കാലടി, മലയാറ്റൂർ പഞ്ചായത്തുകളിൽ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം



കാലടി കനത്ത കാറ്റിലും വേനൽമഴയിലും കാലടി, മലയാറ്റൂർ പഞ്ചായത്തുകളിലെ കാർഷികവിളകൾ നശിച്ചു. ശനി വൈകിട്ട് അഞ്ചരയോടെയാണ് പ്രദേശത്ത് കനത്ത കാറ്റും മഴയും വീശിയടിച്ചത്. അരമണിക്കൂറോളം തുടർന്നു. റബർ, ഏത്തവാഴ, ജാതി തുടങ്ങിയവ കടപുഴകിവീണു. കാലടി പഞ്ചായത്തിലെ തോട്ടകത്ത് റിട്ട. പൊലീസ് ഓഫീസറായ കെ സി പൗലോസ് കൂരന്റെ 12 ജാതിമരങ്ങൾ കടപുഴകിവീണു. വർഷം എട്ടുലക്ഷം രൂപ വരുമാനം ലഭിച്ചിരുന്ന ജാതിമരങ്ങളാണ് കടപുഴകിയത്‌. മയ്‌പ്പാൻ തോമസിന്റെ 260 കുലക്കാറായ വാഴ ഒടിഞ്ഞുവീണു. വളാഞ്ചേരി വി സി ദേവസിയുടെ അറുന്നൂറിലധികം വാഴയും ഒടിഞ്ഞുവീണു. മയ്‌പ്പാൻ സന്തോഷിന്റെ കായ്ഫലമുള്ള മൂന്നു ജാതിമരവും കാറ്റിൽ നിലംപൊത്തി. മലയാറ്റൂർ പഞ്ചായത്തിലെ നടുവട്ടത്ത് വീശിയടിച്ച കാറ്റിൽ മണവാളൻ ജോൺസൺ, ജയിംസ്, കരിങ്ങേൻ ദേവസിക്കുട്ടി എന്നിവരുടെ അറുന്നൂറിലധികം വാഴകൾ ഒടിഞ്ഞു. കാലടി പഞ്ചായത്തിലെ മൂവായിരത്തിലധികം വാഴകൾ ഒടിഞ്ഞുവീണ യോർദനാപുരത്തെ കൃഷിയിടം കർഷകസംഘം ഏരിയ സെക്രട്ടറി പി അശോകൻ, ജില്ലാ കമ്മിറ്റി അംഗം എം എൽ ചുമ്മാർ, എം ജെ ജോർജ്, ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി, എ കെ ബേബി, സോഫി വർഗീസ്, എം കെ എൽദോ, എൽദോ എം ജോൺ, കെ വി പൗലോസ് എന്നിവർ സന്ദർശിച്ചു.   Read on deshabhimani.com

Related News