പാലക്കാട് മുനിസിപ്പല്‍ സ്റ്റാന്‍ഡ് യാഥാർഥ്യമാകുമോ?
പാലക്കാട് പൊളിച്ചിട്ട് മൂന്നുവർഷമായിട്ടും മുനിസിപ്പൽ ബസ് സ്റ്റാൻഡ് നിർമാണത്തെക്കുറിച്ച് നഗരസഭയ്ക്ക് മിണ്ടാട്ടമില്ല. 2018 ആഗസ്‌ത് രണ്ടിനാണ് സ്റ്റാൻഡ് തകർന്നത്. സമീപത്തെ കെട്ടിടത്തിന്റെ ഒരുവശം തകർന്നതിനെ തുടർന്ന് ദീർഘനാളത്തെ ജനകീയ പ്രതിഷേധത്തിനൊടുവിൽ 2019 സെപ്‌തംബറിലാണ് സ്റ്റാൻഡിലെ കെട്ടിടം പൊളിച്ച് നീക്കിയത്. നിർമാണത്തിന് പദ്ധതി സമർപ്പിച്ചാൽ ഫണ്ട് അനുവദിക്കാമെന്ന് ജനപ്രതിനിധികൾ അറിയിച്ചിട്ടും നഗരസഭ അനങ്ങുന്നില്ല. ആദ്യം ബസ് ടെർമിനലും അടുത്തഘട്ടത്തിൽ കോംപ്ലക്‌സും നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. സ്ഥലം മുഴുവൻ കാടുകയറിയിട്ടും പദ്ധതി കടലാസിൽ അവതരിപ്പിക്കാൻ പോലും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. സ്റ്റാൻഡ് ബസ് ബേ ആയി ഉപയോഗപ്പെടുത്തി ബസുകൾ തിരിച്ചെത്തിക്കണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല. ഇവിടെ എത്തുന്ന യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതിരിക്കാൻ ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. ചെർപ്പുളശേരി, കോങ്ങാട്, തോലനൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകളാണ് ഇവിടെ നിന്ന് സർവീസ് നടത്തുന്നത്. അതും പൂർണതോതിൽ ഇല്ല. സ്റ്റാൻഡ് നിർമാണം തുടങ്ങണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ നഗരസഭയിലേക്ക് മാർച്ച് നടത്തി. എന്നാൽ അതിനോടും നഗരസഭ പ്രതികരിച്ചിട്ടില്ല. അമൃത് പദ്ധതിയുടെ പേരിൽ കോടികളുടെ വികസനം നടക്കുന്നുണ്ടെന്ന് കൊട്ടിഘോഷിക്കുന്നവരാണ് നഗരത്തിലെ പ്രധാന ബസ് സ്റ്റാൻഡിനെ തിരിഞ്ഞ് നോക്കാത്തത്. നിർമാണം ഉടൻ തുടങ്ങണമെന്ന് സിപിഐ എം കൗൺസിലർമാർ നഗരസഭാ കൗൺസിലിൽ ആവശ്യപ്പെട്ടിരുന്നു. പൊളിച്ചതിന്റെ മൂന്നാംവാർഷികം അടുത്തിരിക്കെ സമരപരിപാടികൾ തുടങ്ങാനാണ് വിവിധ സംഘടനകളുടെ തീരുമാനം. Read on deshabhimani.com