കണ്ണൂർ
തളാപ്പിലും പയ്യന്നൂർ കുന്നരുവിലും പൂട്ടിയിട്ട വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നതായി പരാതി. തളാപ്പ് കോട്ടമ്മാർകണ്ടിക്ക് സമീപത്തെ ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ അലമാരകളിൽ സൂക്ഷിച്ച 12 സ്വർണനാണയങ്ങൾ, 2 പവന്റെ മാല, 88,000 രൂപ എന്നിവയാണ് കൊള്ളയടിച്ചത്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. എല്ലാ മുറികളിലും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്.
ഉമൈബയുടെ മകൻ നാജിറാണ് തിങ്കൾ പുലർച്ചെ വീടിന്റെ മുൻവാതിൽ തുറന്ന നിലയിൽ കണ്ടത്. ചെറുകുന്നിലെ സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുത്തശേഷം പുലർച്ചെയാണ് നാജിർ വീട്ടിലെത്തിയത്. കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
പയ്യന്നൂർ
കുന്നരുവിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് 75,000 രൂപയും രണ്ടരപവൻ സ്വർണാഭരണങ്ങളും കവർന്നു. രാമന്തളി കുന്നരു കാരന്താട് മാന്താൻ പാലത്തിന് സമീപം പ്രവാസിയായ വാച്ചാൽ രാമചന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്.
ക്രിസ്മസ് ദിനത്തിൽ ബംഗളൂരുവിലേക്ക് പോയിരുന്ന രാമചന്ദ്രനും കുടുംബവും തിങ്കൾ രാവിലെ പത്തോടെയാണ് തിരിച്ചെത്തിയത്. വീടിന്റെ മുൻവശത്തെ ഗ്രില്ലിന്റെയും മുൻവാതിലിന്റെയും പൂട്ടുകൾ തകർത്തനിലയിലായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..