ലോക കേരള സഭയ്‌ക്ക്‌ തുടക്കം



തിരുവനന്തപുരം ലോക കേരള സഭ മൂന്നാമത്‌ സമ്മേളനത്തിന്‌ തുടക്കമായി. കനകക്കുന്ന്‌ നിശാഗന്ധിയിൽ പൊതുസമ്മേളനം ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ ഉദ്‌ഘാടനം ചെയ്‌തു. സ്‌പീക്കർ എം ബി രാജേഷ്‌ അധ്യക്ഷനായി. ശാരീരിക അസ്വാസ്ഥ്യമുണ്ടായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്തില്ല. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, എ കെ ശശീന്ദ്രൻ, അഹമ്മദ്‌ ദേവർകോവിൽ, ആന്റണി രാജു, വി ശിവൻകുട്ടി, ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, പ്രതിപക്ഷ ഉപനേതാവ്‌ പി കെ കുഞ്ഞാലിക്കുട്ടി, എംപിമാരായ എ എ റഹീം, ജോൺ ബ്രിട്ടാസ്‌, ബിനോയ്‌ വിശ്വം, വി കെ പ്രശാന്ത്‌ എംഎൽഎ, നോർക്ക റൂട്ട്‌സ്‌ വൈസ്‌ ചെയർമാൻ ഡോ. എം എ യുസഫ്‌ അലി, റസിഡന്റ്‌ വൈസ്‌ ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ, ഡയറക്ടർമാരായ ഡോ. എം അനിരുദ്ധൻ, ഡോ. രവിപിള്ള, ഡോ. ആസാദ്‌ മുപ്പൻ, ചീഫ്‌ സെക്രട്ടറി വി പി ജോയ്‌, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല എന്നിവർ സംസാരിച്ചു.   ജി എസ്‌ പ്രദീപിന്റെയും മേതിൽ ദേവികയുടെയും നേതൃത്വത്തിൽ ഇന്ദ്രധനുസ്സ്‌ വൈജ്ഞാനിക കലാസന്ധ്യയും അരങ്ങേറി. വെള്ളിയും ശനിയും നിയമസഭാ മന്ദിരത്തിലെ വേദിയിൽ ലോക കേരള സഭ സമ്മേളിക്കും. വെള്ളി‌ രാവിലെ 10ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. സമീപന രേഖയും സമ്മേളനത്തിന്‌ സമർപ്പിക്കും. സഭാ നടപടികൾ സ്‌പീക്കർ വിവരിക്കും. ഉച്ചയ്‌ക്കുശേഷം‌ മേഖലാ യോഗങ്ങളും വിഷയാടിസ്ഥാന മേഖലാ സമ്മേളനങ്ങളും നടക്കും. ശനി പകൽ 3.30ന്‌ ചർച്ചയ്‌ക്ക്‌ മുഖ്യമന്ത്രി മറുപടി നൽകും. സ്‌പീക്കറുടെ സമാപന പ്രസംഗത്തോടെ സമ്മേളനം അവസാനിക്കും. രണ്ടുദിവസവും ഓപ്പൺ ഫോറത്തിൽ എം എ യുസഫ്‌ അലി അടക്കമുള്ളവർ  സംവദിക്കും. കലാപരിപാടികളുമുണ്ടാകും. 65 വിദേശ രാജ്യത്തുനിന്നും 21  സംസ്ഥാനത്തുനിന്നുമായി 182 പ്രവാസികൾ സഭാംഗങ്ങളാണ്‌. 169 ജനപ്രതിനിധികളും ഉൾപ്പെടെ 351 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌.   Read on deshabhimani.com

Related News