26 April Friday

ആര്‍ജിത പ്രതിരോധശേഷിയും മൂന്നാംതരംഗവും - ഡോ. എസ് എസ് സന്തോഷ് കുമാർ എഴുതുന്നു

ഡോ. എസ് എസ് സന്തോഷ് കുമാർUpdated: Wednesday Sep 1, 2021

കോവിഡ് ഒന്നാം തരംഗത്തിന്റെ കാലത്ത് നമുക്കു മുന്നിൽ മരുന്നോ പ്രതിരോധമരുന്നോ ഒന്നുമുണ്ടായിരുന്നില്ല. രോഗവ്യാപനം എങ്ങനെ നേരിടണമെന്നതിനുള്ള മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളുംപോലും ഘട്ടംഘട്ടമായി രൂപപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളു. രണ്ടാംതരംഗമെത്തിയപ്പോൾ എന്തൊക്കെ ചെയ്യണമെന്നതിനെപ്പറ്റി വ്യക്തമായ ധാരണകളുണ്ടായിരുന്നു. വാക്സിൻ കണ്ടെത്തുകയും ആളുകൾ അത് സ്വീകരിച്ചു തുടങ്ങുകയും ചെയ്തിരുന്നെങ്കിലും ബഹുഭൂരിപക്ഷം ആളുകളും കുത്തിവയ്പ് ലഭിക്കാത്തവരായിരുന്നു. മാത്രമല്ല, ഒന്നാംതരംഗത്തേക്കാൾ പകർച്ചാശേഷി കൂടിയ ഡെൽറ്റാ വകഭേദമാണ് രണ്ടാംതരംഗത്തിൽ ബാധിച്ചത്. വീട്ടിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റുള്ളവരിലേക്കും വളരെ പെട്ടെന്ന് ബാധിക്കുന്ന സ്ഥിതി.

മൂന്നാം തരംഗത്തിന്റെ പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ സാഹചര്യം വീണ്ടും മാറി. വാക്സിൻ ലഭിച്ചവരുടെ എണ്ണം വർധിച്ചു. സിറോ പ്രിവലൻസ് സർവേ പ്രകാരം 42 ശതമാനത്തോളം ആളുകളിൽ പലവിധത്തിൽ പ്രതിരോധശേഷി ആർജിതമായിട്ടുമുണ്ട്. അതേസമയംതന്നെ രണ്ടുകോടിയിലധികം ആളുകൾക്ക് ഒരു ഡോസ് വാക്സിനെങ്കിലും നൽകിക്കഴിഞ്ഞു. രണ്ടു ഡോസും ലഭിച്ചവർ എഴുപത്തഞ്ചു ലക്ഷത്തോളം വരും. 18 വയസ്സിൽ താഴെയുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങിയിട്ടില്ലാത്തതിനാൽ, അതിനു മുകളിൽ പ്രായമുള്ളവരുടെ ജനസംഖ്യയുടെ 70 ശതമാനത്തിലേറെപ്പേർക്ക് ഇതിനോടകം ഒരു ഡോസ് വാക്സിനെങ്കിലും കേരളത്തിൽ‌ ലഭിച്ചുവെന്നർഥം.

