ഭയപ്പാടിൽ നിന്നും മോചിതനായി ജസ്റ്റിൻ നാട്ടിലേക്ക്

കേളി ജീവകാരുണ്യ പ്രവർത്തകരായ നാസർ പൊന്നാനിയും, മണികണ്ഠ കുമാറും ചേർന്ന് ജസ്റ്റിനുള്ള യാത്രാരേഖകൾ കൈമാറുന്നു


റിയാദ്> നാലു വർഷത്തിലേറെയായി നിയമ വ്യവസ്ഥയെ ഭയപ്പെട്ട് ജീവിതം തള്ളിനീക്കിയ കന്യാകുമാരി സ്വദേശി ജസ്റ്റിൻ ആശ്വാസത്തോടെ നാട്ടിലേക്ക്. കഴിഞ്ഞ ഇരുപത്തിരണ്ട് വർഷമായി റിയാദിലെ നിർമ്മാണ മേഖലയിൽ ജോലിചെയ്യുന്ന ജസ്റ്റിൻ ഒൻപത് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയത്. 2019 അവസാനത്തോടെ നിലവിലെ സ്പോൺസറിൽ നിന്നും എക്സിറ്റ് അടിച്ച് നാട്ടിൽ പോകുന്നതിനായി തയ്യാറായപ്പോഴായിരുന്നു കോവിഡ് മഹാമരിയുടെ തുടക്കം. എക്സിറ്റ് അടിച്ചെങ്കിലും കോവിഡ് കാരണം നാട്ടിൽ പോയാൽ പുതിയ വിസയിൽ തിരിച്ചുവരാൻ കഴിയില്ലെന്ന് കരുതി നാട്ടിൽ പോകുന്നത് നീട്ടിവെക്കുകയായിരുന്നു. കോവിഡിനെ ലോകം അതിജീവിച്ചെങ്കിലും, എക്സിറ്റടിച്ചതിനു ശേഷം നാട്ടിൽ പോകാതിരുന്നത് ജസ്റ്റിന് വിനയായി. രണ്ടു വർഷത്തോളം നിയമത്തിന് പിടികൊടുക്കാതെ ജോലികൾ ചെയ്തു. അതിനിടയിൽ എക്സിറ്റടിച്ച വ്യക്തി രാജ്യം വിടാത്തതിനാൽ സിസ്റ്റം ബ്ലോക്ക് ആയെന്നും എത്രയും പെട്ടെന്ന് രേഖകൾ ശരിയാക്കണമെന്നും സ്പോൺസർ ജസ്റ്റിനെ അറിയിച്ചു. ഇക്കാമ അടിക്കുന്നതിനും പിഴയുമായി 13,500 റിയാൽ ജസ്റ്റിൻ സ്പോൺസർക്ക് നൽകി. രേഖകൾ ശരിയാക്കി നാട്ടിൽ പോകാനാകുമെന്ന വിശ്വാസത്തിൽ ആറു മാസത്തോളം കാത്തിരുന്നു. മറുപടി ലഭിക്കാത്തതിനാൽ വീണ്ടും സ്പോൺസറെ സമീപിച്ചപ്പോഴാണ്, ഇക്കാമ പുതുക്കുന്നതിന് എക്സിറ്റ് കാലാവധി കഴിഞ്ഞത് മുതലുള്ള പിഴ 40,000 റിയാൽ ഉണ്ടെന്ന് അറിയുന്നത്. ഇത്രയും ഭീമമായ തുക കണ്ടെത്തുക പ്രയാസകരമായതിനാൽ മറ്റു മാർഗങ്ങൾ അന്വേഷിച്ചാണ് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തെ സമീപിക്കുന്നത്. ജസ്റ്റിന്റെ വിഷയം കേളി ഇന്ത്യൻ എംബസ്സിയുടെ ശ്രദ്ധയിൽ പെടുത്തുകയും, നാട്ടിൽ പോകുന്നതിന് സഹായമഭ്യർത്ഥിച്ച് എംബസ്സിയിൽ അപേക്ഷയും സമർപ്പിച്ച് ഊഴത്തിനായി മൂന്നു മാസം വരെ കാത്തിരിന്നു. ഇന്ത്യൻ എംബസ്സിയുടെ നിരന്തര ശ്രമത്തിന്റെ ഫലമായി  എക്സിറ്റ് കാലാവധി തീർന്നവർക്ക് കാലയളവ് നോക്കാതെ 1000 റിയാൽ പിഴയടച്ച് എക്സിറ്റ് പോകാമെന്ന സൗദിയുടെ പുതിയ ഉത്തരവ് വന്നത്. നിശ്ചിത കാലയളവ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ജസ്റ്റിനെ പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് തുണയായ ഈ ഉത്തരവ് മുഖേന അപേക്ഷ സമർപ്പിച്ച പരമാവധി  ആളുകളെ സഹായിക്കാനാണ് എംബസ്സിയുടെയും തീരുമാനം. എംബസ്സിയുടെ ശ്രമഫലമായി തർഹീൽ (നാടുകടത്തൽ കേന്ദ്രം) വഴി നാടിലെത്താനുള്ള എക്സിറ്റ് ജസ്റ്റിന് ലഭിച്ചു. നിയമ ലംഘകർക്കെതിരെ സൗദി പരിശോധന ഊർജിതമാക്കിയതിനാൽ പിടിക്കപ്പെട്ട് ജയിലിൽ കഴിയേണ്ടി വരുമോ എന്ന ഭയപ്പാടിലായിരുന്ന ജസ്റ്റിൻ ആശ്വാസത്തോടെ കഴിഞ്ഞ ദിവസം നാടണഞ്ഞു.     Read on deshabhimani.com

Related News