഖം വളരുകയും ചെയ്തു. ഇന്നിപ്പോൾ ഓരോ ദിവസവും കൂടുതൽ കർശനമായ നിയന്ത്രണങ്ങളുമായി സർക്കാർ വരുന്നു. അതിലും കർശനമായി ആളുകൾ അത് പാലിക്കുന്നു.

ഇറ്റലിയെയും ദക്ഷിണകൊറിയയെയും അപേക്ഷിച്ച് നമ്മുടെ ആരോഗ്യരംഗത്തെ ഭൗതിക സാഹചര്യങ്ങൾ  കുറവാണ്. ഇപ്പോൾത്തന്നെ ഏറ്റവും അടിസ്ഥാനമായ വ്യക്തിസുരക്ഷാ ഉപകരണങ്ങൾ നമ്മുടെ പക്കൽ വേണ്ടത്ര സ്റ്റോക്ക് ഇല്ല. അതിനാൽ കേസുകളുടെ എണ്ണം നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കുള്ളിൽ നിർത്തുക എന്നതാണ് ഈ യുദ്ധം ജയിക്കാൻ കേരളത്തിന് ആകെയുള്ള മാർഗം. അതിന് നമ്മുടെ കൈയിലുള്ള ഒരേ ഒരു മാർഗം വൈറസ് ബാധ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സമ്പർക്കം ഏറ്റവും കുറയ്‌ക്കുക എന്നതാണ്.

വൈറസ് ബാധയുള്ള ഒരാൾ (ഉള്ള എല്ലാവരും രോഗലക്ഷണം കാണിക്കണമെന്നില്ല) എത്രപേർക്ക് ആ വൈറസ് നൽകുമെന്നതിനെ അനുസരിച്ചിരിക്കും രോഗം പരക്കുന്നതിന്റെ വേഗത. ഒരാൾ ശരാശരി രണ്ടുപേരിലേക്ക് രോഗം പകർന്നുനൽകിയാൽ, രണ്ടിൽനിന്ന്‌ നാലിലേക്കും നാലിൽനിന്ന്‌ എട്ടിലേക്കുമായി ഇപ്പോഴത്തെ നൂറ് പതിനായിരമാകാൻ രണ്ടാഴ്ചപോലും വേണ്ടിവരില്ല. അതേസമയം, രോഗമുള്ള ഒരാളിൽനിന്ന്‌ പകരുന്ന കേസുകളുടെ എണ്ണം ഒന്നിൽ താഴെ നിറുത്തിയാൽ ആയിരം കേസുകൾക്കുള്ളിൽ നമുക്ക് ഈ രോഗത്തെ പിടിച്ചുനിർത്താം. അതുമാത്രമാണ് രക്ഷ.


 

ഇവിടെയാണ് ലോക്ക്ഡൗണിന്റെ പ്രസക്തി. ആളുകൾ പുറത്തിറങ്ങുന്നത് പരമാവധി കുറയ്‌ക്കുന്നതിലൂടെ വൈറസ് ബാധ ഉള്ളവർ മറ്റുള്ളവരുമായി ഇടപെടാനുള്ള അവസരങ്ങൾ പരമാവധി പരിമിതപ്പെടുത്തുന്നു. പക്ഷേ,  ഈ ലോക്ക്ഡൗണിനെ ‘സർക്കാർ നിയന്ത്രണങ്ങൾ’ ആയി കാണുന്നത് ശുദ്ധ മണ്ടത്തരമാണ്. ഇനിവേണ്ടത് സാമൂഹ്യനിയന്ത്രണമാണ്. നിയന്ത്രണങ്ങൾക്ക് ചില അതിരുകൾ ഉണ്ടാക്കുക എന്ന ജോലി മാത്രമേ സർക്കാരിന് ചെയ്യാനുള്ളൂ. സർക്കാർ പറയുന്നതിലെ പഴുതുകൾ കണ്ടെത്തി ലോക്ക്ഡൗൺ ലംഘിക്കുന്നത് വലിയ കഴിവായി കാണുന്നവർ അവരുടെ ജീവൻ മാത്രമല്ല, സമൂഹത്തിന്റെ ഭാവിയെയാണ് പന്താടുന്നത്.