രോഗം പകരുന്നതിന്റെ വേഗവും പകർന്നു ലഭിക്കുന്നവരുടെ എണ്ണവും രോഗം വന്നാൽ തീവ്രതയും കുറയ്ക്കാനാകുമെന്നതായിരുന്നു വാക്സിൻ കൊണ്ടുണ്ടായേക്കുമെന്നു കരുതിയിരുന്ന നേട്ടങ്ങൾ. വേഗവും എണ്ണവും കാര്യമായി കുറയ്ക്കാൻ വാക്സിന് സാധിച്ചിട്ടില്ലെങ്കിലും രോഗതീവ്രത കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. വാക്സിനെടുത്താലും രോഗം വന്നേക്കാമെന്നതാണ് മറ്റ് വാക്സിനുകളുമായി കോവിഡ് വാക്സിനുകൾക്കുള്ള പ്രധാന വ്യത്യാസം. ഇപ്പോൾ രോഗികളുടെ എണ്ണം എത്ര കൂടിയാലും അതിൽ 90 ശതമാനത്തിലേറെയും അപകടാവസ്ഥ കുറഞ്ഞ കാറ്റഗറി ‘എ’യിൽ ആണെന്നു മാത്രമല്ല, ഗുരുതരാവസ്ഥയുള്ളവർ ഉൾപ്പെടുന്ന കാറ്റഗറി ‘സി’യിൽ എണ്ണം കുറഞ്ഞു വരികയുമാണ്. ഐസിയുവിന്റെയും വെന്റിലേറ്ററുകളുടെയുമൊക്കെ ഉപയോഗവും കുറവാണ്. മലപ്പുറവും തൃശൂരും കാസർകോടുമാണ് ചെറിയ അപവാദം. ‘സി’ കാറ്റഗറിയിൽ വരുന്നവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാനുള്ള എല്ലാ സൗകര്യങ്ങളും നമുക്കിപ്പോഴുണ്ട്. രോഗികളുടെ എണ്ണവും ടിപിആറും വർധിച്ചതുകൊണ്ട് മുൻകാലങ്ങളിലേതുപോലെ ആശങ്കപ്പെടേണ്ടതില്ലെന്നർഥം. മറ്റു സംസ്ഥാനങ്ങളിൽ മുക്കാൽ പങ്കിലേറെ ആളുകൾക്കും രോഗം വന്നുപോയതിലൂടെയുള്ള പ്രതിരോധശേഷിയാണ് ലഭിച്ചിട്ടുള്ളത്. അവർക്കാണ് ഇപ്പോൾ വാക്സിൻ നൽകുന്നത്. രോഗം വന്നവർക്ക് വാക്സിൻ ലഭിക്കുകയോ വാക്സിൻ ലഭിച്ചവർക്ക് രോഗം വരികയോ ചെയ്താൽ ലഭിക്കുന്ന അധിക പ്രതിരോധ ശേഷിയാണ് ഹൈബ്രിഡ് ഇമ്യൂണിറ്റി. കേരളത്തിൽ ആദ്യ രണ്ടുതരംഗത്തിലും രോഗം വന്നവരുടെ ആകെ എണ്ണം താരതമ്യേന കുറവായതിനാൽ വാക്സിൻ ലഭിക്കുന്നവരിൽ ഏറെപ്പേർക്കും അതുകൊണ്ടുമാത്രമുള്ള പ്രതിരോധശേഷിയാണ് ലഭിക്കുന്നത്. അതിനുശേഷം രോഗം ബാധിച്ചാൽ അവരും ഹൈബ്രിഡ് ഇമ്യൂണിറ്റിയിലേക്കു മാറും.


 

ഇങ്ങനെയൊക്കെയാണെങ്കിലും കോവിഡനന്തര പ്രശ്നങ്ങളിൽ ജാഗ്രത ഉണ്ടാകേണ്ടതുണ്ട്. ലക്ഷണങ്ങളില്ലാത്തതും കാറ്റഗറി എയിൽ ആയിരുന്നതുമായ രോഗികളിൽപ്പോലും കോവിഡനന്തര പ്രശ്നങ്ങൾ ഉണ്ടാകാം. വാക്സിനെടുത്തശേഷം രോഗം വന്നാലും ശക്തി കുറഞ്ഞതരത്തിൽ കോവിഡനന്തര പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനെ നേരിടാനുള്ള ‌കരുതലുകളും തയ്യാറെടുപ്പുകളും ആവശ്യമാണ്. ഇപ്പോഴത്തെ രീതിയിൽ രോഗപ്പകർച്ച തുടർന്നാൽ ഇതുവരെ രോഗം ബാധിക്കാത്തവർക്കും അനതിവിദൂരഭാവിയിൽ എപ്പോഴെങ്കിലും രോഗം ബാധിക്കുമെന്നുറപ്പാണ്. അതുകൊണ്ട് പോസ്റ്റ് കോവിഡ് പ്രശ്നങ്ങളെ നേരിടാൻ വേണ്ടതു ചെയ്യണം.

