ലൈഫ് പദ്ധതിയിൽ നിന്ന് 
പുറത്താക്കിയ തൊഴിലാളിയുടെ വീട് തകർന്ന് വീണു



റാന്നി അധികൃതർ  അയോഗ്യനെന്നു വിലയിരുത്തി ലൈഫ് പദ്ധതിയിൽ നിന്നും പുറത്താക്കിയ തൊഴിലാളിയുടെ വീട് തകർന്നു വീണു. നാറാണംമൂഴി പഞ്ചായത്തിൽ തോമ്പിക്കണ്ടം വലിയപതാൽ മാവുങ്കൽ എം എ വിജയന്റെ വീടാണ് തകർന്നു വീണത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടാണ് വലിയ ശബ്ദത്തോടെ വീട് തകർന്നത്. സംഭവസമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. നേരത്തെ മേൽക്കൂരയിലെ ഓടുകളും പട്ടികയും പോയിരുന്നതിനാൽ പടുത ഉപയോഗിച്ചാണ് ഇവർ മഴയും വെയിലും ഏൽക്കാതെ കഴിഞ്ഞിരുന്നത്. വേനൽ മഴ പെയ്തതോടെ വീടിന്റെ ഭിത്തി നനഞ്ഞു വീട് തകരുകയായിരുന്നു.  ലൈഫ് പദ്ധതിയിൽ പല തവണ വിജയൻ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അനാവശ്യ വാദങ്ങൾ നിരത്തി ഓരോ തവണയും ഉദ്യോഗസ്ഥർ തള്ളുകയായിരുന്നു. ടാപ്പിങ് തൊഴിലാളിയായ വിജയന് റേഷൻ കാർഡിലെ വരുമാനം അധികമാണെന്നും താമസയോഗ്യമല്ലാത്ത പഴയ വീടിന്റെ വിസ്തീർണ്ണം വലുതാണെന്നും കാട്ടിയാണ് പദ്ധതിയിൽ നിന്നും പുറത്താക്കിയത്. എന്നാൽ ഇതേ  ഉദ്യോഗസ്ഥർ  മാനദണ്ഡം കാറ്റിൽ പറത്തി വാർഡിൽ മറ്റ്‌ വീടുകൾ അനുവദിക്കുകയും ചെയ്‌തു.   Read on deshabhimani.com

Related News