മധ്യപ്രദേശിലെ കുഴൽക്കിണർ അപകടം: 10 വയസുകാരൻ മരിച്ചു
ഭോപ്പാൽ > മധ്യപ്രദേശിലെ ഗുണ ജില്ലയിൽ കുഴൽക്കിണറിൽ വീണ 10 വയസുകാരൻ മരിച്ചു. കുഴൽക്കിണറിൽ വീണ് 16 മണിക്കൂറിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. പുറത്തെടുത്ത കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ രാഘോഗറിലെ ജഞ്ജലി പ്രദേശത്താണ് സംഭവം. ഇന്ന് രാവിലെ 9.30 ഓടെയാണ് കുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തത്. 39 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ലോക്കൽ പൊലീസ് എന്നിവരുടെ പ്രവർത്തനത്തിന്റെ ഫലമായാണ് കുട്ടിയെ പുറത്തെടുത്തത്. ശനി പകൽ 3.30 ഓടെയാണ് സുമിത് കുഴൽക്കിണറിൽ വീണത്. വൈകുന്നേരം 6 മണിയോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചു. കുട്ടിയെ രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തകർ 40 അടി വരെ സമാന്തരമായി കുഴിയെടുത്തതായി ഗുണ കളക്ടർ സത്യേന്ദ്ര സിംഗ് എഎൻഐയോട് പറഞ്ഞു. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ ഓക്സിജൻ സപ്പോർട്ടും നൽകിയിരുന്നു. ഡോക്ടർമാരുടെ സംഘവും സ്ഥലത്തുണ്ടായിരുന്നു. രാജസ്ഥാനിലെ കോട്‌പുത്‌ലിയിൽ 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 3 വയസുകാരി വീണു 150 അടി താഴ്ചയിൽ കുടുങ്ങിയതിന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവം. ഈ കുട്ടി ഇപ്പോഴും കുഴൽക്കിണറിൽ കുടുങ്ങിക്കിടക്കുകയാണ്. രണ്ടാഴ്ച മുമ്പ് ദൗസ ജില്ലയിൽ അഞ്ച് വയs;ള്ള ആൺകുട്ടി കുഴൽക്കിണറിൽ വീണിരുന്നു. 55 മണിക്കൂറിലധികം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. Read on deshabhimani.com