കരാറുകാരന്റെ അനാസ്ഥക്കെതിരെ സിപിഐ എം പ്രക്ഷോഭത്തിലേക്ക്
നീലേശ്വരം മലയോര മേഖലയിലേക്കുള്ള പ്രധാന പാതയായ നീലേശ്വരം –- എടത്തോട് റോഡ് പ്രവൃത്തിയിൽ കരാറുകാരൻ കാണിക്കുന്ന അനാസ്ഥക്കെതിരെ സിപിഐ എം വീണ്ടും പ്രക്ഷോഭത്തിലേക്ക്. പ്രവൃത്തി തുടരാത്ത സാഹചര്യത്തിൽ കരാറുകാരന്റെ വസതിയിലേക്ക് മാർച്ചും അനിശ്ചിതകാല നിരാഹാര സമരവും ആരംഭിക്കുമെന്ന് നീലേശ്വരം ഏരിയാക്കമ്മിറ്റി അറിയിച്ചു. പാലായി റോഡ് മുതൽ പാലാത്തടം കാമ്പസ് വരെ റോഡ് ഗതാഗതയോഗ്യമല്ലാത്ത രീതിയിൽ തകർന്നിട്ടും കരാറുകാരൻ അറ്റകുറ്റപ്പണി പോലും നടത്താൻ തയ്യാറാവുന്നില്ല. 2018 ഡിസംബറിൽ ആരംഭിച്ച റോഡ് പ്രവൃത്തിയുടെ പകുതിഭാഗം പോലും ടാറിങ് ചെയ്തില്ല. നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചതിനെത്തുടർന്നാണ് ചായ്യോത്തുവരെയും താലൂക്കാശുപത്രി മുതൽ പാലായി റോഡ് വരെയും ഗതാഗത യോഗ്യമാക്കിയത്. കിഫ്ബിയിൽ 49 കോടി രൂപയാണ് നീലേശ്വരം എടത്തോട് റോഡിന് അനുവദിച്ചത്. നാലുവർഷം കഴിഞ്ഞിട്ടും ടാറിങ് ഇഴഞ്ഞുനീങ്ങുകയാണ്. കരാറുകാരന്റെ അനാസ്ഥക്കെതിരെ സിപിഐ എമ്മും, ഡിവൈഎഫ്ഐയും പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് കരാറുകാരനെ പ്രവൃത്തിയിൽനിന്ന് ഒഴിവാക്കാൻ കിഫ്ബിയും സർക്കാരും തിരുമാനിച്ചതിന് പിന്നാലെ വീണ്ടും പണി തുടങ്ങുകയുമായിരുന്നു. തുടർന്ന് താലൂക്കാശുപത്രി മുതൽ പാലായി റോഡുവരെ പണി പൂർത്തിയാക്കി. പാലിയി റോഡ് മുതൽ പാലാത്തടം വരെയുള്ള പ്രവൃത്തിയിൽ മെല്ലെപ്പോക്ക് തുടരുകയുമായിരുന്നു. ഇതേത്തുടർന്നാണ് സിപിഐ എം നേതൃത്വത്തിൽ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നത്. Read on deshabhimani.com