മിഥുമോൾ അസി. പ്രൊഫസർ; എല്ലക്കൊല്ലിക്ക് അഭിമാനം
കൽപ്പറ്റ പഠിച്ചിറങ്ങിയ കലാലയത്തിൽ തന്നെ പഠിപ്പിച്ച അധ്യാപകരുടെ കൂടെ അസി. പ്രൊഫസറായി ജോലി ചെയ്യുമ്പോൾ മിഥുമോൾക്ക് സന്തോഷമേറെ. കലാലയത്തിലെ വിദ്യാർഥികൾക്ക് ഈ ഗുരുനാഥയുടെ ജീവിതം തന്നെയാണ് വലിയ പാഠം. ഊരാളിക്കുറുമ വിഭാഗത്തിൽനിന്ന് കോളേജ് അധ്യാപികയാകുന്ന ആദ്യ വ്യക്തി എന്ന ചരിത്രനേട്ടം മിഥുമോൾ എന്ന പേരിനൊപ്പം ചേർന്നു. പൂതാടി പഞ്ചായത്തിലെ എല്ലക്കൊല്ലി ഊരാളി കോളനിയിലെ ബൊമ്മൻ–-വസന്ത ദമ്പതികളുടെ മകളായ മിഥുമോൾ സോഷ്യോളജി ലക്ചററായാണ് കലിക്കറ്റ് സർവകലാശാലയുടെ ഗോത്രവർഗ പഠനകേന്ദ്രമായ ചെതലയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ (ഐടിഎസ്ആർ) നിയമിക്കപ്പെട്ടത്. മൂന്നിന് ജോലിയിലും പ്രവേശിച്ചു. കോളനിയിലെ പരിമിത സൗകര്യങ്ങളിൽനിന്ന് അസി. പ്രൊഫസറായി ചരിത്രമെഴുതുമ്പോൾ എല്ലക്കൊല്ലിക്കും നിറഞ്ഞ അഭിമാനം. കലിക്കറ്റ് സർവകലാശാലയുടെ എംഎ സോഷ്യോളജി പരീക്ഷയിൽ മൂന്നാം റാങ്കുനേടി മിടുക്കുകാട്ടിയതിന് പിന്നാലെയാണ് ജില്ലയിലെ ആദിവാസി ജനതക്ക് അഭിമാനവും പ്രചോദനവുമായി മിഥുമോൾ ഉയർന്നുനിൽക്കുന്നത്. വാകേരി സ്കൂളിലായിരുന്നു പഠനം. പ്ലസ് ടുവിന് പുൽപ്പള്ളി വിജയ സ്കൂളിൽ. ബിരുദവും ബിരുദാനന്തര ബിരുദവും ചെതലയത്ത് ഐടിഎസ്ആറിൽ. അവിടത്തെ ആദ്യ ബാച്ചിലെ വിദ്യാർഥിനി. 2019ൽ നെറ്റ് പാസായി. കൂടുതൽ പഠിച്ചു മുന്നേറണമെന്നല്ലാതെ, പഠനം പാതിവഴിയിൽ ഉപേക്ഷിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പിഎച്ച്ഡി എടുക്കണം. സിവിൽ സർവീസ് കടമ്പ ചാടിക്കടക്കണമെന്ന മോഹവും മനസ്സിലുണ്ട്. അതിനായി പരിശീലനം നടത്തിയിരുന്നു. കോവിഡ് വന്നതോടെ കോച്ചിങ് മുടങ്ങി. അത് പുനരാരംഭിക്കണമെന്ന് മിഥു പറയുന്നു. ജീവിത സാഹചര്യങ്ങൾ ഏറെ മോശമായിരുന്നെങ്കിലും പഠിക്കാൻ അച്ഛനും അമ്മയും പ്രോത്സാഹിപ്പിച്ചിരുന്നു. അധ്യാപകരായ മുജീബ് റഹ്മാൻ, ഉബൈദ് വാഫി, ചിത്ര, സബീഷ്, സിറാജ്, ഷംനാസ് എന്നിവരും മുന്നോട്ടുള്ള യാത്രക്ക് ഒരുപാട് സഹായിച്ചു. അതുകൊണ്ടുതന്നെ നേട്ടങ്ങൾ വെട്ടിപ്പിടിക്കണമെന്ന ആഗ്രഹവും മിഥു മനസ്സിലുറപ്പിച്ചിരുന്നു. സഹോദരി നിഥുമോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പാരാ മെഡിക്കൽ നഴ്സിങ് ഒന്നാം വർഷ വിദ്യാർഥിനിയാണ്. ‘‘ഞങ്ങൾ നാലു മക്കളാണ്. നാലു പേരും പഠിക്കാൻ ഒരുപാട് ആഗ്രഹമുള്ളവരായിരുന്നു. അച്ഛനും അമ്മയും കഷ്ടപ്പെട്ട് ഞങ്ങളെ പഠിപ്പിച്ചു. ആഗ്രഹിച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്ന് ഐടിഎസ്ആറിൽ എത്തിയപ്പോഴാണ് മനസ്സിലായത്. അഞ്ചു വർഷത്തെ പഠനം എല്ലാം മാറ്റിമറിച്ചു’’ –- മിഥു മോൾ പറയുന്നു. Read on deshabhimani.com