എൻഐഎ കേസിൽ 4 മാപ്പുസാക്ഷി കൂടി
നയതന്ത്ര ബാഗേജിലെ സ്വർണക്കടത്തിൽ പണം നൽകിയും കള്ളക്കടത്ത് സ്വർണം വാങ്ങിയും പങ്കാളികളായ നാലുപേരെക്കൂടി എൻഐഎ കേസിൽ മാപ്പുസാക്ഷിയാക്കുന്നു. 16–-ാം പ്രതി മുഹമ്മദ് അൻവർ, 26–-ാം പ്രതി മുസ്‌തഫ, 27–-ാം പ്രതി അബ്‌ദുൾ അസീസ്, 28–-ാം പ്രതി നന്ദഗോപാൽ എന്നിവരെയാണ് മാപ്പുസാക്ഷികളാക്കുക. ഇതോടെ എൻഐഎ കേസിൽ മാപ്പുസാക്ഷികൾ അഞ്ചാകും. കേസിലെ നാലാംപ്രതിയും ബിജെപി പ്രവർത്തകനുമായ സന്ദീപ് നായരെ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കി മാപ്പുസാക്ഷിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ എൻഐഎ 20 പ്രതികൾക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിൽ ഈ നാലുപേർ ഉൾപ്പെട്ടിട്ടില്ല. അബ്‌ദുൾ അൻവറിന് കഴിഞ്ഞ ഒക്‌ടോബറിൽ എൻഐഎ കേസിൽ ജാമ്യം കിട്ടിയിരുന്നു. നാലുപേരിൽനിന്ന് രഹസ്യമൊഴി എൻഐഎ രേഖപ്പെടുത്തി. ഈ നാലുപേരും കസ്‌റ്റംസ് കേസിലും മാപ്പുസാക്ഷിയായേക്കും. രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസ് എൻഐഎ കോടതിയിൽ അപേക്ഷ നൽകി. പ്രതികളായ പി എസ് സരിത്, സെയ്‌തലവി, മുഹമ്മദ് അൻവർ എന്നിവരിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ പകർപ്പും കസ്‌റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. Read on deshabhimani.com