കോടിക്കണക്കിന് ആളുകളുടെ ജീവിതം ഒറ്റയടിക്ക് പിടിച്ചുകെട്ടുക എന്നത് എളുപ്പമുള്ള കാര്യമല്ല. ആളുകൾക്ക് ഭക്ഷണം, വെള്ളം, ആരോഗ്യ സംവിധാനങ്ങൾ, സുരക്ഷ ഇതൊക്കെ എപ്പോഴും നിലനിർത്തണം. അല്ലെങ്കിൽ ഒരു വശത്തുകൂടി ആളുകൾ ലോക്ക്ഡൗൺ  ലംഘിക്കും. മറുവശത്ത് കൊറോണ കൊണ്ടുണ്ടാകുന്നതിൽനിന്നും കൂടിയ ഭവിഷ്യത്ത് ലോക്ക്ഡൗണിൽ നിന്നുണ്ടാകും. അപ്പോൾ ലോക്ക്ഡൗൺ നടപ്പാക്കുന്നതിലും ജനങ്ങളുടെ മിനിമം ആവശ്യങ്ങൾ ഉറപ്പുവരുത്തുന്നതിലുമുള്ള തുലനാവസ്ഥയാണ് സർക്കാരുകൾക്ക് ചെയ്യാനുള്ളത്.യൂറോപ്പിൽ ഫ്രാൻസിലാണ് ഏറ്റവും ശക്തമായ ലോക്ക്ഡൗൺ സർക്കാർ നടപ്പാക്കിയത്. അവിടെ വീടിന് പുറത്തിറങ്ങാൻ അഞ്ച്‌ കാര്യം മാത്രമേ സർക്കാർ ഇപ്പോൾ അംഗീകരിക്കുന്നുള്ളൂ.

(1) അത്യാവശ്യ സർവീസിൽ ഉള്ളവർക്ക് ജോലിക്ക് പോകാൻ
(2) അടിയന്തര  ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകാൻ
(3) കുട്ടികളെയോ വയസ്സായവരെയോ അന്വേഷിക്കാനോ സഹായിക്കാനോ
(4) അത്യാവശ്യ വസ്തുക്കൾ വാങ്ങാൻ
(5) വ്യക്തിപരമായി വ്യായാമം ചെയ്യാൻ


എന്താവശ്യത്തിനാണ് പുറത്തിറങ്ങുന്നത് എന്ന് എഴുതി കൈയിൽ സൂക്ഷിക്കാൻ ഒരു ഫോം ഉണ്ട്. ഈ ഫോമിൽ പറഞ്ഞ കാര്യങ്ങൾ മുമ്പ്‌ പറഞ്ഞവ ആകാതിരിക്കുകയോ ഫോം ഇല്ലാതിരിക്കുകയോ ഫോമിൽ പറയാത്ത സ്ഥലത്ത് കാണുകയോ ചെയ്താൽ ഉടൻ ഫൈൻ (പതിനായിരത്തോളം രൂപ) അടിക്കും. വ്യായാമത്തിനായുള്ള യാത്രയും രണ്ടുപേരിൽ കൂടുതൽ പോകുന്നതും സ്വിറ്റ്സർലൻഡ് നിരോധിച്ചിട്ടുണ്ട്. ഓരോ മീറ്റർ അകലമിട്ട് ക്യൂ നിന്ന് ഓരോരുത്തർക്കായി സൂപ്പർമാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങാം.


 

നിയമങ്ങൾ പാലിച്ചല്ല ലംഘിച്ചാണ് നമുക്ക് ശീലം. ഹെൽമെറ്റ് തൊട്ട് സീറ്റ്ബെൽറ്റ് വരെ പൊലീസുകാരെ കാണുമ്പോൾ ഇടാൻ നോക്കുന്നവരാണ് നമ്മൾ. ലോക്ക്ഡൗണിനെയും അങ്ങനെ കണ്ടാൽ  നമ്മുടെ അവസാനമാകും ഇത്. ഈ ലോക്ക്ഡൗണിൽ സർക്കാർ പറഞ്ഞിട്ടുള്ള കാര്യങ്ങളെ - സർക്കാർ അനുവദിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും ചെയ്യാം എന്ന രീതിയിലല്ല, സർക്കാർ അനുവദിച്ചിട്ടില്ലാത്ത ഒന്നും ഒരിക്കലും ചെയ്യുകയില്ല, അനുവദിച്ചിട്ടുള്ളതുതന്നെ അത്യാവശ്യമെങ്കിൽമാത്രം ചെയ്യാം എന്ന രീതിയിലാണ് നാം കാണേണ്ടത്.

