26 April Friday

നാടിന്റെ മുഖച്ഛായ മാറ്റാൻ യുവസഹകരണ സംഘങ്ങൾ

വി എൻ വാസവൻ ( സഹകരണം, രജിസ്‌ട്രേഷൻ മന്ത്രി)Updated: Monday Sep 6, 2021

രാജ്യത്ത് നിരവധി ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിച്ച സഹകരണ മേഖല ഇന്ന് പുതിയ ഒരു ചരിത്രംകൂടി രചിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായി യുവജനങ്ങൾക്കായി 25 സഹകരണ സംഘം ആരംഭിക്കുന്നു. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിച്ച ഈ  സംഘങ്ങൾ   പ്രവർത്തന സജ്ജമാകുന്നതോടെ  യുവജനതയുടെ മറ്റൊരു മാതൃകാപരമായ ഇടപെടലിനുകൂടി പൊതുസമൂഹം സാക്ഷ്യംവഹിക്കും. വായ്പാ സംഘങ്ങൾ എന്ന നിലയിൽ അല്ലാതെ സംരംഭക രംഗത്താണ് ഇവ പ്രവർത്തിക്കുക. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായുള്ള യുവജന സഹകരണ സംഘങ്ങൾ എന്ന പദ്ധതിക്ക്‌ യുവാക്കളിൽനിന്ന്‌ വ്യാപകമായ പ്രതികരണങ്ങളാണുണ്ടായത്‌.

പുതിയ സംരംഭക ആശയങ്ങളുമായി അവർ മുന്നോട്ട് വന്നു. ഓരോ ആശയങ്ങളിലും വിശദമായ ചർച്ചകളുണ്ടായി. പല പദ്ധതികളും വിപുലീകരിക്കപ്പെട്ടു. കൃത്യമായ പരിശോധനകൾക്കും വിശകലനങ്ങൾക്കും ശേഷമാണ് 25 നിർദേശം തെരഞ്ഞെടുത്തത്. ഓരോ സഹകരണ സംഘത്തിനും വ്യത്യസ്തമായ ആശയങ്ങളാണ്.  യുവജനങ്ങൾക്ക് വ്യത്യസ്തവും നൂതനവുമായ ആശയങ്ങൾ മാത്രമല്ല ഉള്ളത്. കഠിനാധ്വാനത്തിലൂടെ ലക്ഷ്യത്തിലെത്തിക്കാനുള്ള കരുത്തുമുണ്ട്, കരുതലുമുണ്ട് .  പ്രളയകാലത്തും കോവിഡ് മഹാമാരിക്കാലത്തും അത് വ്യക്തമായതാണ്. ആരുടെയും ആഹ്വാനത്തിനോ അഭ്യർഥനയ്‌ക്കോ കാത്തുനിൽക്കാതെയാണ് ദുരിതബാധിതരെ സഹായിക്കാൻ അവർ രംഗത്തിറങ്ങിയത്.  രാവും പകലും അവർ  ആത്മാർഥമായി പ്രവർത്തിച്ചു. വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കാൻ അവർ കേരളത്തിലുടനീളം യാത്ര ചെയ്തു. സ്വന്തം വീടുകളും സ്ഥാപനങ്ങളുമെന്നത്പോലെയാണ്   പ്രവർത്തിച്ചത്. കോവിഡ് മഹാമാരിക്കാലത്ത് സമൂഹ അടുക്കളകളിൽ കണ്ടതും യുവതയുടെ ആത്മാർഥതയാണ്. അവശ്യ സാധനങ്ങൾ വേണ്ടവർ, മരുന്നുകൾ വേണ്ടവർ, ആശുപത്രികളിൽ എത്തിക്കേണ്ടവർ അങ്ങനെ എല്ലായിടങ്ങളിലും യുവാക്കൾ സജീവമായി.  മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥന നടത്തിയപ്പോൾ യൂത്ത് ബ്രിഗേഡിൽ ചേരാനെത്തിയവർ നിരവധിയാണ്. ഇത് പുതിയ തലമുറയുടെ കരുതലിന്റെ സാക്ഷ്യമാണ്.

