ഞായർ നിയന്ത്രണം പൂർണം
കോഴിക്കോട് കോവിഡ് മൂന്നാം തരംഗം വ്യാപകമായതിനെ തുടർന്ന് പ്രഖ്യാപിച്ച ഞായർ നിയന്ത്രണം ഏറ്റെടുത്ത് ജനം. രോഗവ്യാപനം തടയാനാണ് നാടും നഗരവും അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്. അനാവശ്യ യാത്രകളും പൊതുചടങ്ങുകളുമെല്ലാം ഒഴിവാക്കിയാണ് ജനങ്ങൾ നടപടികളുമായി സഹകരിച്ചത്. അവശ്യസാധനങ്ങളുടെ കടകൾ മാത്രമാണ് തുറന്നത്. സ്വകാര്യ ബസ്സുകളും ടാക്സി വാഹനങ്ങളും സർവീസ് നടത്തിയില്ല. യാത്രക്കാരുടെ എണ്ണം പരിഗണിച്ച് ചുരുക്കം കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തി. കണ്ണൂർ, കൽപ്പറ്റ, തൃശൂർ, പാലക്കാട്, തൊട്ടിൽപാലം റൂട്ടുകളിലാണ് കെഎസ്ആർടിസി സർവീസ് നടത്തിയത്. ഭക്ഷണസാധനങ്ങളുടെ കടകൾ മാത്രമാണ് പ്രധാനമായും തുറന്നത്. ഭക്ഷണശാലയിൽ ഇരുന്ന് കഴിക്കാൻ സൗകര്യമുണ്ടായിരുന്നില്ല. നേരത്തെ നിശ്‌ചയിച്ച വിവാഹങ്ങൾ പലതും ആൾക്കൂട്ടമൊഴിവാക്കി ചടങ്ങ് മാത്രമായാണ് നടത്തിയത്. പഴം, പാൽ, പച്ചക്കറി, മീൻ, ഇറച്ചി, പലചരക്ക് കടകൾ, മെഡിക്കൽ സ്റ്റാറുകൾ തുടങ്ങിയവ പതിവുപോലെ പ്രവർത്തിച്ചു. ട്രെയിനിലും മറ്റുമെത്തിയ യാത്രക്കാർക്ക് പൊലീസടക്കം തുടർ യാത്രാ സൗകര്യമൊരുക്കി. അനാവശ്യയാത്രകൾ തടയാൻ വിവിധയിടങ്ങളിൽ വൈകിട്ടുവരെ പൊലീസ് പരിശോധനയുണ്ടായിരുന്നു. മതിയായ കാര്യങ്ങളില്ലാതെ പുറത്തിറങ്ങിയവരെ താക്കീതുനൽകി തിരിച്ചയച്ചു. പ്രധാന റോഡുകളിലും പൊതുസ്ഥലങ്ങളിലുമെല്ലാം മുഴുവൻ സമയവും പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. മിഠായിത്തെരുവടക്കം ഇതര വ്യാപാര കേന്ദ്രങ്ങൾ പൂർണമായും അടഞ്ഞുകിടന്നപ്പോൾ പലചരക്ക്, പച്ചക്കറി മൊത്ത വിപണന കേന്ദ്രങ്ങളായ വലിയങ്ങാടിയിലും പാളയത്തും ഒറ്റപ്പെട്ട കടകൾ തുറന്നു. ബീച്ചുകൾ, പാർക്കുകൾ, മറ്റുവിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങൾ വിജനമായിരുന്നു. Read on deshabhimani.com