26 April Friday

നേട്ടങ്ങളിൽ അഭിമാനിച്ച്‌ പിശകുകൾ തിരുത്തി മുന്നോട്ട്‌ - എം എ ബേബി എഴുതുന്നു

എം എ ബേബിUpdated: Saturday Jul 3, 2021

2019ൽ 14.4 ലക്ഷം കോടി ഡോളറായി ചൈനയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനം വർധിച്ചിരിക്കുന്നു. അമേരിക്കയ്ക്കുപിന്നിൽ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തികശക്തിയായി ചൈന വളർന്നു എന്നാണ് ഇതിന്റെ അർഥം. ഇന്ത്യയുടെ അഞ്ചുമടങ്ങിലധികമാണ് ചൈനയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനം എന്നും ഓർക്കാം. സിപിസി രൂപീകരണത്തിന്റെ ശതാബ്ദി ആചരണം 2021ൽ നടക്കുമ്പോൾ കൊടും ദരിദ്രരില്ലാത്ത രാജ്യമായി ചൈനയെ ഉയർത്തണം എന്ന ലക്ഷ്യം പ്രഖ്യാപിച്ചിരുന്നു. അത് ഇപ്പോൾ ചൈന സാക്ഷാൽക്കരിച്ചു കഴിഞ്ഞു.

ഇനി 28 വർഷം കഴിഞ്ഞാൽ ജനകീയ ചൈന റിപ്പബ്ലിക് സ്ഥാപിതമായതിന്റെ 100 വർഷം പൂർത്തിയാകും. അപ്പോഴേക്കും മിതമായ വളർച്ച നേടിയ സോഷ്യലിസ്റ്റു രാജ്യമായി ചൈനയെ വളർത്തുക എന്ന ലക്ഷ്യമാണ് സിപിസി പ്രഖ്യാപിച്ചിട്ടുള്ളത്. സിപിസിയുടെ പൊതുപരിപാടി ഇപ്രകാരം പ്രഖ്യാപിക്കുന്നു. “ചൈന സോഷ്യലിസത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ്; ദീർഘകാലം അതങ്ങനെ തുടരുകയും ചെയ്യും. സാമ്പത്തികമായും സാംസ്കാരികമായും പിന്നോക്കത്തിലായിരുന്ന ചൈനയുടെ സോഷ്യലിസ്റ്റ് ആധുനികവൽക്കരണത്തിൽ ചാടിക്കടക്കാവുന്ന ഒരു ചരിത്രഘട്ടമല്ല ഇത്. നൂറുകൊല്ലത്തിലധികമെടുത്താകും ഇതവസാനിക്കുക. സോഷ്യലിസ്റ്റ് നിർമാണത്തിൽ നമ്മുടെ സവിശേഷ സ്ഥിതിഗതികളിൽനിന്ന് നാം മുന്നേറുകയും ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസ്റ്റ് പാതയിലേക്ക് നീങ്ങുകയും വേണം.’’ ഇതിന്റെ അർഥം ജനകീയ ചൈന പ്രശ്നങ്ങളൊന്നും അഭിമുഖീകരിക്കുന്നില്ല എന്നല്ല. സിപിസി ജനറൽ സെക്രട്ടറിയും ചൈനയുടെ പ്രസിഡന്റുമായ ഷീ ജിൻപിങ്ങ് മൂന്ന് മേഖലയിൽ പാർടിയും ഭരണസംവിധാനവും ശ്രദ്ധചെലുത്തേണ്ടതുണ്ടെന്ന് ആവർത്തിച്ച് സൂചിപ്പിച്ചു.

ഏഴു പതിറ്റാണ്ടിൽ കൈവരിച്ച പുരോഗതി വിസ്മയകരമാണ്. അതിന്റെ പിന്നിലെ മുഖ്യശക്തി കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ നേതൃത്വത്തിലുള്ള നിലയ്ക്കാത്ത ബഹുജന സമരങ്ങളും സദാ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ മൂർത്തമായി പരിശോധിച്ച് സാധ്യമായത്ര ശാസ്ത്രീയമായി ഇടപെടുന്ന സമീപനവുമാണ്.

