പത്തിലെ പത്തരമാറ്റ്
മുണ്ടക്കയം അവർക്ക് തങ്കമനസാണ്, അതുകൊണ്ടുതന്നെ നഷ്ടപ്പെടലിന്റെ വേദന മനസിലാക്കി സത്യസന്ധത മുറുകെ പിടിച്ചു. ആ നന്മ ആശ്വാസംപകർന്നത് അവരുടെ അധ്യാപികയ്ക്കും. സെന്റ് ആന്റണീസ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ ജോർജി ടി ബിനോയി, അഭിഷേക് പി ബിജു, എൽവിൻ ആഷ്ലി, ജോയൽ ജോഷി എന്നിവർക്ക് വഴിയിൽനിന്നാണ് സ്വർണച്ചെയിൻ കളഞ്ഞുകിട്ടിയത്. സ്കൂൾ വിട്ട് വീട്ടിലേക്ക് വരുംവഴി കല്ലേപ്പാലത്തിൽവച്ചാണ് ചെയിൻ ലഭിച്ചത്. മുക്കുപണ്ടമാണെന്ന് കരുതി ആദ്യം വലിച്ചെറിയാൻ മുതിർന്നെങ്കിലും സ്വർണമാണെന്ന് മനസ്സിലായതോടെ മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെത്തി കൈമാറി. ഇതേ സ്കൂളിലെ അധ്യാപികയുടെതായിരുന്നു ചെയിൻ. ചെയിൻ നഷ്ടപ്പെട്ടെന്ന് കാണിച്ച് അധ്യാപിക പൊലീസിൽ പരാതി നൽകിയിരുന്നു. കുട്ടികൾ ചെയിനുമായി സ്റ്റേഷനിലെത്തിയതോടെ ഇത് അധ്യാപികയുടേതാണെന്ന് തിരിച്ചറിഞ്ഞ് അധ്യാപികയ്ക്ക് കൈമാറി. Read on deshabhimani.com