‘എലഫന്റ്‌ ദാമോദരൻ’ ആദ്യ ‘അവാർഡ്‌ ’



    തൃശൂർ ഇടഞ്ഞതിനെത്തുടർന്ന്‌ മൃഗഡോക്ടർമാർ കേരളത്തിൽ ആദ്യം മയക്കുവെടിവച്ച് തളച്ച ആനയായിരുന്നു കിഴക്കുവീട്ടിൽ ദാമോദരൻ. ആന മയങ്ങിയെങ്കിലും അന്ന്‌ പാർശ്വഫലമുണ്ടായി. ആനയുടെ പുറം മുഴുവൻ പൊള്ളി. ചികിത്സിച്ച എല്ലാവരും കൈയൊഴിഞ്ഞു. ഒടുവിൽ ദാമോദരൻ അവണപ്പറമ്പ് മനയിലെത്തി. അക്കാലത്ത് മഹേശ്വരൻ നമ്പൂതിരിപ്പാട് ആനചികിത്സയിൽ അത്ര പ്രശസ്‌തനല്ല. നിരവധി ആനകളുടെ ഉടമകൂടിയായ കീരങ്ങാട് നമ്പൂതിരിയാണ് ദാമോദരൻആനയെ മഹേശ്വരൻ നമ്പൂതിരിപ്പാടിന്റെ അടുത്തേക്ക് ചികിത്സയ്ക്കു വിട്ടത്. ഒന്നരക്കൊല്ലം വീട്ടുവളപ്പിൽ നിർത്തി ചികിത്സിച്ച് ആനയുടെ മുറിവുണക്കി. അതോടെ മഹേശ്വരൻ നമ്പൂതിരിപ്പാടിന് പേരായി. ആനവൈദ്യനായി നമ്പൂതിരിപ്പാടിന്‌ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു ദാമോദരന്റെ രക്ഷ. മുത്തച്ഛനും അച്ഛനുംപോലെ പേരുകേട്ട ആനചികിത്സയിലെ  ഇളമുറക്കാരനായി മഹേശ്വരനും വളർന്നു. താമസിയാതെ ഗുരുവായൂർ ദേവസ്വം ആനകളുടെ ചികിത്സാ ചുമതലയേൽപ്പിച്ചു. ആന പരിപാലനത്തിനായി ദേവസ്വം രൂപീകരിച്ച വിദഗ്ധ സമിതിയിലും അംഗമായി. അഞ്ഞൂറിലധികം ആനകളെയാണ്‌ മഹേശ്വരൻ നമ്പൂതിരിപ്പാട് ചികിത്സിച്ച് സുഖപ്പെടുത്തിയിട്ടുള്ളത്‌.   ഗജപരിപാലനത്തിലെ പരമ്പരാഗത ചികിത്സാവിധി പരിപാവനമായി കാത്തുസൂക്ഷിച്ച വ്യക്തിയെയാണ്‌ അദ്ദേഹത്തിന്റെ വേർപാടിലൂടെ നഷ്ടമായത്‌. Read on deshabhimani.com

Related News