സാമ്പത്തിക അസമത്വം സാമ്പത്തികവളർച്ചയ്ക്കൊപ്പം തുടരുന്നതാണ് ഏറ്റവും പ്രധാന വിഷയം. പലതലങ്ങളിലും അഴിമതി വ്യാപിക്കുന്നതിനെതിരെ ശക്തമായ തിരുത്തൽ ജാഗ്രതയോടെ ഏറ്റെടുക്കണമെന്നതാണ്‌ സഖാവ് അടിവരയിടുന്ന രണ്ടാമത്തെ പ്രശ്നം. പാരിസ്ഥിതിക സന്തുലനം അഭിമുഖീകരിക്കുന്ന വെല്ലുവിളികളാണ് മൂന്നാമത്തെ ഗുരുതരമായ പ്രശ്നം. ചുരുക്കത്തിൽ നേട്ടങ്ങളിൽ അഭിമാനിക്കുമ്പോൾത്തന്നെ സ്വയം വിമർശപരമായി പിശകുകളും കുറവുകളും തിരിച്ചറിഞ്ഞ് തിരുത്താനുള്ള കമ്യൂണിസ്റ്റ് സമീപനം സിപിസി പിന്തുടരുന്നു. ഇത് എത്രത്തോളം വിജയിക്കുമെന്നതിൽ നമുക്കെല്ലാം താൽപ്പര്യമുണ്ട്. ലോക ജനസംഖ്യയിൽ ഒന്നാമതുള്ള, (നൂറ്റി നാൽപ്പത്തി നാലുകോടി) ചൈന കടുത്ത ദാരിദ്ര്യമില്ലാത്ത ഒരു സമൂഹം സൃഷ്ടിച്ചത് ചരിത്ര വിജയമാണ്. “കിഴക്കിന്റെ രോഗിയെന്ന്’’ വിളിക്കപ്പെട്ട രാജ്യം, ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽനിന്ന് കറുപ്പ്‌ തുടങ്ങിയ മയക്കുമരുന്നുകൾ കൊണ്ടുചെന്ന് വിറ്റഴിച്ച് രോഗാതുരമാക്കപ്പെട്ട ജനത; ദല്ലാൾ (കോംപ്രദോർ) ബൂർഷ്വാസിയാലും വ്യത്യസ്ത സാമ്രാജ്യത്വശക്തികളാലും ചൂഷണം ചെയ്യപ്പെട്ടുപോന്ന പിന്നണി രാജ്യം, ഏഴു പതിറ്റാണ്ടിൽ കൈവരിച്ച പുരോഗതി വിസ്മയകരമാണ്. അതിന്റെ പിന്നിലെ മുഖ്യശക്തി കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ നേതൃത്വത്തിലുള്ള നിലയ്ക്കാത്ത ബഹുജന സമരങ്ങളും സദാ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ മൂർത്തമായി പരിശോധിച്ച് സാധ്യമായത്ര ശാസ്ത്രീയമായി ഇടപെടുന്ന സമീപനവുമാണ്.

ചൈനയുടെ പ്രതിശീർഷ ദേശീയ വരുമാനം 1978ൽ കേവലം 200 ഡോളർ ആയിരുന്നെങ്കിൽ 2019ൽ അത് 10,410 ഡോളറായി ഉയർന്നു. ഇതേ കാലയളവിൽ 85 കോടി ജനതയെ ദാരിദ്ര്യത്തിൽനിന്ന് ചൈന കരകയറ്റുകയുണ്ടായി. അതിസമ്പന്നരുടെ വരുമാനവർധനകൊണ്ടും ശരാശരി പ്രതിശീർഷ വരുമാനം ഉയരുമല്ലോ എന്ന വിമർശപരമായ ആശങ്കയ്ക്കുള്ള മറുപടിയാണ് ചൈനയിൽ നടന്ന സാമ്പത്തിക മഹാത്ഭുതം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദാരിദ്ര്യനിർമാർജന യജ്ഞത്തിന്റെ മഹാവിജയം. സമൂഹത്തിന്റെ സർവ മേഖലയിലും ശ്രദ്ധേയമായ മുന്നേറ്റം ചൈന കൈവരിച്ചിട്ടുണ്ടെന്നത് തർക്കമറ്റകാര്യമാണ്. സോഷ്യലിസ്റ്റ് ജനാധിപത്യ മാതൃകകൾ വികസിപ്പിച്ചെടുക്കുന്നതിലും ചൈന മികച്ച വിജയം നേടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ചൈന പിന്തുടരുന്ന സവിശേഷമായ സോഷ്യലിസ്റ്റ് നിർമാണപാത ചർച്ച ചെയ്യുമ്പോൾ ഒരു പ്രധാനകാര്യം ഓർമയിൽവയ്ക്കേണ്ടതുണ്ട്. സമത്വപൂർണമായ ഒരു സമൂഹം എപ്രകാരം കെട്ടിപ്പടുക്കണമെന്ന ഏറ്റവും സുപ്രധാനമായ കാര്യത്തെപ്പറ്റി കാൾ മാർക്സും എംഗൽസും വളരെക്കുറച്ചു മാത്രമേ പറഞ്ഞിട്ടുള്ളൂ. ആ ചുമതല ഭാവിയിൽ ഏറ്റെടുക്കേണ്ടിവരുന്ന വിപ്ലവകാരികൾക്കാകും കൂടുതൽ പ്രായോഗികമായി ചിന്തിക്കാനും പ്രവർത്തിക്കാനുമാകുക എന്നാണോ അവർ വിചാരിച്ചിട്ടുണ്ടാകുക എന്നറിഞ്ഞുകൂടാ. ചൂഷണവ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നു എന്നും അതിന്റെ ചലന നിയമങ്ങൾ എങ്ങനെ കൂടുതൽ ഉയർന്ന മറ്റൊരു സാമ്പത്തിക–-സാമൂഹ്യ വ്യവസ്ഥയ്ക്ക് വഴിമാറിക്കൊടുക്കാൻ നിർബന്ധിതരാകുമെന്നും അവർ സാധ്യമായത്ര ശാസ്ത്രീയമായി ചൂണ്ടിക്കാട്ടി. മാത്രമല്ല, ആ മാറ്റത്തിൽ തൊഴിലാളിവർഗം, കൃഷിക്കാർ, അടിച്ചമർത്തപ്പെടുന്നവർ, ചൂഷകവർഗത്തിൽനിന്നുതന്നെ നിലപാടുമാറ്റി വിമോചന പോരാട്ടത്തിനൊപ്പം അണിനിരക്കുന്നവർ തുടങ്ങി ഒരു വലിയ സമരനിര രൂപപ്പെടുമെന്നും ഓരോ രാജ്യത്തെയും സാഹചര്യ വ്യത്യാസങ്ങൾകൂടി കണക്കിലെടുത്താണ് അത് സംഭവിക്കുക എന്നും ചുരുക്കം വാക്കുകളിൽ അവർ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഭാവിസമൂഹത്തെപ്പറ്റി “ ഗോഥാ പരിപാടിയുടെ വിമർശ”ത്തിലാണ് ഇതിനു പുറമേ ചില പ്രധാനനിരീക്ഷണങ്ങളുള്ളത്.