ഈ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ വരാൻ പോകുന്ന ലോകത്തെക്കുറിച്ച് അൽപ്പം ഒന്നറിയുന്നത് നല്ലതാണ്. ഇന്നത്തെ നൂറിൽനിന്ന്‌ കേസുകൾ പതിനായിരത്തിനുമുകളിൽ പോകാൻ പതിനാല്‌ ദിവസംപോലും വേണ്ട. ആ നിലയെത്തിയാൽ നമ്മുടെ ആരോഗ്യ രംഗത്തിന് കൈകാര്യം ചെയ്യാവുന്നതിനപ്പുറത്തേക്ക് കാര്യങ്ങൾ പോകും. രോഗം ബാധിക്കുന്നവർ പോയിട്ട് ഗുരുതരമായവരെപ്പോലും ചികിൽസിക്കാൻ സാധിക്കാതെ വരും. ഐസിയുവും വെന്റിലേറ്ററും ആർക്ക് കൊടുക്കണം എന്ന പ്രധാനമായ തീരുമാനമെടുക്കേണ്ടിവരും. അതായത് ആരാണ് ജീവിക്കേണ്ടത്, ആരെ മരണത്തിന് വിട്ടുകൊടുക്കണം എന്നുള്ള തീരുമാനങ്ങൾ നമ്മുടെ ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവർക്ക് എടുക്കേണ്ടിവരും. സ്വന്തം കുടുംബത്തിന്റെ കാര്യംപോലും ഉപേക്ഷിച്ച് സ്വന്തം ജീവൻമാത്രം നിലനിർത്താൻ ശ്രമിക്കുന്ന ഒരു മനോനിലയിലേക്ക് മനുഷ്യൻ മാറും.

ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തുമെല്ലാം നമ്മൾ ആർജിച്ചിട്ടുള്ള കഴിവും മുന്നേറ്റവും ഒന്നും ഇങ്ങനെ ഒരു വൈറസിൽ തട്ടിത്തകരാൻ അനുവദിക്കരുത്. ഇനി അധികം സമയം ബാക്കിയില്ല, സർക്കാരിന് ചെയ്യാനാകുന്നത് വേണ്ട സമയത്ത് സർക്കാർ ചെയ്യുന്നുണ്ട്. ഇനി നമ്മുടെ ഊഴമാണ്, അത് കഴിവിനുമപ്പുറം പാലിക്കുക. നമ്മൾ ഈ യുദ്ധം വിജയിക്കുമോ എന്ന് തീരുമാനിക്കുന്നത് ഇനി വരുന്ന രണ്ടാഴ്ചയാണ്. നമുക്കതിന്‌ തീർച്ചയായും സാധിക്കും, അതിന് നമ്മളൊന്നാകെ മനസ്സുവയ്‌ക്കണം. അല്ലാത്തവരെ പറഞ്ഞു മനസ്സിലാക്കണം. പറഞ്ഞാലും മനസ്സിലാകാത്തവരെ സർക്കാർ സംവിധാനങ്ങൾക്ക് മുന്നിലെത്തിക്കണം. ലോക്ക്ഡൗൺ എന്നുള്ളത്  ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിലും ഏറെ ആളുകൾക്ക് ഇത് ജീവന്മരണ പ്രശ്നം തന്നെയാണ്. അന്നന്നത്തേക്കുള്ള ഭക്ഷണത്തിന് ജോലി ചെയ്യുന്നവർ, വീട്ടുജോലി ചെയ്യുന്നവർ, ചെറിയ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, മറുനാടൻ തൊഴിലാളികൾ, വയസ്സായി കൂടെ ആരുമില്ലാത്തവർ, ഭിന്നശേഷിയുള്ളവർ എന്നിങ്ങനെ. ഇവരുടെ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കൊറോണ കഴിയുന്നതിനുമുമ്പ്‌ മറ്റ്‌ ദുരന്തങ്ങൾ ഉണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top