പ്രവർത്തിക്കാനുള്ള കരുത്തും കരുതലും ഒത്തു ചേരുമ്പോൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും. അതിനുള്ള വേദിയാണ് സർക്കാർ ഒരുക്കിക്കൊടുക്കുന്നത്. ഈ സഹകരണ സംഘങ്ങൾ പ്രാദേശിക സ്റ്റാർട്ടപ്പുകളായി മാറാൻ അധികകാലമൊന്നും വേണ്ടിവരില്ല. സഹകരണ സംഘങ്ങൾ ചരിത്രം സൃഷ്ടിച്ച നാടാണ് കേരളം. ദേശസാൽകൃത ബാങ്കുകളും ഷെഡ്യൂൾഡ് ബാങ്കുകളും കേന്ദ്ര സർക്കാരിന്റെ കച്ചവടവൽക്കരണത്തിന്റെ ഭാഗമായി ഗ്രാമങ്ങളിൽനിന്നും അകന്നപ്പോഴും  സാധാരണക്കാർക്ക് താങ്ങായി നിൽക്കാൻ സഹകരണ സംഘങ്ങൾക്കായി. പ്രാദേശികതലത്തിൽ സമാന്തര സാമ്പത്തിക സങ്കേതങ്ങളായി മാറിയ സഹകരണ സംഘങ്ങളാണ് കാർഷിക മേഖലയെ കൈപിടിച്ചുയർത്തിയത്. പച്ചക്കറിക്കൃഷി വ്യാപകമാക്കുന്നതിനും ജൈവപച്ചക്കറി ഉൽപ്പാദനത്തിനും സഹകരണമേഖല നൽകിയ പ്രോത്സാഹനം എടുത്തുപറയേണ്ടതാണ്. ഏറ്റവും ഒടുവിലായി ആരംഭിച്ച നെല്ലുൽപ്പാദന വിതരണ സഹകരണ സംഘം നെൽ കർഷകരുടെ കാലങ്ങളായുള്ള പ്രതിബന്ധങ്ങൾ മറികടക്കാൻ ഉതകുന്നതാണ്. കർഷകർക്ക് ന്യായവില ലഭിക്കുന്നുവെന്ന് മാത്രമല്ല, കൃഷിക്കാവശ്യമായ എല്ലാ സഹായങ്ങളും സംഘംവഴി ലഭിക്കും. സംഭരിക്കുന്ന നെല്ല് അരിയാക്കി വിപണനം ചെയ്യുമ്പോൾ പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ അരി ലഭ്യമാകുകയും ചെയ്യും. ഇങ്ങനെ  പൊതുസമൂഹത്തിൽ ഗുണപരമായ പ്രവർത്തനങ്ങളാണ് സഹകരണ സംഘങ്ങൾ വഴി നടക്കുന്നത്. യുവജന സഹകരണ സംഘങ്ങളും ഇത്തരത്തിൽ തന്നെയാണ് പ്രവർത്തിക്കുക.

തിരുവനന്തപുരത്ത് വട്ടിയൂർക്കാവ്  എംഎൽഎ വി കെ  പ്രശാന്ത് പ്രൊമോട്ടറായി രജിസ്റ്റർചെയ്ത സംഘം മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ എല്ലാ സേവനങ്ങളും വീട്ടുപടിക്കൽ എത്തിക്കുന്ന പ്രവർത്തനമാണ് നടത്തുന്നത്. ഒരു വീട്ടിൽ എന്താവശ്യമുണ്ടോ അത് സംഘത്തിന്റെ മൊബൈൽ ആപ്പിൽ അറിയിക്കുക. അവർ അവിടെയെത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ആവശ്യം സാധിച്ചുതരും.  സ്വകാര്യ കമ്പനികൾ ഈടാക്കുന്ന വലിയ ഫീസ്  ഈടാക്കില്ല. നെയ്യാറ്റിൻകരയിലെ യുവാക്കൾ ഈവന്റ് മാനേജ്‌മെന്റാണ് ഉദ്ദേശിക്കുന്നത്.  കൊല്ലത്ത് പുനലൂരിൽ രജിസ്റ്റർ ചെയ്ത സംഘമാകട്ടെ പരിസ്ഥിതിക്ക് ദോഷകരമായ അജൈവ മാലിന്യങ്ങൾ ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.   പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ നിർമിക്കുകയാണ് ഉദ്ദേശ്യം. അഞ്ചലിലുള്ളവരാകട്ടെ അഗ്രിഗേറ്റഡ് പ്ലാറ്റ് ഫോം വഴി വിവിധ മേഖലകളിലെ തൊഴിലാളികളെ കണ്ടെത്തി  സേവനം ലഭ്യമാക്കുകയാണ്. തൊഴിലാളിക്ക് സ്ഥിരമായി ജോലിയും വരുമാനവും ഉറപ്പു വരുത്തുന്നതിനോടൊപ്പം ആവശ്യക്കാർക്ക് കൃത്യമായി പണിക്കാരെ ലഭിക്കുകയും അമിതകൂലിയിൽനിന്നും ആശ്വാസം ലഭിക്കുകയും ചെയ്യും.

