ഖദീജ ഹാപ്പിയാണ്
പൊന്നാനി കാലവർഷത്തിൽ കലിതുള്ളിയ കടൽ കുടിൽ കൊണ്ടുപോയ കാലംമുതൽ വീടിനായുള്ള കാത്തിരിപ്പിലായിരുന്നു തയ്യിൽ ഖദീജ. മൂന്നരകൊല്ലംമുമ്പാണ് കടൽക്ഷോഭത്തിൽ കാപ്പിരിക്കാട് ഹിളർപള്ളിക്കുസമീപമുണ്ടായിരുന്ന വീട് മണൽ നിറഞ്ഞ് മൂടിയത്. ഇതോടെ താമസിക്കാൻ കഴിയാതായി. അതോടെ വാടകയ്‌ക്ക് മാറേണ്ടിവന്നു. പല വീടുകളിലായി താമസിച്ചു. രണ്ട് മാസമായി പാലപ്പെട്ടിയിലാണ് താമസം. ഇതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ടത്. പുനർഗേഹം പദ്ധതിയിൽ നിർമിച്ചുകിട്ടിയ ഫ്ളാറ്റിന്റെ താക്കോൽ ഏറ്റുവാങ്ങാൻ എത്തിയ ഖജീജയുടെ വാക്കുകളിൽ സന്തോഷംനിറഞ്ഞു. ആറുവർഷംമുമ്പ് ഭർത്താവ് മരിച്ചു. മക്കളായ ജാഫറിന്റെയും ജംഷീറയുടെയും കല്യാണംകഴിഞ്ഞു. എന്നാൽ, സ്വന്തം വീടെന്ന സ്വപ്‌നം ബാക്കിനിൽക്കുകയായിരുന്നു. അതിപ്പോൾ സാധിച്ചു. ‘സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു വീടായല്ലോ’. അതുപറയുമ്പോൾ ഖദീജയുടെ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം. Read on deshabhimani.com