കൊച്ചി
വെർച്വൽ അറസ്റ്റ് തട്ടിപ്പുകേസിലെ മുഖ്യസൂത്രധാരനായ ബിജെപി നേതാവിന്റെ ഫോൺ, സാമ്പത്തിക വിവരങ്ങൾ അന്വേഷകസംഘം പരിശോധിക്കുന്നു. രാജ്യാന്തര കുറ്റവാളി പശ്ചിമബംഗാൾ കൃഷ്‌ണഗഞ്ച് സ്വദേശി ലിങ്കൺ ബിശ്വാസിന്റെ ഫോൺ, സാമ്പത്തിക വിവരങ്ങളാണ് പരിശോധിക്കുന്നത്.
സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിൻ ആയിട്ടാണ് ചൈനയിലേക്കും കംബോഡിയയിലേക്കും അയച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനായി ഇയാൾ ഫോണിൽ ഉപയോഗിച്ച ആപ്ലിക്കേഷനുകൾ ഉൾപ്പെടെയാണ് പരിശോധിക്കുന്നത്. എത്ര രൂപയാണ് അയച്ചതെന്നും പരിശോധിക്കുന്നു. ഇയാളുടെ കൂട്ടാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ലിങ്കൺ ബിശ്വാസിനെ ചോദ്യംചെയ്യാൻ പത്തുദിവസം കസ്റ്റഡി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷ തിങ്കളാഴ്‌ച കോടതി പരിഗണിച്ചേക്കും. ലിങ്കൺ ബിശ്വാസുമായി ബന്ധമുള്ള ചിലരെ ഇതരസംസ്ഥാനങ്ങളിൽനിന്ന് അന്വേഷകസംഘം കസ്റ്റഡിയിലെടുത്തിരുന്നു. ലിങ്കൺ ബിശ്വാസിനെ ബംഗ്ലാദേശ് അതിർത്തിയായ കൃഷ്‌ണഗഞ്ചിൽനിന്നാണ് സൈബർ പൊലീസ് പിടികൂടിയത്. യുവമോർച്ച കൃഷ്‌ണഗഞ്ച് മണ്ഡലം പ്രസിഡന്റാണ് ഇയാൾ. കാക്കനാട് സ്വദേശിനിയായ റിട്ട. പ്രൊഫസറിൽനിന്ന് 4.12 കോടി തട്ടിയ കേസിലായിരുന്നു അറസ്റ്റ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..