ക്രിസ്ത്യന്‍ യുവതികളെ മരത്തിൽ കെട്ടിയിട്ട് മര്‍ദിച്ചു
ഭുവനേശ്വര്‍ ബിജെപി ഭരിക്കുന്ന ഒഡിഷയിൽ ക്രിസ്‌മസ് ആഘോഷിക്കുന്നതിനിടെ രണ്ട് ആദിവാസി യുവതികളെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ മരത്തിൽ കെട്ടിയിട്ട് മര്‍ദിച്ചു. ജയ് ശ്രീറാം വിളിപ്പിക്കുകയും ക്രിസ്‌മസ് കേക്ക് മുഖത്ത് തേക്കുകയും ചെയ്‌തു. ഹിന്ദു കുടുംബത്തെ ക്രിസ്‌തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാൻ പ്രേരിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ന്യൂ ലൈഫ് ചര്‍ച്ച് പ്രവര്‍ത്തകരായ യുവതികളെ കെട്ടിയിട്ട് മര്‍ദിച്ചത്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ പ്രതാപ് സാരംഗിയുടെ മണ്ഡലമായ ബാലസോറിലെ ഗോബര്‍ധന്‍പുര്‍ ഗ്രാമത്തിൽ ക്രിസ്‌മസ് പിറ്റേന്നാണ് സംഭവം. സ്‌ത്രീകളെ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പുരുഷന്‍മാരും സ്‌ത്രീകളും ഉള്‍പ്പെട്ട ആൾക്കൂട്ടം ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് മര്‍ദിച്ചത്. ഹിന്ദു മതത്തെയും സംസ്‌കാരത്തെയും തകര്‍ക്കുന്നത് ഇവരാണെന്ന് പറയുന്നതും വീഡിയോയിൽ കേള്‍ക്കാം. "തങ്ങള്‍ തെറ്റുചെയ്‌തു, മറ്റുള്ളവര്‍ പറയുന്നതുകേട്ട് തെറ്റായ വഴിയിൽ പോയി' എന്ന് യുവതികളിലൊരാളെ കൊണ്ട് പറയിപ്പിക്കുകയുംചെയ്‌തു. പൊലീസ് എത്തി മോചിപ്പിച്ചശേഷം ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. Read on deshabhimani.com