മൂന്നാംതരംഗം വന്നാൽ അത് കുട്ടികളെയാകും കൂടുതലായി ബാധിക്കുകയെന്നു പറയാനുള്ള പ്രധാന കാരണം കുട്ടികൾക്ക് വാക്സിൻ നൽകിയിട്ടില്ലാത്തതാണ്. രണ്ടാംതരംഗത്തിൽ പ്രായമായവരെ ബാധിച്ചതുപോലുള്ള പ്രശ്നങ്ങളൊന്നും കുട്ടികൾക്കുണ്ടായിട്ടില്ല. ആർജിത പ്രതിരോധശേഷി ഉൾപ്പെടെ കുട്ടികൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സിറോ പ്രിവലൻസ് പരിശോധനയിലും വ്യക്തമായിട്ടുള്ളത്. 70 ശതമാനത്തിനും പ്രതിരോധശേഷിയുണ്ടെന്ന്‌ കണ്ടെത്തിയ സ്ഥലങ്ങളിൽ കുട്ടികളിൽ 60 ശതമാനത്തിനും പ്രതിരോധശേഷി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളിൽ വലിയ തോതിൽ രോഗം വരുമെന്ന് ആശങ്കപ്പെടേണ്ടതില്ല. എങ്കിലും കുട്ടികൾക്കായിമാത്രം പതിനഞ്ചു ശതമാനത്തോളം ബെഡ്ഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കേരളത്തിലെ പ്രധാന ആശുപത്രികളിൽ നീക്കിവച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പരിശീലനവും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നതിനെപ്പറ്റി ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. വ്യാപാരസ്ഥാപനങ്ങളുടെ കാര്യത്തിലുള്ള ആശങ്ക ആരും കുട്ടികളുടെ കാര്യത്തിൽ പ്രകടിപ്പിക്കുന്നില്ല. ഇതുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. വിദ്യാഭ്യാസത്തിൽ മാത്രമല്ലാതെ സാമൂഹ്യ അവബോധം ഉൾപ്പെടെയുള്ള കാര്യത്തിൽ അവർ കഴിവു നേടണമെങ്കിൽ സ്കൂളുകൾ തുറന്നേ പറ്റൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്കൂളുകൾ എങ്ങനെ തുറക്കാമെന്നതിനെപ്പറ്റി ചിന്തിക്കണം. ഷിഫ്റ്റ് കൊണ്ടുവരാം, ഇടവിട്ട ദിവസങ്ങളും പരിഗണിക്കാം.

ഇപ്പോഴും കോവിഡ് മരണം കൂടുതൽ നടക്കുന്നത് 60നുമുകളിൽ പ്രായമായവരിൽത്തന്നെയാണ്. ഈ പ്രായക്കാരിൽ ഇപ്പോൾ ആദ്യഡോസ് വാക്സിനേഷൻ ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്. അവർക്ക് രണ്ടാം ഡോസ് കൊടുക്കുകയെന്നതാണ് അടുത്തതായി ലക്ഷ്യമിടേണ്ടത്. പ്രായമായവർക്കുള്ള രണ്ടാം ഡോസിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ മരണനിരക്ക് കുറയ്ക്കാനാകും. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുമ്പോൾ പ്രമേഹം, ഹൃദ്രോഗം, ക്യാൻസർ തുടങ്ങി മറ്റ് രോഗമുള്ളവർക്ക് മുൻഗണന നൽകണം.വാക്സിന്റെ ലഭ്യത ഇപ്പോൾ മുമ്പത്തേക്കാൾ വർധിച്ചിട്ടുണ്ട്. നിലവിൽ ദിവസം അഞ്ചു ലക്ഷം ഡോസ് വാക്സിൻ നൽകാൻ ശേഷിയുള്ളതിനാൽ നമുക്ക് ഒരു മാസത്തിനകം മുഴുവനാളുകൾക്കും ആദ്യ ഡോസ് നൽകാനാകും. പല കാര്യങ്ങളാൽ വിട്ടുപോയവരെ കണ്ടെത്തി നൽകണം. കിടപ്പുരോഗികൾക്കും മറ്റും വീടുകളിലെത്തി നൽകുന്നതും വർധിപ്പിക്കണം.

രോഗികളുടെ എണ്ണവും ടിപിആറും കൂടുന്നതുമൂലം ലോക്ഡൗൺ പോലുള്ള കടുത്ത നിയന്ത്രണങ്ങളിലേക്ക് ഇനി പോകേണ്ട ആവശ്യമുണ്ടാകുന്നില്ല. ഇപ്പോഴത്തെ നിയന്ത്രണങ്ങൾത്തന്നെ ധാരാളമാണ്. അടച്ചുപൂട്ടിയ ഇടങ്ങൾ ഒഴിവാക്കി തുറന്ന ഇടങ്ങൾ കൂടുതലായി ഉപയോഗിക്കുകയെന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. അടച്ച ഇടങ്ങളിൽ പെരുമാറുന്നവരുടെ എണ്ണം കുറയ്ക്കണം. ആവശ്യത്തിന് വായുസഞ്ചാരം ഉറപ്പാക്കുകയും വേണം. സാമൂഹ്യ അകലവും മാസ്കും കൈകഴുകലും തുടരണം. അത്യാവശ്യമല്ലാത്തതും ഒഴിവാക്കാവുന്നതുമായ പരിപാടികൾകഴിവതും ഒഴിവാക്കണം.

