എൽഡിഎഫ് ധർണ
കണ്ണൂർ പയ്യാമ്പലത്ത് മൃതദേഹം സംസ്‌കരിക്കാൻ കോർപ്പറേഷനിലുള്ളവർക്കും ഫീസ് അടിച്ചേൽപ്പിച്ച കോർപ്പറേഷൻ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ധർണ. എൽഡിഎഫ് ഭരണത്തിലാണ് കോർപ്പറേഷനിലുള്ളവർക്ക് പയ്യാമ്പലത്തെ സംസ്‌കാരം സൗജന്യമാക്കിയത്. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ ഈ ആനുകൂല്യം എടുത്തുകളഞ്ഞു. പുറത്തുനിന്നുള്ളവർക്ക് 900 രൂപയിൽനിന്ന് 3000 രൂപയുമാക്കി. രണ്ടുതരം നിരക്ക് ഈടാക്കരുതെന്നും കോർപ്പറേഷനിലുള്ളവർക്കുള്ള ആനുകൂല്യം ഒഴിവാക്കരുതെന്നും എൽഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാൻ ഭരണപക്ഷം തയ്യാറായില്ല. ധർണ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. വികസനം തടയുന്നതിന് നേതൃത്വം നൽകുന്നയാളായി കണ്ണൂർ മേയർ മാറിയെന്ന് ഇ പി ജയരാജൻ പറഞ്ഞു. ജനങ്ങളുടെ സാമൂഹ്യ അഭിവൃദ്ധിയാണ് അധികാരത്തിലുള്ളവർ ലക്ഷ്യമിടേണ്ടത്. ജനകീയ പ്രശ്‌നങ്ങൾ ഭരണ –-പ്രതിപക്ഷ ഭേദമന്യേ ചർച്ച ചെയ്‌ത് പരിഹരിക്കണം. ഇവിടെ വികസനം തടയാൻ മേയറാണ് മുണ്ടും മടക്കിക്കുത്തി ഇറങ്ങുന്നത്. പയ്യാമ്പലം ശ്‌മശാനത്തിന്റെ കാര്യത്തിലും ജനവിരുദ്ധ നിലപാടാണ് കോർപ്പറേഷന്റേത്. ജനങ്ങൾക്ക് നൽകിയിരുന്ന ആനുകൂല്യം എടുത്തുകളയുന്നതിന് ലാഭനഷ്ടക്കണക്കാണ് കോർപ്പറേഷൻ നിരത്തുന്നത്. ജനങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകിയാണ് മാതൃകയാവേണ്ടതെന്നും ഇ പി പറഞ്ഞു. സി രവീന്ദ്രൻ അധ്യക്ഷനായി. കെ പി സഹദേവൻ, എം പ്രകാശൻ, വി രാജേഷ് പ്രേം, പി കെ രവീന്ദ്രൻ, യു ബാബുഗോപിനാഥ്, മഹമുദ് പറക്കാട്ട് എന്നിവർ സംസാരിച്ചു. Read on deshabhimani.com