ഗായകൻ ലിയാം പെയിന്റെ മരണം; സുഹൃത്തടക്കം അഞ്ച്‌ പേർ അറസ്റ്റിൽ

ലിയാം പെയിൻ. PHOTO: Facebook


ബ്യൂണസ് അയേഴ്‌സ്‌ > പ്രശസ്‌ത ഗായകൻ ലിയാം പെയിന്റെ മരണത്തിൽ അഞ്ച്‌ പേർ അറസ്റ്റിൽ. അർജന്റീനയുടെ നാഷണൽ ക്രിമിനൽ ആൻഡ് കറക്ഷണൽ പ്രോസിക്യൂട്ടർ പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച്‌ ലിയാമിന്റെ സുഹൃത്ത്‌ റോജര്‍ നോര്‍സ്, ഹോട്ടന്‍ മാനേജര്‍ ഗ്ലിഡ മാര്‍ട്ടിന്‍, റിസപ്ഷനിസ്റ്റ് എസ്തബാന്‍ ഗ്രാസ്സി, ഹോട്ടന്‍ ജീവനക്കാരായ ബ്രയാന്‍ പൈസി, എസേക്വല്‍ പെരേര എന്നിവരാണ്‌ അറസ്റ്റിലായത്‌. ഒക്‌ടോബർ 16നായിരുന്നു അര്‍ജന്റീനയില്‍ കാമുകിക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ താരത്തെ ഹോട്ടലിന്റെ മൂന്നാം നിലയിൽ താഴേക്ക് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമുകി കെയിറ്റ് കാസിഡി ഒക്ടോബര്‍ 14-ന് ലണ്ടനിലേക്ക് തിരിച്ചുപോകുകയും ലിയാം അവിടെ തുടരുകയുമായിരുന്നു. ലിയാമിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മയക്കുമരുന്നിന്റെ സാന്നിധ്യം ഉള്ളതായി കണ്ടെത്തിയിരുന്നു. അപകടമാണെന്നറിഞ്ഞിട്ടും മയക്കുമരുന്ന്‌ ഉപയോഗത്തിൽ നിന്ന്‌ പെയ്‌നിനെ വിലക്കാതെ ഹോട്ടലിൽ തനിച്ചാക്കി പോയതിനാലാണ്‌ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്‌. മരണത്തിന്‌ മുൻപ്‌ അക്രമാസക്തനായി കാണപ്പെട്ട ലിയാമിനെ ഹോട്ടല്‍ ലോബിയില്‍ വലിച്ചിഴച്ച് കൊണ്ടുപോയതിനും മയക്കുമരുന്ന് എത്തിച്ചുനല്‍കിയതിനുമാണ് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. Read on deshabhimani.com

Related News