ആലപ്പുഴ മാവേലിക്കരയിൽ പ്രിന്റിങ്‌ ആൻഡ് പബ്ലിഷിങ് തുടങ്ങുന്നതിനാണ് സംഘം രജിസ്റ്റർ ചെയ്തിരിക്കുന്നത്.   ചേർത്തലയിലെ യുവാക്കളാകട്ടെ കാറ്ററിങ്‌ സർവീസ് തുടങ്ങി  സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ  ഭക്ഷണം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. കോട്ടയത്ത് വെളിയന്നൂരിൽ മാലിന്യം ശേഖരിക്കാനും സംസ്‌കരിക്കാനുമാണ് യുവാക്കൾ രംഗത്തുവന്നത്.  അത്യാധുനിക രീതിയിൽ പൂന്തോട്ടം നിർമിച്ചുനൽകാനും പദ്ധതിയുണ്ട്. പത്തനംതിട്ടയിലെ ചെറുപ്പക്കാർ ഫുഡ് പ്രോസസിങ് യൂണിറ്റുമായാണ് മുന്നോട്ട് വന്നത്. എറണാകുളത്ത് വടക്കൻ പറവൂരുകാർ നിത്യോപയോഗ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനും അവശ്യ സാധനങ്ങൾ സംഭരിച്ച് വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്. മൂവാറ്റുപുഴക്കാർ കോൾ സെന്റർ തുടങ്ങി  വീടുകളിൽ അവശ്യ സാധനങ്ങൾ എത്തിച്ചുനൽകും. പാലക്കാട് നെന്മാറയിൽ പച്ചക്കറി ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യും. കോഴിക്കോട് നടുവണ്ണൂരിലാകട്ടെ  തൊഴിലുപകരണങ്ങളാണ് വിതരണം ചെയ്യുന്നത്.  മാത്രമല്ല മരുന്നുകൾ  വീട്ടിലെത്തിച്ചു നൽകും. കാസർകോട്‌  ഹോസ്ദുർഗിലെ ഒരു കൂട്ടം ചെറുപ്പക്കാർ വൈവിധ്യങ്ങളുള്ള ഒരു സഹകരണ സംഘമാണ് രജിസ്‌റ്റർ ചെയ്തിരിക്കുന്നത്. ഐടി സർവീസ്, കാറ്ററിങ്‌ സർവീസ്, കാർഷിക വിളകളുടെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം, വിതരണം ഇങ്ങനെ വൈവിധ്യമുള്ള സേവനങ്ങളാണ് ലഭ്യമാക്കുന്നത്.

യുവജനതയുടെ ചിന്തകൾക്ക് അതിരുകളില്ല. വൈവിധ്യങ്ങളുടെ നീണ്ടനിര തന്നെയാണ് അവരുടെ സങ്കൽപ്പത്തിലുള്ളത്. അത് യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സഹകരണ വകുപ്പ് യുവാക്കളുടെ ചിന്തകൾക്ക് നിറം പകരുകയാണ്. ഇപ്പോൾ ആരംഭിക്കുന്ന 25 സഹകരണ സംഘം തുടക്കംമാത്രമാണ്. കൂടുതൽ ആശയങ്ങളുമായി യുവജനങ്ങൾ ഇനിയും മുന്നോട്ട് വരും. പുത്തൻ ആശയങ്ങളെ പിന്തുണയ്ക്കാൻ സഹകരണ വകുപ്പും സർക്കാരും സദാ സന്നദ്ധമായിരിക്കും. കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ ഉതകുന്ന തരത്തിലുള്ള ഇടപെടൽ  യുവജനങ്ങൾക്കിടയിൽനിന്ന്‌ ഉണ്ടാകുമെന്ന് ഉറപ്പിക്കാം. യുവശക്തി  നാടിന് വേണ്ടി, സ്വന്തം പ്രദേശത്തിനുവേണ്ടി ഉപയോഗിക്കുമ്പോൾ വികസന സ്വപ്‌നങ്ങൾ കൂടിയാണ് യാഥാർഥ്യമാകുന്നത്. വരുംകാലങ്ങളിൽ കേരളത്തിന്റെ വികസനത്തിന് യുവജന സഹകരണ സംഘങ്ങൾ നിർണായകമായ പങ്കുവഹിക്കുമെന്ന് ഉറപ്പാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top