മൂന്നാംതരംഗത്തിൽ നാൽപ്പത്തഞ്ചു ലക്ഷംവരെ രോഗികൾ ഉണ്ടായേക്കാമെന്നാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി പറയുന്നതെങ്കിലും അതിനുള്ള സാധ്യത കുറവാണ്. ചൈനയിൽനിന്ന് യൂറോപ്പിലേക്കും അവിടെനിന്ന് യുഎസിലേക്കും പോയ ഒന്നാംതരംഗം മധ്യപൂർവ രാജ്യങ്ങൾവഴിയാണ് ഇന്ത്യയിലെത്തിയത്. രണ്ടാംതരംഗം യുകെ-, ബ്രസീൽ, ദക്ഷിണാഫ്രിക്ക വഴിയാണ് ഇന്ത്യയിലെത്തിയത്. ഒക്ടോബറിൽ മൂന്നാംതരംഗം ഇന്ത്യയിലെത്തുമെന്നു പറയുമ്പോൾത്തന്നെ, ആദ്യ രണ്ടുതരംഗങ്ങളിലേതുപോലുള്ള രോഗികളുടെ എണ്ണം കൂടിയ ഇടത്തുനിന്ന് കുറഞ്ഞിടത്തേക്കുള്ള പകർച്ചാരീതി ഇതുവരെ ലോകത്തൊരിടത്തും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. മൂന്നാംതരംഗം വന്നുപോയിടത്തൊക്കെ കാറ്റഗറി ‘എ’യിൽപ്പെട്ട രോഗികൾത്തന്നെയാണ് കൂടുതൽ. അവിടങ്ങളിലൊക്കെ സ്റ്റേഡിയങ്ങളടക്കമുള്ള തുറന്ന ഇടങ്ങൾ പ്രവർത്തിക്കുന്നുമുണ്ട്. ഇതൊക്കെയാണെങ്കിലും ഏതു സാഹചര്യത്തിലും മൂന്നാംതരംഗം പ്രതീക്ഷിക്കുകയും അതിനെ നേരിടാൻ തയ്യാറാകുകയും ചെയ്യുന്നത് നല്ലതുതന്നെയാണ്.

വാർഡുതലത്തിൽ രോഗികളുടെ എണ്ണം കണക്കാക്കിയുള്ള ഇൻഡക്സിനൊപ്പം പ്രധാന ആശുപത്രികളിലെ കാറ്റഗറി ‘സി’ രോഗികളുടെ എണ്ണവും അവിടങ്ങളിലെ ബെഡ്ഡുകളുടെ ലഭ്യതയും അടിസ്ഥാനമാക്കിയുള്ള ഇൻഡക്സ് കൂടി പരിഗണിക്കുന്നത് നന്നായിരിക്കും. സംസ്ഥാനമൊട്ടാകെയുള്ള കാര്യങ്ങളെപ്പറ്റി അടിസ്ഥാന ധാരണയുണ്ടാക്കാൻ കാറ്റഗറി ബിയും സിയും ചികിത്സിക്കുന്നിടത്തെ കണക്കുകൾ പരിശോധിച്ചാൽമതിയാകും. എ കാറ്റഗറിയെ ഒഴിവാക്കിയാൽ പോലും തെറ്റില്ല.

ലൈഫ് ജാക്കറ്റ് കൊടുക്കുമ്പോൾ ഒരാൾക്ക് ഒരെണ്ണമെങ്കിലും കിട്ടിയെന്നുറപ്പാക്കുക; എന്നിട്ടു മതി രണ്ടും മൂന്നും ജാക്കറ്റുകളെപ്പറ്റി ചിന്തിക്കുന്നതെന്ന ലോകാരോഗ്യ സംഘടനാ ചെയർമാൻ ഡോ. പാട്രിക് അമോത്തിന്റെ നിരീക്ഷണം ബൂസ്റ്റർഡോസുകളുടെ കാര്യത്തിൽ വളരെ ശരിയാണ്. സമ്പന്ന രാജ്യങ്ങൾ രണ്ടാം ഡോസും കഴിഞ്ഞ് മൂന്നാമത്തേതിലേക്കു കടക്കാൻ ശ്രമിക്കുമ്പോൾ ഒരുഡോസുപോലും കിട്ടാത്ത ദരിദ്ര രാജ്യങ്ങൾ ലോകത്തേറെയാണ്. രോഗം പിടിപെടാനും മരണം വർധിക്കാനും കൂടുതൽ സാധ്യതയുള്ളത് ഇവിടങ്ങളിലാണെന്നത് ഓർമ വച്ചുവേണം ബൂസ്റ്റർഡോസിനെപ്പറ്റി ചിന്തിക്കാൻ.

(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ ഡെപ്യൂട്ടി സൂപ്രണ്ടാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top