ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന് 20 വർഷം
ജക്കാർത്ത > ലോകത്തെ നടുക്കിയ സുനാമി ദുരന്തമുണ്ടായിട്ട് 20 വർഷം. ഇൻഡോനേഷ്യയിലെ സുമാത്രയ്‌ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ 2004 ഡിസംബർ 26നുണ്ടായ ഭൂകമ്പമാണ് 14 രാജ്യങ്ങളിലായി 2.27 ലക്ഷം പേരുടെ ജീവനെടുത്ത സുനാമിയായി ആഞ്ഞടിച്ചത്. 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 30 അടിവരെ ഉയരമുള്ള കൂറ്റൻ തിരമാലകളുണ്ടായി. ആഞ്ഞടിച്ച കൂറ്റൻ തിരമാലകൾ വൻതോതിൽ മനുഷ്യജീവൻ അപഹരിച്ചു. ഇൻഡോനേഷ്യയിൽ മാത്രം 1.65 ലക്ഷം പേർ മരിച്ചു. ശ്രീലങ്കയിൽ 35,000 പേരും ഇന്ത്യയിൽ 16000ഓളം പേരും മരിച്ചു. കേരളത്തിൽ 171 പേർ മരിച്ചെന്നാണ് കണക്ക്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലായിരുന്നു കൂടുതൽ മരണം-. 7000 പേരാണ് മരിച്ചത്. ഇൻഡോനേഷ്യയിലെ ആസെയിൽ വ്യാഴാഴ്ച നടന്ന സുനാമി അനുസ്‌മരണ പ്രത്യേക പ്രാർഥനയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. തിരിച്ചറിയാത്ത 14,000 മൃതദേഹം കൂട്ടമായി സംസ്‌കരിച്ച തീരത്ത് പൂക്കളർപ്പിച്ച് ജനങ്ങൾ ആദരമർപ്പിച്ചു. ചെന്നൈ മറീന ബീച്ച് അടക്കം രാജ്യത്തിന്റെ വിവിധ മേഖലകളിലും സുനാമി അനുസ്‌മരണ ചടങ്ങുകള്‍ നടന്നു. Read on deshabhimani.com