ഹേമ സമിതി റിപ്പോർട്ട് പുറത്തുവിടണം: ഡബ്ല്യുസിസി
കോഴിക്കോട് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യുസിസി (വുമൺ ഇൻ സിനിമ കലക്റ്റീവ്) ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങൾ വനിതാ കമീഷൻ ചെയർപേഴ്‌സൺ പി സതീദേവിയുമായി കൂടിക്കാഴ്‌ച നടത്തി. സംവിധായിക അഞ്ജലി മേനോന്‍, നടിമാരായ പത്മപ്രിയ, പാർവതി തിരുവോത്ത്, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരൻ തുടങ്ങിയവരാണ് ഞായർ രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തി സതീദേവിയെ കണ്ടത്. ജസ്റ്റിസ് ഹേമയുടേത് കമീഷനല്ല. സമിതിയാണെന്ന് കൂടിക്കാഴ്‌ചയിലാണ് വ്യക്തമായതെന്ന് ഡബ്ല്യുസിസി പ്രതിനിധികൾ പറഞ്ഞു. ലിംഗനീതി ഉറപ്പാക്കുന്നതിന് കൂടിയാണ് കമീഷനുമുന്നിൽ നിന്ന് തുടങ്ങാമെന്ന് തീരുമാനിച്ചത്. ഇനിയും മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടും. കാത്തിരിക്കാൻ സമയമില്ല. തങ്ങൾക്കുണ്ടായ വ്യക്തിപരമായ അനുഭവങ്ങൾ ഹേമ സമിതിക്ക് മുന്നിൽ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. നടിയെ പിന്തുണയ്‌ക്കുന്നുവെന്ന് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടവർ സ്വന്തം പ്രൊഡക്‌ഷൻ കമ്പനികളിൽ ആഭ്യന്തരസമിതിയുണ്ടോ എന്ന് പരിശോധിക്കണം. അങ്ങനെയാണ് സ്ത്രീകൾക്കൊപ്പം നിൽക്കേണ്ടതെന്നും ഇവർ പറഞ്ഞു. Read on deshabhimani.com