അഫ്ഗാൻ മാധ്യമവിഭാഗം മേധാവിയെ താലിബാന്‍ കൊന്നു
കാബൂള്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമവിഭാഗം മേധാവിയെ താലിബാന്‍ കൊലപ്പെടുത്തി. കാബൂളിലെ ഒരു പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്‌ക്കിടെ നടത്തിയ ആക്രമണത്തിലാണ് മീഡിയ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ജിഎംഐസി) മേധാവി ദാവ ഖാന്‍ മെനാപലിനെ കൊന്നത്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ വക്താവായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിനിടെ തെക്കന്‍ പ്രവിശ്യകളില്‍ താലിബാന്‍ മുന്നേറ്റം തടയാൻ യുഎസ് പിന്തുണയോടെ അഫ്ഗാന്‍സേന വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. തന്ത്രപ്രധാന ഹെല്‍മണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്കര്‍ ഘായില്‍ താലിബാന്‍–-അഫ്ഗാന്‍ സേനകള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ പതിനായിരത്തിലധികം ആളുകള്‍ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വിവിധ പ്രദേശങ്ങളില്‍ നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ഇന്ത്യ അപലപിച്ചു പക്തിയ പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ ഗുരുദ്വാരയിൽനിന്ന് സിഖ് മത പതാക താലിബാൻ നീക്കംചെയ്ത സംഭവത്തില്‍ ഇന്ത്യ അപലപിച്ചു. സിഖ് മതസ്ഥാപകൻ ഗുരുനാനാക്ക് സന്ദര്‍ശിച്ചിട്ടുള്ള ഇടമാണിത്. എല്ലാവിഭാഗത്തിന്റെയും അവകാശങ്ങള്‍ക്ക് സംരക്ഷിച്ച് മാത്രമേ അഫ്ഗാനിസ്ഥാന് നല്ല ഭാവിയിലേക്കെത്താനാകൂയെന്ന് ഇന്ത്യ പ്രതികരിച്ചു. Read on deshabhimani.com