കുതിച്ചുയർന്ന്‌ പിഎസ്‌എൽവി സി 60; സ്‌പേസ്‌ ഡോക്കിങ്‌ ലക്ഷ്യം



തിരുവനന്തപുരം > ഐഎസ്‌ആർഒയുടെ ഈ വർഷത്തെ അവസാന വിക്ഷേപണമായ പിഎസ്എൽവിസി 60 റോക്കറ്റ് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേയ്സ് സെന്ററിൽ നിന്ന് സ്‌പേഡെക്‌സ്‌ ഉപകരണങ്ങളുമായി വിക്ഷേപിച്ചു. പേടകങ്ങൾ അരമണിക്കൂറിനുള്ളിൽ 470 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും. ബഹിരാകാശത്ത് സ്‌പേസ്‌ ഡോക്കിങ്‌ അടക്കമുള്ള പരീക്ഷണത്തിനുള്ള വിക്ഷേപണമാണിത്‌. 220 കിലോഗ്രാം വീതം ഭാരമുള്ള ടാർജറ്റ്, ചെയ്സർ ഉപഗ്രഹങ്ങളെ പടിപടിയായി അടുത്തു കൊണ്ടുവന്നാണ് ഡോക്കിങ് സാധ്യമാക്കുക. 20 കിലോമീറ്റർ വ്യത്യാസത്തിൽ സഞ്ചരിക്കുന്ന ഉപഗ്രഹങ്ങളെ അടുത്തെത്തിക്കുക എന്നത് സങ്കീർണമാണ്. ദൂരം നാല്‌ സെന്റിമീറ്ററിൽ എത്തുന്നതോടെ ഡോക്കിങ്ങ് അവസാന ഘട്ടത്തിലെത്തും. ചന്ദ്രയാൻ 4, ഇന്ത്യൻ ബഹിരാകാശ നിലയം തുടങ്ങിയ ഭാവി ദൗത്യങ്ങൾക്കുള്ള സാങ്കേതിക വിദ്യ പരീക്ഷണമാണിത്. കൂടാതെ യന്ത്രകൈയുടെ പരീക്ഷണവുമുണ്ട്. ഉപഗ്രഹങ്ങളെ ലക്ഷ്യത്തിലെത്തിക്കുന്ന റോക്കറ്റിന്റെ നാലാം ഘട്ടമായ പി എസ് 4 ഉപയോഗിച്ച് മൂന്നു മാസം നിരവധി പരീക്ഷണങ്ങളും നടത്തുന്നുണ്ട്. പോയം എന്ന ഈ പരീക്ഷണ തട്ടകത്തിലെ പ്രത്യേക ശാലയിൽ വിത്തുകൾ മുളപ്പിച്ച് നിരീക്ഷിക്കും. 24 പരീക്ഷണ ഉപകരണങ്ങളാണ് തട്ടകത്തിലുള്ളത്. എഐ ലാബ്, റഡാർ എന്നിവയും ഇതിലുണ്ട്.   Read on deshabhimani.com

Related News