ശാസ്താംകോട്ട
ശാസ്താംകോട്ട പെരുവേലിക്കരയിൽ ഭക്ഷ്യവിഷബാധയേറ്റ് നിരവധിപേർ ചികിത്സയിൽ. ഒരാളുടെ നിലഗുരുതരമാണ്. പെരുവേലിക്കര ക്ഷീരോൽപ്പാദക സഹകരണ സംഘത്തിലെ വാർഷികത്തോട് അനുബന്ധിച്ച് വിതരണംചെയ്ത ബിരിയാണിയിൽനിന്നാണ് പ്രദേശവാസികളായ നിരവധിപേർക്ക് വിഷബാധയേറ്റത്. വെള്ളി പകൽ പന്ത്രണ്ടോടെയാണ് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ബിരിയാണി വിതരണംചെയ്തത്. ബിരിയാണി കഴിച്ചവർക്ക് വയറിളക്കവും ഛർദിലും പിടിപെട്ടതോടെയാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ 14പേരും പ്രദേശത്തെ മറ്റു സ്വകാര്യ ആശുപത്രികളിലായി ബാക്കിയുള്ളവരും ചികിത്സതേടി. പെരുവേലിക്കര നീരാവിൽ അനു കൃഷ്ണൻ (20) കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തേവലക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന കാറ്ററിങ് സർവീസാണ് സഹകരണ സംഘത്തിൽ ബിരിയാണി തയ്യാറാക്കി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് കാറ്ററിങ് യൂണിറ്റിന്റെ ലൈസൻസ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചു. വിതരണത്തിനായി രാവിലെ 10ന് തയ്യാറാക്കിയ ഭക്ഷണം കഴിക്കാൻ വൈകിയതാണ് വിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..