ധനുശ്രീയുടെയും ധനലക്ഷ്മിയുടെയും സ്വപ്‌നങ്ങൾക്ക് നിറം നൽകാൻ കെഎസ്ടിഎ
വെഞ്ഞാറമൂട് നാലാം ക്ലാസുകാരി ധനശ്രീയും എട്ടാം ക്ലാസുകാരി ധനലക്ഷ്മിയും ഏറെ സന്തോഷത്തിലാണ്. അടച്ചുറപ്പുള്ള ഒരു വീടെന്ന ഇവരുടെ സ്വപ്നം സാക്ഷാൽക്കരിക്കുന്നു. പാങ്ങോട് പഞ്ചായത്തിലെ തച്ചോണം കുളമാൻ കുഴിയിലാണ് ഇവർ താമസിക്കുന്നത്. അമ്മ നേരത്തെ മരണപ്പെട്ടു. ഇപ്പോൾ അപ്പുപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലാണ്. ചോർന്നൊലിക്കുന്ന വീട്ടിലാണ് താമസം. കല്ലറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഇരുവരും പഠിക്കുന്നത്. നിർധനരായ ഈ കുടുംബത്തിന് വീട് വയ്ക്കാനുള്ള ശേഷിയില്ല. തുടർന്നാണ് വീടെന്ന സ്വപ്നത്തിന് നിറം നൽകാൻ കെഎസ്ടിഎ തീരുമാനിച്ചത്. കുട്ടിക്കൊരു വീട് അധ്യാപകരുടെ സ്നേഹോപഹാരം പദ്ധതിയുടെ ഭാഗമായി കെഎസ്‌ടിഎ പാലോട് ഉപജില്ലാ കമ്മിറ്റിയാണ് വീട് നിർമിക്കുന്നത്. ഡി കെ മുരളി എംഎൽഎ കല്ലിട്ടു. കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് ആർ ഷിബു അധ്യക്ഷനായി. സെക്രട്ടറി വി അജയകുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി വി രാജേഷ്, സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം, പി എസ് മനോജ്, എ രാജ്കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com