റൺ ... ഇന്ത്യ... റൺ ; ഏകദിന ക്രിക്കറ്റ്‌ 
ലോകകപ്പ് 
നാളെമുതൽ , ഇന്ത്യയുടെ ആദ്യമത്സരം ഞായറാഴ്‌ച ഓസ്‌ട്രേലിയക്കെതിരെ

image credit indian cricket team facebook


അഹമ്മദാബാദ്‌ ഇനി ഏകദിന ക്രിക്കറ്റിന്റെ ആവേശം, ലോകകപ്പിന്റെ ആരവം. ഇന്ത്യയിലെ 10 നഗരങ്ങളിലാണ്‌ ലോകകപ്പിന്റെ 13–-ാംപതിപ്പ്‌. വ്യാഴാഴ്‌ച നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്‌ റണ്ണറപ്പായ ന്യൂസിലൻഡിനെ നേരിടുന്നതോടെ ഒന്നരമാസം നീളുന്ന ലോകകപ്പ്‌ മത്സരങ്ങൾക്ക്‌ തുടക്കമാകും. അഹമ്മദാബാദ്‌ സ്‌റ്റേഡിയത്തിൽ പകൽ രണ്ടിനാണ്‌ മത്സരം. ഇന്ത്യയുടെ ആദ്യമത്സരം ഞായറാഴ്‌ച ചെന്നൈയിൽ ഓസ്‌ട്രേലിയക്കെതിരെയാണ്‌. ഇക്കുറി 10 ടീമുകളാണ്‌ ലോകകപ്പിനായി പോരടിക്കുന്നത്‌. ആതിഥേയരും ഒന്നാംറാങ്കുകാരുമായ ഇന്ത്യ കപ്പ്‌ ആഗ്രഹിക്കുന്നവരിൽ മുന്നിലുണ്ട്‌. 1983ലും 2011ലും ഇന്ത്യ ലോകകപ്പ്‌ നേടി. അഞ്ചുതവണ കിരീടം നേടിയ ഓസ്‌ട്രേലിയ, 1992ലെ ജേതാക്കളായ പാകിസ്ഥാൻ, 1996ൽ ചാമ്പ്യൻമാരായ ശ്രീലങ്ക, മികച്ച ടീമുണ്ടായിട്ടും കപ്പുനേടാത്ത ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്‌, അഫ്‌ഗാനിസ്ഥാൻ, നെതർലൻഡ്‌സ്‌ എന്നിവയാണ്‌ മറ്റ്‌ ടീമുകൾ. ആദ്യത്തെ രണ്ട്‌ ലോകകപ്പ്‌ നേടിയ പ്രതാപികളായ വെസ്‌റ്റിൻഡീസ്‌ ഇല്ലാത്തതാണ്‌ ഈ ലോകകപ്പിന്റെ നഷ്‌ടം. എല്ലാ ടീമുകളും പരസ്‌പരം ഏറ്റുമുട്ടുന്ന രീതിയിലാണ്‌ മത്സരക്രമം. ആദ്യ നാല്‌ സ്ഥാനക്കാർ സെമിയിലെത്തും. ആകെ 48 കളികളാണ്‌. നവംബർ 15ന്‌ മുംബൈയിലും 16ന്‌ കൊൽക്കത്തയിലുമാണ്‌ സെമി. ഫൈനൽ നവംബർ 19ന്‌ അഹമ്മദാബാദ്‌ സ്‌റ്റേഡിയത്തിലാണ്‌.   Read on deshabhimani.com

Related News