ബംഗളൂരു
ഇന്ത്യയെ വർഗീയമായി വിഭജിക്കാൻ ശ്രമിക്കുന്ന മോദി സർക്കാരിനെതിരെ വിപുലമായ ജനകീയ സമരവേദി വളർത്തിയെടുക്കണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. സിപിഐ എം കർണാടക സംസ്ഥാന സമ്മേളനം തുംകൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലോക്‌സഭയിൽ നേടി ഭരണഘടന ഭേദഗതിചെയ്‌ത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനായിരുന്നു സംഘപരിവാർ പദ്ധതി.
ബിജെപിക്ക് തനിച്ച് ഭൂരിപക്ഷംപോലും നൽകാതെ ജനവിധി ആ അപകടം തൽക്കാലം തടഞ്ഞു. എന്നാൽ എല്ലാത്തരം വർഗീയ വിഷവ്യാപനവും തടഞ്ഞ്, ആർഎസ്എസിന്റെ വിഷപ്പല്ല് പിഴുതുകളഞ്ഞാലെ ഇന്ത്യയിൽ മതവിശ്വാസ സ്വാതന്ത്ര്യവും സ്വത്രന്ത്ര ചിന്തയും ജനാധിപത്യവും പുലരുകയുള്ളൂ. കേരളത്തിലെ എൽഡിഎഫ് സർക്കാർ ബദൽ നയങ്ങൾ നടപ്പാക്കാൻ നടത്തുന്ന ശ്രമങ്ങൾ ബിജെപിയും കോൺഗ്രസും ചേർന്ന് തടയാൻ ശ്രമിക്കുകയാണ്. ഇന്ത്യയിലും വിദേശത്തുമുള്ള സർവ പിന്തിരിപ്പന്മാരും ഇന്ത്യയിലെ ഒരേയൊരു ഇടതുപക്ഷബദൽ സർക്കാരിനെതിരെ അവസരവാദപരമായ അപ്രഖ്യാപിത സഖ്യത്തിലാണ്. അതുകൊണ്ടുതന്നെ എൽഡിഎഫ് സർക്കാരിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പിബി അംഗങ്ങളായ ബി വി രാഘവുലു, എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ഉമേഷ്, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ നീല, സ്വാഗതസംഘം ചെയർമാൻ പ്രൊഫ. ദൊരൈരാജു, മുതിർന്ന നേതാവ് ടി ആർ രേവണ്ണ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി യു ബസവരാജ് അധ്യക്ഷനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..