നഗരത്തിൽ നാടൻ പാലൊരുക്കി ഡെയ്‌ലി ഡെയ്റി
കൊച്ചി> നമുക്ക് കൈമോശം വന്ന നന്മയായ കുപ്പിയിൽ നിറച്ച നാടൻ പശുവിൻ പാൽ തിരികെ വരുന്നു. കൊച്ചിക്കടുത്ത് പുക്കാട്ടുപടിയിലുള്ള ഡെയ് ലി ഡെയ‌്റിയാണ് നഗരത്തിനാവശ്യമായ നാടൻ പാൽ നൽകുന്നത്. കംപ്യുട്ടർ എൻജിനിയറായ ഹഫീസ് അഷ്റഫ് ജൈവകൃഷിയിൽ ശ്രദ്ധകേന്ദീകരിച്ചു പ്രവർത്തിക്കുമ്പോഴാണ് തന്റെ കുഞ്ഞിന് നൽകാൻ നാടൻ പാൽ തേടി നടന്നുവലഞ്ഞത് . പശുവിൻ പാൽ കിട്ടാത്തതല്ല, അത് എവിടെ കിട്ടുമെന്ന് അറിയാത്തതാണ് ശുദ്ധമായ പശുവിൻ പാൽ കിട്ടാത്തതിന്റെ പിന്നിലുള്ള യഥാർഥ കാരണമെന്ന് അദ്ദേഹത്തിന് മനസ്സിലായി. നഗരത്തിനടുത്തുതന്നെ പശുവുള്ള മേഖലയായ പൂക്കാട്ടുപടിയിലെ ക്ഷീരകർഷകരെ നേരിട്ടു കണ്ട് അവരുമായി സംസാരിച്ചു. അവരുടെ പാലിന് മികച്ച വില ഉറപ്പാക്കുകയാണ് ആദ്യം ചെയ്തത്. കവർപാൽ കുടിച്ചു ശീലിച്ച നഗരവാസികൾക്ക് പ്രിസർവേറ്റിവുകളില്ലാതെ ശുദ്ധമായ പശുവിൻ പാൽ കുപ്പിയിലാക്കി കൃത്യസമയത്ത് എത്തിക്കുന്നതിന് 2016ൽ ഡെയ‌്‌ലി ഡെയ‌്റി ആരംഭിച്ചത് അങ്ങനെയാണ്. ആവശ്യമുള്ളവർ രജിസ്ടർചെയ്താൽ പിറ്റേന്ന് കാലത്തുമുതൽ വീട്ടുവാതിക്കൽ കുപ്പിയിൽ പാലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷയുറപ്പാക്കാൻ ഡൽഹിയിലെ ഹിന്ദുസ്ഥാൻ ഗ്ലാസിൽനിന്നുമാണ് കുപ്പികൾ വാങ്ങുന്നത്. പാൽ കൃത്യമായി പാസ്ച്ചറൈസേഷൻ ചെയ്ത് പാൽകുപ്പി ഐസ് ബാഗിലാക്കിയാണ് ഉപഭോക്താവിന് എത്തിക്കുന്നത്. കുപ്പിയും ബാഗും പിറ്റേന്ന് മടക്കിനൽകിയാൽ മതിയാകും.അത് വൃത്തിയായി കഴുകി അണുവിമുക്തമാക്കിയാണ് വീണ്ടും ഉപയോഗിക്കുകയെന്ന് ഹഫീസ് പറഞ്ഞു. പാൽ ശേഖരിക്കുന്ന പശുക്കളുടെ തീറ്റയും അരോഗ്യവുമെല്ലാം സ്ഥാപനത്തിന്റെ നിരീക്ഷണത്തിലാണ്. ഒരുഘട്ടത്തിലും പാൽ കൈകൊണ്ടു തൊടില്ല. കൃത്രിമചേരുവകൾ ഇല്ലാതെ പാസ്ചറൈസ് ചെയ്യുന്നതായതിനാൽ 24 മുതൽ 36 മണിക്കൂർ വരെ കേടുകൂടാതെ ഇരിക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. മൺകുടത്തിൽ തൈരു നിറച്ച തൈര്കുടം എന്ന ഉൽപ്പന്നവും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി മഞ്ഞൾ ചേർത്ത പാലും ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നുണ്ട്. കൊച്ചിയിൽ കൂടുതലിടങ്ങളിൽ കടന്നുചെല്ലുന്നതോടൊപ്പം മറ്റ് ജില്ലകളിലും സാന്നിധ്യമറിയിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലവിലിപ്പോൾ പ്രതിദിനം 1500 ലിറ്റർ വിതരണം ചെയ്യുന്നത് ഈ വർഷം തന്നെ 2500 ലിറ്ററാക്കാനുള്ള തയ്യാറെടുപ്പിലാണ് കൊച്ചിയിലെവിടെയും എത്തിക്കാനായി ഏഴ‌് വാഹനങ്ങളാണുള്ളത്. പുതിയ ഉപഭോക്താക്കളെ ഏർപ്പാടാക്കുന്നവർക്ക് ഓഫറുകളുമുണ്ട്. അര ലിറ്ററിന് 32 രൂപയും ഒരു ലിറ്ററിന് 64 രൂപയുമാണ് വില. Read on deshabhimani.com