സോഷ്യലിസ്റ്റ് സമൂഹനിർമിതിക്ക് സർവരാജ്യത്തിനും ഒരുപോലെ ബാധകമായ കുറിപ്പടികളില്ല; ചില പൊതു മാർഗരേഖകളെ ഉള്ളൂ എന്നർഥം.

ചൂഷണാനന്തരം, സമത്വപൂർണമായ സമൂഹനിർമിതി വളരെ സങ്കീർണമായ വിപ്ലവം വിജയിപ്പിക്കുന്നതുപോലയോ അതിലുമേറെയോ ശ്രമകരമായ ഒരു പ്രക്രിയയാണ്. ബോൾഷെവിക്ക് വിപ്ലവാനന്തരമുള്ള റഷ്യയുടെയും കിഴക്കൻ യൂറോപ്പിന്റെയും ജനകീയ ചൈനയുടെയും അനുഭവങ്ങൾ പല അർഥതലങ്ങളിൽ ഈ വസ്തുതയ്ക്ക് അടിവരയിടുന്നുണ്ട്. സോഷ്യലിസ്റ്റ് സമൂഹനിർമിതിക്ക് സർവരാജ്യത്തിനും ഒരുപോലെ ബാധകമായ കുറിപ്പടികളില്ല; ചില പൊതു മാർഗരേഖകളെ ഉള്ളൂ എന്നർഥം. അതിന്റെ വെളിച്ചത്തിൽ ഓരോ ചരിത്രഘട്ടത്തിലും ഓരോ സമൂഹത്തിന്റെയും സവിശേഷതകൾ സൂക്ഷ്മമായി അപഗ്രഥിച്ച് ആ രാജ്യത്തെ വിപ്ലവപ്രസ്ഥാനം ഓരോ സാഹചര്യത്തിനും അനുയോജ്യമായ സമരപരിപാടികളും നയസമീപനങ്ങളും പ്രവർത്തനപദ്ധതികളും വൈരുധ്യാത്മകമായി ആവിഷ്കരിച്ച് നടപ്പാക്കുകയാണ് വേണ്ടത്. അത് പ്രയോഗത്തിൽ വരുത്തുമ്പോഴുള്ള നാനാതരം അനുഭവങ്ങൾ വിലയിരുത്തി വേണ്ട തിരുത്തലുകളും വേണ്ടിവരും. ഇത് സൂക്ഷ്മമായി നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ചെറുതും വലുതുമായ തിരിച്ചടികളും ഉണ്ടാകും. ഈ വസ്തുതകളാണ് നൂറ്റാണ്ട് പൂർത്തിയാക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ സംഭവബഹുലമായ ചരിത്രം–-മഹാനേട്ടങ്ങളുടെയും ഗൗരവമുള്ള കോട്ടങ്ങളുടെയും ചരിത്രം ലോകത്തോട് പറയുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top