ഷിബു ബേബിജോണിന്റെ 
കുടുംബവീട്ടിലെ മോഷണം: തമിഴ്‌നാട്ടുകാരൻ പിടിയിൽ



കൊല്ലം മുൻമന്ത്രി ഷിബു ബേബിജോണിന്റെ കുടുംബവീട്ടിൽനിന്ന്‌ 53 പവൻ കവർന്ന കേസിലെ പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി. തമിഴ്നാട് കന്യാകുമാരി മണികെട്ടാൻപൊട്ടൻ വണ്ണൻവിള്ളൈ വില്ലേജിൽ രമേഷ് എന്ന രാസാത്തി രമേഷ് (48)ആണ് നാ​ഗർകോവിലിൽ പിടിയിലായത്. കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ തമിഴ്നാട്‌ പൊലീസിന് കൈമാറിയിരുന്നു. തിങ്കളാഴ്ച സ്വർണം വിൽക്കാൻ നാ​ഗർകോവിലിലെ ജ്വല്ലറിയിലെത്തിയ രമേഷിനെ ഉടമ പൊലീസിന് കൈമാറുകയായിരുന്നു. ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.  സ്ഥിരംമോഷ്ടാവായ രമേഷ് ഏപ്രിൽ 30നാണ് പാലക്കാട് ജില്ലാ ജയിലിൽനിന്ന് മോചിതനായത്. ട്രെയിനിൽ കൊല്ലത്തെത്തി റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലുമായി കറങ്ങിനടന്നു. രാത്രി വീടുകളിൽ നിരീക്ഷണം നടത്തി. ആളില്ലെന്ന് കണ്ടതോടെയാണ് ഈ വീട് തെരഞ്ഞെടുത്തത്. കമ്പിപ്പാരകൊണ്ട് മുൻവാതിൽ തകർത്ത്‌ അകത്തുകടന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. ശനിയാഴ്ചയാണ് ഷിബു ബേബിജോൺ താമസിക്കുന്ന കടപ്പാക്കടയിലെ വീടിനോട് ചേർന്ന കുടുംബവീട്ടിൽ മോഷണം നടന്നത്. ഷിബുവിന്റെ അമ്മ അന്നമ്മയുടെ 53 പവൻ ആഭരണങ്ങളാണ് മോഷ്ടിച്ചത്. Read on deshabhimani.com

Related News