മോസ്കോയിൽ ഉക്രയ്‌ൻ ഡ്രോൺ ആക്രമണം
മോസ്‌കോ സെൻട്രൽ മോസ്‌കോയിൽ കെട്ടിടത്തിനുനേരെ ഡ്രോൺ ആക്രമണം നടത്തി ഉക്രയ്‌ൻ. ക്രെംലിനിൽനിന്ന് അഞ്ചു കിലോമീറ്ററിനകത്തുള്ള എക്സ്പോ സെന്ററിനുനേരെയാണ് വെള്ളിയാഴ്‌ച ആക്രമണം നടത്തിയത്. എക്‌സ്‌പോ സെന്ററിന്റെ പവിലിയന്റെ ഭിത്തി ഭാഗികമായി തകർന്നു. സെന്ററിൽ പതിവ് പ്രദർശനങ്ങള്‍ നടത്തുന്നു. വെള്ളിയാഴ്ച പുലർച്ചെ വ്യോമ പ്രതിരോധ സംവിധാനം ഡ്രോൺ വെടിവച്ചിട്ടതായി മോസ്കോ മേയർ സെർജി സോബിയാനിൻ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, പൈലറ്റ് പരിശീലനം പൂർത്തിയാക്കിയാലുടൻ ഡെന്മാർക്ക്, നെതർലാൻഡ് എന്നിവിടങ്ങളിൽ നിന്ന് ഉക്രെയ്‌നിലേക്ക് എഫ്-16 യുദ്ധവിമാനങ്ങൾ അയയ്ക്കാൻ അമേരിക്ക അനുമതി നൽകി. പൈലറ്റുമാരെയും സപ്പോർട്ട് സ്റ്റാഫിനെയും പരിശീലിപ്പിക്കുന്നതിനും വിമാനം പരിപാലിക്കുന്നതിനും നാറ്റോ അംഗങ്ങളായ ഡെന്മാർക്കും നെതർലൻഡുമാണ് നേതൃത്വം നൽകുന്നത്. ഉക്രേനിയൻ പൈലറ്റുമാർക്ക് എഫ്-16 വിമാനങ്ങളിൽ പരിശീലനം നൽകുന്നത് മെയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അംഗീകരിച്ചിരുന്നു. Read on deshabhimani.com