പഞ്ചാബിനെ സ്‌തംഭിപ്പിച്ച്‌ 
കർഷക ബന്ദ്‌ ; എല്ലാ ജില്ലയിലും റോഡ്‌ ഉപരോധിച്ചു , 221 ട്രെയിൻ റദ്ദാക്കി



ന്യൂഡൽഹി കാർഷിക പ്രശ്‌നങ്ങൾ കേന്ദ്രസർക്കാർ പരിഹരിക്കണമെന്നും അനിശ്ചിതകാല നിരാഹാരമിരിക്കുന്ന ജഗജിത്‌ സിങ്‌ ദല്ലേവാളിന്റെ ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട്‌ കർഷകർ നടത്തിയ ബന്ദിൽ നിശ്ചലമായി പഞ്ചാബ്‌. വാഹനങ്ങൾ കാര്യമായി നിരത്തിലിറങ്ങിയില്ല. 221 ട്രെയിൻ റദ്ദാക്കി. ശംഭു, ഖനൗരി അതിർത്തികളിൽ സമരം തുടരുന്ന കിസാൻ മസ്ദൂർ മോർച്ച, സംയുക്ത കിസാൻ മോർച്ച (രാഷ്‌ട്രീയേതരം) സംഘടകളുടെ നേതൃത്വത്തിലായിരുന്നു പകൽ ഏഴ്‌ മുതൽ നാലുവരെ ബന്ദ്‌. പഴം, പച്ചക്കറി, പാൽ തുടങ്ങി അവശ്യസാധാനങ്ങളുടെ വിതരണവും നടന്നില്ല. എല്ലാ ജില്ലകളിലും റോഡ്‌ഉപരോധിച്ചു. പൊതുഗതാഗത സംവിധാനങ്ങളും നിശ്ചലമായി. സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച സ്വകാര്യ ബസ്‌ ഉടമകളും സർവീസ്‌ നടത്തിയില്ല. പട്യാല-–-ചണ്ഡീഗഡ് ദേശീയ പാത കർഷകർ ഉപരോധിച്ചു. അംബാലയിൽനിന്ന് ചണ്ഡീഗഡിലേക്ക് പോകേണ്ട അന്തർസംസ്ഥാന ബസുകൾ പഞ്ചാബിലൂടെയുള്ള ദേശീയപാത ഒഴിവാക്കി സർവീസ്‌ നടത്തി. കടകളും പ്രാദേശിക കമ്പോളങ്ങളും അടച്ചിട്ട്‌ വ്യാപാരികളും കർഷരുടെ ബന്ദിനെ പിന്തുണച്ചു. സർക്കാർ, സ്വകാര്യ ഓഫീസുകളിൽ ഹാജർ നിലയും നന്നേ കുറഞ്ഞു. ബന്ദിനെ കുറിച്ച് അറിയാതെ സുവർണക്ഷേത്രം സന്ദർശിക്കാൻ എത്തിയ വിദേശസഞ്ചാരികൾക്ക്‌ കർഷകരുടെ സഹായത്തോടെ പൊലീസ്‌ ഗതാഗത സൗകര്യം ഉറപ്പാക്കി. പൂർണമായും സമാധാനപരമായിരുന്നു ബന്ദ്‌. ജമ്മു കശ്‌മീരിലെ ലഖൻപുരിൽ പഞ്ചാബ്‌ ബന്ദിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ കർഷകർ റോഡ്‌ ഉപരോധിച്ചു. Read on deshabhimani.com

Related News