അരയിപ്പാലം പൊളിച്ചുപണിയും; ഉയരം കൂടും
കാഞ്ഞങ്ങാട് മടിക്കൈയിലേക്കുള്ള പ്രവേശന കവാടമായ അരയിപ്പാലം പൊളിച്ചുപണിയുമെന്ന് ഉറപ്പായി. കോവളം–- ബേക്കൽ ജലപാതാ നിർമാണത്തിന്റെ രണ്ടാംഘട്ടത്തിൽ പാലം പൊളിച്ച് അഞ്ച് മീറ്റർ ഉയരത്തിൽ പുതിയപാലം നിർമിക്കുക. പൊതുമരാമത്ത് വകുപ്പ് തന്നെ ഇക്കാര്യം ചെയ്യുമെന്നും അല്ലെങ്കിൽ ഉൾനാടൻ ജലഗതാഗത വകുപ്പ് ഏറ്റെടുക്കുമെന്നും എക്സിക്യുട്ടീവ് എൻജിനീയർ എ അനൂപ് പറഞ്ഞു. 2025നകം പുതിയപാലം യാഥാർത്ഥ്യമാകും. 1998ൽ ഉദ്ഘാടനം ചെയ്ത കുപ്പിക്കഴുത്ത് പോലെയുള്ള പാലത്തിന് പകരം വീതിയേറിയ പാലം വേണമെന്ന് നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. നിർദ്ദിഷ്ട മടിക്കൈ വ്യവസായ പാർക്കിലേക്കുള്ള പാതയാണിത്. ഗുരുവനം മുതൽ കൂലോം റോഡ് എരിപ്പിൽ വരെയുള്ള ഭാഗം ജില്ലാ പഞ്ചായത്തിന് കീഴിലാണ്. 3.5 കോടി ചെലവിട്ട് ഒമ്പതുമീറ്റർ വീതിയിൽ പാതയുടെ നവീകരണം നടക്കുകയാണ്. മെക്കാഡം ടാറിങാണ് നടക്കുന്നത്. അരയിപ്പാലം മുതൽ ഗുരുവനം വരെയുള്ള ഭാഗം നഗരസഭാ പരിധിയിലാണ്. ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടുകയാണെങ്കിൽ റോഡ് പൂർണമായും നവീകരിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി പറഞ്ഞു. Read on deshabhimani.com